ശവദാഹം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു. ജയദേവനും സുമിത്രയും അജിത് മോനും ശശികലയും മാത്രമായി വീട്ടില്‍. മറ്റു ബന്ധുക്കളെല്ലാം നേരത്തെ സ്ഥലംവിട്ടിരുന്നു.
സരസ്വതിയുടെ മരണത്തിൽ എല്ലാവരും കുറ്റപ്പെടുത്തിയത് സുമിത്രയെയായിരുന്നു . ഒരു കൊലക്കേസ് പ്രതിയോടൊപ്പം രാത്രി ആ വീട്ടിൽ താമസിക്കാൻ ബന്ധുക്കൾ ആരും മനസു വച്ചില്ല. താൻ ഒറ്റപ്പെട്ടു പോയി എന്ന് സുമിത്രക്ക് തോന്നി.
അമ്മയുടെ വേര്‍പാട് അവളിൽ ഏൽപ്പിച്ച മുറിവ് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
താന്‍ കാരണമാണല്ലോ അമ്മ മരിച്ചതെന്നോര്‍ക്കുമ്പോള്‍ ചങ്കുപൊട്ടിപ്പോകുന്ന വേദന.
“ശശികല ഇന്നിവിടുണ്ടാകണം, കേട്ടോ . അവളാകെ തകർന്നിരിക്കുവാ . രാത്രി എന്തെങ്കിലും വിഷമമുണ്ടായാൽ ഒന്ന് ആശ്വസിപ്പിക്കാൻ ഒരാള് വേണ്ടെ? ”
ജയദേവന്‍ പറഞ്ഞു.
”ഞാനിവിടുണ്ടാകും കുറച്ചു ദിവസം . അവളുടെ വിഷമം കുറഞ്ഞിട്ടേ പോകൂ. ഒറ്റക്കാക്കിട്ടു എനിക്ക് പോകാൻ സാധിക്കുമോ ? ” ശശികല പറഞ്ഞു
അന്നു രാത്രി ജയദേവനും ആ വീട്ടില്‍ തങ്ങി.
പിറ്റേന്ന് ഉച്ചകഴിഞ്ഞു ജയദേവൻ സ്വന്തം വീട്ടിലേക്കു മടങ്ങി . ശശികല സഹായത്തിനുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് പോയത്.
അമ്മയുടെ മരണം ഏല്‍പിച്ച ആഘാതത്തില്‍നിന്ന് മോചിതയാകാന്‍ മാസങ്ങൾ വേണ്ടിവന്നു സുമിത്രയ്ക്ക്.
എന്നിട്ടും മനസിന്‍റെ പ്രയാസം തീർത്തും കുറഞ്ഞില്ല.
അമ്മയോട് അവസാനമായി ഒന്നു സംസാരിക്കാന്‍പോലും പറ്റിയില്ലല്ലോ എന്ന ദുഖമായിരുന്നു ഏറ്റവും വലുത്. .താന്‍ കൊലയാളിയാണെന്നു വിശ്വസിച്ചല്ലേ അമ്മ മരിച്ചത്? ഒന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പോലും പറ്റിയില്ലല്ലോ തനിക്ക് .
ഇത്ര ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നിട്ടും ജയേട്ടന്‍ തന്നോട് ഒരു വാക്കു പോലും പറഞ്ഞില്ലല്ലോ!
ദേഷ്യം തോന്നി ജയനോട് അവള്‍ക്ക്.
എങ്കിലും ജയനോട് അവൾ ഇഷ്ടകുറവൊന്നും കാണിച്ചില്ല . ഇടയ്ക്കിടെ അവൾ ജയനെ വിളിച്ചു സങ്കടം പറഞ്ഞുകൊണ്ടിരുന്നു.
ഒരു ബുധനാഴ്ച .
ജയദേവന്‍റെ കാറുവരുന്നതു കണ്ടതും സുമിത്ര ഗേറ്റിനടുത്തേക്ക് ഓടിച്ചെന്നു.
