വീടു പൂട്ടിക്കിടക്കുന്നു!
“അമ്മ എവിടെപ്പോയി ജയേട്ടാ?”
അമ്പരപ്പോടെ സുമിത്ര ജയദേവനെ നോക്കി. എന്തു മറുപടി പറയണമെന്നറിയാതെ ജയദേവന്‍ ഒരു നിമിഷം പരുങ്ങി.
സത്യം തുറന്നു പറഞ്ഞാല്‍ അതൊരു ഷോക്കാവില്ലേ?
“എവിടെ ജയേട്ടാ എന്‍റെ അമ്മ?”
സുമിത്രയുടെ ശ്വാസഗതി വര്‍ധിച്ചു.
ജയൻ ശാന്തനായി പറഞ്ഞു : “ഞാന്‍ പറയാന്‍ പോകുന്ന കാര്യം സമചിത്തതയോടെ നീ കേള്‍ക്കണം. അലമുറയിട്ട് ആളെ കൂട്ടരുത്.”
” എന്താന്ന് വേഗം പറ. അമ്മക്കെന്നാ പറ്റി ? ” അവൾക്കു ഉത്കണ്ഠ കൂടി
”അമ്മയ്ക്കൊന്നും പറ്റീട്ടില്ല. ജീവനോടെയുണ്ട്. പക്ഷേ….”
“പക്ഷേ?”
സുമിത്ര കരച്ചിലിന്‍റെ വക്കത്തെത്തിയിരുന്നു
“പ്രഷറുകൂടീട്ട് ആശുപത്രീല്‍ അഡ്മിറ്റാക്കിയിരിക്ക്വാ. നിര്‍മലാ ഹോസ്പിറ്റലില്‍. ഇപ്പം നീയങ്ങോട്ടു ചെല്ലണ്ട. നിന്നെ കാണുമ്പം അമ്മക്ക് വിഷമം കൂടും.”
സുമിത്ര ഇടതു കൈകൊണ്ടു വായ് പൊത്തി പൊട്ടിക്കരഞ്ഞുപോയി.
“ഇതൊന്നു നേരത്തെ പറഞ്ഞില്ലല്ലോ എന്നോട് . കഷ്ടം ഒണ്ട് . എനിക്കമ്മയെ കാണണം. ഇപ്പത്തന്നെ കാണണം ജയേട്ടാ..പ്ലീസ് എന്നെ കൊണ്ടുപോ ആശുപത്രീലേക്ക് . പ്ലീസ് ജയേട്ടാ , പ്ലീസ് .” ജയന്റെ കൈകളിൽ പിടിച്ചു അവൾ പലവട്ടം കെഞ്ചി
“നീ ഇവിടെ കുറച്ചുനേരം വിശ്രമിക്ക് . ക്ഷീണമൊക്കെ മാറട്ടെ. നാളെ കൊണ്ടുപോകാം . ഇപ്പ അങ്ങോട്ട് പോയാല്‍ ശരിയാവില്ല.”
“എനിക്കിപ്പത്തന്നെ പോണം. പോയേ പറ്റൂ. ജയേട്ടന്‍ കൊണ്ടുപോയില്ലെങ്കില്‍ ഞാന്‍ തനിച്ചുപോകും.”
സുമിത്ര വാശിപിടിച്ചു.
“നിര്‍ബന്ധമാണെങ്കില്‍ കൊണ്ടുപോകാം. പക്ഷേ, അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്നെ പഴിക്കരുത്.”
“അമ്മയ്ക്കൊന്നും സംഭവിക്കില്ല. എന്നെ കാണുമ്പം അമ്മയ്ക്കു സന്തോഷമാകുകയേയുള്ളൂ. ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് അമ്മയ്ക്കറിയാം. അമ്മ എന്നെ വിശ്വസിക്കും ജയേട്ടാ. പ്ലീസ് എന്നെ ഒന്ന് കൊണ്ട് പോ ”
സുമിത്ര വികാരവിവശയായി.
“ഓകെ. കാറില്‍ കേറിക്കോ.”
സുമിത്ര തിരിഞ്ഞു മുറ്റത്തേക്ക് നടന്നു. കാറിന്‍റെ ഡോര്‍ തുറന്ന് അവൾ അകത്തേക്ക് കയറുമ്പോൾ ജയന്‍ ഓര്‍മിപ്പിച്ചു.