ജയന്‍ സുമിത്രയെ നോക്കി പുഞ്ചിരിച്ചു. സുമിത്രയും മന്ദഹസിച്ചു.
മുറ്റത്തു കാറുനിറുത്തി വെളിയിലേക്കിറങ്ങിയിട്ട് ജയദേവന്‍ ചോദിച്ചു:
“‘അമ്മ മരിച്ച വിഷമമൊക്കെ മാറിയോ?”
“അതു മാറുമോ ജയേട്ടാ. എന്‍റെ ഒരു വശമല്ലേ തളര്‍ന്നുപോയത്. അമ്മയില്ലാത്തതിന്റെ കുറവു ഒരുപാട് അനുഭവിക്കുന്നുണ്ട് ഞാൻ ”
ഓർത്തപ്പോൾ സുമിത്ര കരയാന്‍ തുടങ്ങി.
“ഈ കരച്ചിലുകാണാനല്ല ഞാന്‍ വന്നത് .”
“കരയാതിരിക്കാന്‍ പറ്റുന്നില്ല ജയേട്ടാ. ദുരന്തം ഒന്നിനുപിറകെ ഒന്നായി എന്നെ വേട്ടയാടുകയല്ലേ. ആറുമാസത്തിനുള്ളിൽ ഒരായുസുമുഴുവൻ അനുഭവിക്കേണ്ട ദുഃഖം ഞാൻ അനുഭവിച്ചു. ജയേട്ടൻ സഹായത്തിനുണ്ടല്ലോന്ന് ഓർക്കുമ്പഴാ വിഷമം അല്പമെങ്കിലും കുറയുന്നത് “
ജയദേവന്‍റെ ഒപ്പം സുമിത്രയും വരാന്തയിലേക്ക് കയറി.
വരാന്തയിലിട്ടിരുന്ന കസേരയില്‍ ഇരുന്നിട്ട് ജയന്‍ പറഞ്ഞു.
“.കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം വേണം .”
“ചായ എടുക്കട്ടെ?”
“വേണ്ട. നല്ല തണുത്ത പച്ചവെള്ളം മതി “
സുമിത്ര അടുക്കളയിലേക്ക് പോയി.
ജയദേവന്‍ കസേരയിലേക്ക് ചാരി ദൂരേക്കു നോക്കി താടിയിൽ തടവിക്കൊണ്ട് എന്തോ ആലോചിച്ചിരുന്നു.
സുമിത്ര ഒരു ഗ്ലാസില്‍ തണുത്ത വെള്ളവുമായി വന്നു.
ഗ്ലാസ് വാങ്ങി വെള്ളം ഒറ്റവലിക്കു കുടിച്ചിട്ട് അത് തിരികെ കൊടുത്തു.
“ഞാനിപ്പ വന്നത് ഒരു പ്രധാന കാര്യം സംസാരിക്കാനാ?”
“എന്താ ജയേട്ടാ?”
സുമിത്രയ്ക്ക് ജിജ്ഞാസയായി
“അമ്മ കല്യാണത്തിനു തിടുക്കം കൂട്ട്വാ.”
“കുറച്ചു നാള് കൂടി ക്ഷമിക്കാന്‍ പറ അമ്മയോട്. അമ്മ മരിച്ച സങ്കടം മാറിയിട്ടില്ല . മനസൊന്നു നേരെയാകാതെ എങ്ങനെയാ എനിക്ക് കല്യാണ മണ്ഡപത്തിലേക്ക് കേറാൻ പറ്റുക ?”
“നമ്മളു തമ്മിലുള്ള കല്യാണത്തെക്കുറിച്ചല്ല പറഞ്ഞത്.”
“പിന്നെ?”
“നിന്‍റെ പേരില്‍ ഇപ്പം കേസും പ്രശ്നങ്ങളുമൊക്കെയുണ്ടല്ലോ . അതു കഴിയാതെ നിനക്ക് ഒരു കല്യാണം ആലോചിക്കാന്‍ പറ്റ്വോ? കോടതി ശിക്ഷിച്ചാല്‍ നേരെ ജയിലിലേക്ക് പോകേണ്ടിയും വരും. ”
”ജയേട്ടൻ എന്താ ഈ പറഞ്ഞു വരുന്നത് ? ” അവളുടെ ശ്വാസഗതി വർധിച്ചു
”വളച്ചു കെട്ടില്ലാതെ പറയാം. നീ ചെയ്ത തെറ്റിന് ഞാനും കൂടി ശിക്ഷ അനുഭവിക്കണോ? എനിക്കിപ്പം വയസ് 27 കഴിഞ്ഞു “
ഒരു ശിലാപ്രതിമപോലെ ചലനമറ്റു നിന്നുപോയി സുമിത്ര.
ഹൃദയം നിലച്ചുപോയതുപോലൊരു തോന്നല്‍!
“ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെന്നു ജയേട്ടന്‍ വിശ്വസിക്കുന്നുണ്ടോ?”
ഇടറിയ സ്വരത്തില്‍ അവള്‍ ചോദിച്ചു.
“എന്‍റെ വിശ്വാസം അവിടെ നില്‍ക്കട്ടെ. സാഹചര്യത്തെളിവുകള്‍ നിനക്കെതിരല്ലേ? അതുവച്ചാണ് കോടതി വിധി പറയുക . ശിക്ഷിക്കപ്പെട്ടാല്‍ നിന്‍റെ ജീവിതം പിന്നെ ജയിലിലാ. നാണക്കേട് വേറെ . നീ പറ . നിനക്കുവേണ്ടി ഞാനും കളയണോ എന്‍റെ ജീവിതം? ”
പൊടുന്നനേ ഇരുകൈകൾ കൊണ്ടും ജയന്റെ രണ്ടു കരങ്ങളിലും മുറുകെ പിടിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് അവൾ പറഞ്ഞു . .
“കൊച്ചുന്നാള്‍ മുതല്‍ മനസില്‍ കൊണ്ടുനടന്ന രൂപമാണിത്. അതു നഷ്ടപ്പെടുന്ന കാര്യം ഓര്‍ക്കാനേ വയ്യ ജയേട്ടാ.” ഏങ്ങലടിച്ചുകൊണ്ടവള്‍ തുടര്‍ന്നു: “കോടതി എന്നെ ശിക്ഷിച്ചില്ലെങ്കില്‍ മാത്രം ജയേട്ടന്‍ എന്നെ കല്യാണം കഴിച്ചാല്‍ മതി. അതുവരെ കാത്തിരിക്കാനുള്ള സന്മനസു കാണിച്ചൂടേ?.”
“കേസ് തീരണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അതുവരെ കാത്തിരിക്ക്വാന്നു പറഞ്ഞാല്‍… അത്രയും വലിയൊരു ത്യാഗത്തിന് ഞാനെന്തിന് തയ്യാറാകണം ? ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ?”
“അപ്പം. അത്രയ്ക്കുള്ള സ്നേഹമേ ഒണ്ടായിരുന്നുള്ളോ ജയേട്ടന് എന്നോട്.”
” ങ്‌ഹും . സ്നേഹത്തിന്റെ കണക്കൊക്കെ പറഞ്ഞാൽ തോറ്റുപോകുന്നത് നീയായിരിക്കും . എന്നോട് ആത്മാർത്ഥ സ്നേഹമുണ്ടായിരുന്നെങ്കിൽ നീ ഒരിക്കലും രാത്രീല് സുകുമാരന്റെ വീട്ടിൽ പോകില്ലായിരുന്നു. ”
”അതെന്റെ തെറ്റ് . ആ തെറ്റിന് ഞാൻ നൂറുവട്ടം ക്ഷമ ചോദിക്കുന്നു . ഈ ശരീരവും മനസും ജയേട്ടന് മാത്രമേ ഞാൻ തന്നിട്ടുള്ളൂ . വേറാരും ഈ ശരീരത്തിൽ തൊട്ടിട്ടില്ല . മരിച്ചുപോയ എന്റെ അമ്മയാണെ സത്യം . എന്നെ ഉപേക്ഷിച്ചിട്ട് പോകരുതേ .പ്ലീസ് . ”
സുമിത്ര കൈകൾ കൂപ്പി ദയനീയ സ്വരത്തില്‍ യാചിച്ചു.
ഏന്തു മറുപടി പറയണമെന്നറിയാതെ ജയദേവന്‍ ധര്‍മസങ്കടത്തിലായി.
“ചെറുപ്പത്തിലേ എന്‍റച്ഛന്‍ പോയി, ഇപ്പം അമ്മയും … ഇനി ജയേട്ടനും കൂടി പോയാല്‍ എനിക്കാരാ ഉള്ളത് ? എന്നെ ഉപേക്ഷിച്ചിട്ടു പോകരുതേ. പ്ലീസ് . “
ഒരു നെടുവീര്‍പ്പിട്ടിട്ട് ജയൻ എണീറ്റു വരാന്തയുടെ അറ്റത്തേക്ക് നടന്നു. തെക്കുവശത്തെ തൂണില്‍ ചാരി ദൂരേക്ക് നോക്കി നിന്നു കുറെ നേരം.
സുമിത്ര ചെന്ന് ആ കൈകൾ പിടിച്ചു കരഞ്ഞുകൊണ്ട് വീണ്ടും പറഞ്ഞു:
“എന്‍റെ മനസ് ജയേട്ടനുവേണ്ടി മാത്രമേ ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളൂ. മറ്റൊരു പുരുഷനും ഈ മനസിലോ ദേഹത്തോ തൊട്ടിട്ടില്ല ജയേട്ടാ. സത്യമാ ഞാൻ പറയുന്നത് ! ഒന്ന് വിശ്വസിക്ക് പ്ലീസ് “
” ഞാന്‍ വിശ്വസിക്കാമെന്നു വയ്ക്കാം. പക്ഷേ, എന്‍റമ്മയെ വിശ്വസിപ്പിക്കാന്‍ പറ്റ്വോ? ബന്ധുക്കളെ വിശ്വസിപ്പിക്കാൻ പറ്റുമോ?ഈ നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ പറ്റ്വോ? അവരൊക്കെ പോലീസ് പറയുന്നതേ വിശ്വസിക്കൂ . ”
“ഞാനെങ്ങനാ ജയേട്ടാ എന്‍റെ ഹൃദയം തുറന്നു കാണിക്ക്വാ.”
ജയദേവന്‍റെ നെഞ്ചിലേക്ക് മുഖം ചേര്‍ത്ത് കെട്ടിപ്പിടിച്ചുകൊണ്ട് അവള്‍ തളര്‍ന്ന സ്വരത്തില്‍ വീണ്ടും പറഞ്ഞു:
“ഈ രൂപം മനസീന്ന് എടുത്തു കളയാൻ പറ്റില്ല ജയേട്ടാ എനിക്ക്. അത്രയ്ക്ക് ഇഷ്ടമാ എനിക്ക് ജയേട്ടനെ . എന്നെ ഇട്ടേച്ചു പോകരുതേ പ്ലീസ് . ചെയ്ത തെറ്റിന് ഞാൻ കാലുപിടിച്ചു മാപ്പു ചോദിക്കാം ”
അവൾ കാലു പിടിക്കാനൊരുങ്ങിയപ്പോൾ ജയദേവൻ പിന്നാക്കം മാറി.
”വേണ്ട . അതിന്റെയൊന്നും ആവശ്യമില്ല , ഇനി ”
“എന്നെ ഉപേക്ഷിക്കില്ലെന്നു പറ ജയേട്ടാ. .”
ഗദ്ഗദത്തോടെ ഇരുകൈകളും ചുറ്റി അവള്‍ അയാളെ മുറുകെപിടിച്ചു .
എന്ത് ചെയ്യണമെന്നറിയാതെ ജയദേവന്‍ വിഷാദമൂകനായി നിന്നു.
എന്തുപറഞ്ഞാണൊന്നു സമാധാനിപ്പിക്കുക?
കല്യാണത്തില്‍ കുറഞ്ഞ യാതൊന്നും ഇവള്‍ക്ക് സ്വീകാര്യമാവില്ല.
പക്ഷേ, അമ്മയെ അവഗണിച്ചു തനിക്കവളെ സ്വീകരിക്കാന്‍ പറ്റുമോ? പേരുദോഷമുണ്ടാക്കിയ പെണ്ണല്ലേ? ഭാര്യയാണെന്ന് പറഞ്ഞു നാലാളുടെ മുൻപിലൂടെ എങ്ങനെ കൊണ്ടുനടക്കും ?
ജയദേവന്‍ അവളുടെ താടി പിടിച്ചുയര്‍ത്തി മിഴിക്കോണുകളിലെ കണ്ണീര്‍ തുടച്ചുകൊണ്ട് സാന്ത്വനസ്വരത്തില്‍ പറഞ്ഞു.
“ഞാൻ നിന്നെ കല്യാണം കഴിച്ചില്ലെങ്കിലും ഉപേക്ഷിക്കുവൊന്നുമില്ല . നല്ലൊരു വക്കീലിനെവച്ച് നമുക്ക് കേസ് വാദിക്കാം. കോടതി വെറുതെ വിട്ടാല്‍ എന്നെക്കാള്‍ യോഗ്യതയുള്ള ഒരു ചെറുപ്പക്കാരനെക്കൊണ്ട് നിന്‍റെ വിവാഹം ഞാന്‍ നടത്തിത്തരാം .”
“ങ് ഹും ! എങ്ങനെയിതു പറയാന്‍ തോന്നി ജയേട്ടന്? ”സുമിത്രയ്ക്ക് സങ്കടവും ദേഷ്യവും വന്നു: “ഇത്രയ്ക്കേ ഒള്ളോ ഈ ആണുങ്ങളുടെ സ്നേഹം?”
“സ്നേഹത്തിന്‍റെ മഹത്തമൊന്നും പറഞ്ഞ് നീ ആളാവണ്ട.” ജയദേവന് ഇഷ്ടപ്പെട്ടില്ല ആ വാചകം: “അത്രയ്ക്കു സ്നേഹം നിനക്കെന്നോടുണ്ടായിരുന്നെങ്കില്‍ പാതിരാത്രീല്‍ നീ സുകുമാരന്‍റെ വീട്ടില്‍ പോകില്ലായിരുന്നു.”
“അത് തെറ്റായിപ്പോയി എന്ന് ഞാൻ സമ്മതിച്ചല്ലോ ! ആ തെറ്റിന്‍റെ ശിക്ഷ ഒരുപാട് അനുഭവിച്ചില്ലേ ജയേട്ടാ ഞാന്‍?”
“സുകുമാരന്‍ നിന്‍റെ ഫോട്ടോ എടുത്ത കാര്യം എന്നോട് പറയാതിരുന്നതും തെറ്റായിപ്പോയില്ലേ?”
“അതും തെറ്റായിപ്പോയി. പറയാതിരുന്നത് എന്‍റെ ബുദ്ധിമോശം.”
“സ്കൂളില്‍വച്ച് അയാളു നിന്നെ ബ്ലാക്മെയില്‍ ചെയ്ത കാര്യം എന്നോട് പറയാതിരുന്നതും തെറ്റായിപ്പോയില്ലേ?”
“തെറ്റായിപ്പോയി. നൂറുവട്ടം ക്ഷമ ചോദിക്കുന്നു .”
“എന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ നിന്നെ അടിച്ചിറക്കിയേനെ.”
ജയദേവന്‍റെ സ്വരം കനത്തു.
സുമിത്രയ്ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല .
“നിന്‍റെ മനസിന്‍റെ ശാന്തിക്കുവേണ്ടിയാ അമ്മ ആശുപത്രിയിലായിരുന്നിട്ടും അത് നിന്നെ ഞാൻ അറിയിക്കാതിരുന്നത്. എന്നിട്ടും നീ എന്നെ ദുഷ്ടനെന്നു വിളിച്ചില്ലേ ?.”
“മാപ്പ്!” സുമിത്ര കൈകൂപ്പി ഗദ്ഗദത്തോടെ പറഞ്ഞു: “ഇന്നോളം ചെയ്ത തെറ്റുകള്‍ക്കൊക്കെ മാപ്പുതരണം ജയേട്ടാ. ഇനി ഒരിക്കലും ഞാൻ ഒരു തെറ്റും ചെയ്യില്ല.”
“എനിക്കൊരു കാര്യം അറിയണം. പാതിരാത്രീല്‍ നീ എന്തിനാ സുകുമാരന്‍റെ വീട്ടില്‍ പോയത്?”
“ഞാനെത്ര തവണ പറഞ്ഞു അത്. ആ ഫോട്ടോ തിരികെ കിട്ടുമെന്നു പ്രതീക്ഷിച്ചുപോയതാ. വേറൊന്നുമില്ലായിരുന്നു മനസില് “
“അത് വിശ്വസിക്കാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍”. ജയദേവന്‍ അമർഷം കൊണ്ടു : “കല്യാണം നിശ്ചയിച്ച ഒരു പെണ്ണും പാതിരാത്രീല്‍ ആരും കാണാതെ അന്യപുരുഷന്‍റെ വീട്ടില്‍പ്പോകില്ല . അങ്ങനെ ആരെങ്കിലും പോയാൽ അത് വ്യഭിചാരിക്കാൻ പോകുന്നതാ ”
ശിരസിനൊരടിയേറ്റപോലെ സുമിത്ര കണ്ണുമിഴിച്ച്, ചലനമറ്റു നിന്നുപോയി.
ജയേട്ടന്‍ പറഞ്ഞതു കേട്ടില്ലേ?
സുകുമാരന്‍റെ വീട്ടില്‍ താന്‍ പോയത് വ്യഭിചരിക്കാനാണെന്ന്!
ജയേട്ടന്‍പോലും അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ മറ്റുള്ളവരെ എന്തിനു കുറ്റപ്പെടുത്തണം.?
“എന്‍റെ ശരീരം കളങ്കപ്പെട്ടിട്ടുണ്ടെന്നു ജയേട്ടന്‍ വിശ്വസിക്കുന്നുണ്ടോ?”
കണ്ണുതുറിച്ച്, ഉറച്ച ശബ്ദത്തോടെ അവള്‍ ചോദിച്ചു.
“അങ്ങനെ വിശ്വസിക്കാനല്ലേ പറ്റൂ? അതല്ലേ സാഹചര്യത്തെളിവുകള്‍? ഈ നാട്ടിലുള്ളവരെല്ലാം വിശ്വസിക്കുന്നത് അതല്ലേ? പത്രക്കാര് എന്തൊക്കെയാ എഴുതി പീടിപ്പിച്ചതെന്ന് വായിച്ചില്ലായിരുന്നോ ?എന്നോടുമാത്രം വിശ്വസിക്കരുതെന്നു പറഞ്ഞാല്‍ എങ്ങനെ സാധിക്കും എനിക്കത് ? “
സുമിത്ര ഒന്നും മിണ്ടാതെ കുറെ നേരം ഒരു ജീവച്ഛവം പോലെ ദൂരേക്ക് നോക്കി നിന്നു.
“നീയല്ല സുകുമാരനെ കൊന്നതെന്നു നീ പറഞ്ഞു. എങ്കിൽ പിന്നെ ആരാ അയാളെ കൊന്നത്? അതു തെളിയിക്കാന്‍ പറ്റ്വോ നിനക്ക്? അങ്ങനെ തെളിയിച്ചാല്‍ ആ നിമിഷം രണ്ടുകൈയും നീട്ടി നിന്നെ ഞാന്‍ സ്വീകരിക്കാം. പറ്റുമോ നിനക്ക് ?”
ഒരു വെല്ലുവിളിപോലെയായിരുന്നു ജയന്റെ വാക്കുകൾ .
ഇടതുകൈകൊണ്ട് കണ്ണുകള്‍ തുടച്ചിട്ട് പതിഞ്ഞ സ്വരത്തില്‍ ശാന്തമായി സുമിത്ര പറഞ്ഞു.
“പൊയ്ക്കൊ. പോയി സുന്ദരിയും സല്‍സ്വഭാവിയുമായ ഒരു പെണ്ണിനെ കല്യാണം കഴിച്ചു സന്തോഷമായിട്ടു ജീവിച്ചോ! ഒരഭിസാരികയ്ക്കുവേണ്ടി ജയേട്ടന്‍ ജീവിതം പാഴാക്കണ്ട. ഞാൻ പിഴച്ചവളാ. ജയേട്ടൻ പൊയ്‌ക്കോ . . ഇനി എന്നെയോർത്തു വിഷമിക്കണ്ട . സന്തോഷമായിട്ടു പോയി കല്യാണം കഴിച്ചോ . എന്നെ കല്യാണത്തിന് ക്ഷണിച്ചു വേദനിപ്പിക്കരുതെന്ന് ഒരപേക്ഷ മാത്രമേയുള്ളൂ ”
ആ വാചകത്തിന്‍റെ ഒടുവില്‍ പൊട്ടിക്കരഞ്ഞുപോയി അവള്‍.
പൊടുന്നനെ മുറിക്കകത്തേക്കു കയറിയിട്ട് അവള്‍ വാതിലടച്ചു.
സുമിത്ര വല്ല കടുംകൈയും ചെയ്യുമോന്നു ജയന്‍ ഭയന്നു.
അയാള്‍ ജനാലയില്‍ കൂടി അകത്തേക്കു നോക്കിയപ്പോള്‍ കട്ടിലില്‍ തളര്‍ന്നുകിടന്നു വിതുമ്പുകയായിരുന്നു അവള്‍.
ജയദേവന്‍ അവളെ വിളിക്കാനോ ആശ്വസിപ്പിക്കാനോ പോയില്ല.
കുറച്ചുനേരം അങ്ങനെ നിന്നിട്ട് അയാള്‍ മുറ്റത്തേക്കിറങ്ങി കാറില്‍ കയറി.
കാര്‍ സ്റ്റാര്‍ട്ടാകുന്നതും ആ ശബ്ദം അകന്നകന്നു പോകുന്നതും സുമിത്ര കട്ടിലില്‍ കിടന്നു കേട്ടു.
ഹൃദയം നുറുങ്ങിപ്പോകുന്ന വേദന തോന്നി.
ഒരു വാക്കുപോലും പറയാതെ ജയേട്ടന്‍ ഇറങ്ങിപ്പോയല്ലോ.
ഓരോരുത്തരായി തനിക്ക് നഷ്ടപ്പെടുകയാണോ ?
വിധി ഇത്ര ക്രൂരമായി തന്നോട് പെരുമാറുന്നതെന്തേ?
ജയേട്ടന്‍ മടങ്ങി വരുമായിരിക്കും. തന്നെ ഉപേക്ഷിച്ചിട്ടുപോകാന്‍ ജയേട്ടനു കഴിയുമോ ? കഴിയില്ല . വരും ,വരാതിരിക്കില്ല
അങ്ങനെ ചിന്തിക്കാനായിരുന്നു അവൾക്കിഷ്ടം
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