“അവിടെ ചെന്ന് കരഞ്ഞു ബഹളംവച്ച് ആളെ കൂട്ടരുത്. കൊലയാളിയെ കാണാന്‍ എല്ലാരും നോക്കിയിരിക്ക്വാ ആശുപത്രീൽ .”
ഹൃദയത്തിലൂടെ ഒരു ഈര്‍ച്ചവാള്‍ കടന്നുപോയതുപോലെ തോന്നി സുമിത്രയ്ക്ക്. താനിപ്പോള്‍ എല്ലാവരുടെയും മുൻപിൽ ഒരു കൊലയാളിയാണല്ലോ.
അകത്തുകയറി സീറ്റിലേക്ക് ചാരിക്കിടന്നിട്ട് അവള്‍ കണ്ണുകളടച്ചു.
ജയൻ കാര്‍ റിവേഴ്സെടുത്തിട്ട് വന്ന വഴിയെ തിരിച്ചു വിട്ടു.
നിര്‍മല ഹോസ്പിറ്റലിന്‍റെ മുമ്പില്‍ കാര്‍ വന്നുനിന്നതും ജയദേവന്‍ പറഞ്ഞു:
“താനിവിടെ ഇരിക്ക്. ഞാനകത്തുപോയി ഒന്നു നോക്കീട്ടു വരാം.”
“വേണ്ട. ഞാനും വര്വാ കൂടെ. ജയേട്ടനെ വിശ്വസിക്കാന്‍ പറ്റില്ല. ഒരിക്കല്‍പ്പോലും എന്നോട് ഒന്നു പറഞ്ഞില്ലല്ലോ അമ്മ ആശുപത്രീലാണെന്ന്.”
“പറയാതിരുന്നത് നിന്റെ മനസമാധാനത്തിനു വേണ്ടിയാ .” ജയനു ദേഷ്യം വന്നു. “പിന്നെ വിശ്വാസത്തിന്‍റെ കാര്യമൊന്നും നീ എന്നോട് പറയണ്ട. സുകുമാരന്‍ നിന്നെ ശല്യം ചെയ്ത കാര്യം നീയും ഒരിക്കല്‍പ്പോലും എന്നോട് പറഞ്ഞില്ലായിരുന്നല്ലോ?”
അതിനു മറുപടിയില്ലായിരുന്നു സുമിത്രയ്ക്ക്. എന്തു മറുപടി പറയാന്‍?
“എന്താ നിന്‍റെ നാവിറങ്ങിപ്പോയോ?”
“പ്ലീസ്. ഇപ്പം അതൊക്കെ പറഞ്ഞ് എന്നെ നോവിക്കാതെ. എനിക്കമ്മയെ കാണണം. ഏതു റൂമിലാ അമ്മയെന്നു പറ.”
“ഫസ്റ്റ് ഫ്ളോറില്‍ റൂം നമ്പര്‍ വണ്‍ ട്വന്‍റി ത്രീ.”
കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു അവള്‍.
സ്റ്റെയര്‍കെയ്സ് ഓടിക്കയറി റൂം നമ്പര്‍ നൂറ്റി ഇരുപത്തി മൂന്നിന്‍റെ മുമ്പിലെത്തി.
വാതിലടഞ്ഞു കിടക്കുന്നു.
തള്ളിത്തുറന്ന് അവള്‍ അകത്തു പ്രവേശിച്ചു
ശശികലയും അജിത് മോനുമുണ്ടായിരുന്നു മുറിയിൽ
അപ്രതീക്ഷിതമായി സുമിത്രയെ കണ്ടതും ശശികലയുടെ കണ്ണുകള്‍ വിടര്‍ന്നു.
“എന്‍റെ അമ്മയ്ക്കെന്നാ പറ്റി ?”
ഓടി അടുത്തുചെന്നു അവള്‍.
കട്ടിലില്‍ മലര്ന്നു, കണ്ണടച്ച് , ചലനമില്ലാതെ കിടക്കുകയായിരുന്നു സരസ്വതി.
മൂക്കിലൂടെ ട്യൂബിട്ടിട്ടുണ്ട്.
അമ്മയുടെ കിടപ്പുകണ്ട് അവള്‍ നെഞ്ചത്തടിച്ചു നിലവിളിച്ചു.
“അമ്മേ… കണ്ണുതുറന്നേ… ഞാന്‍ വന്നു. അമ്മേടെ സുമിക്കൊച്ചു വന്നമ്മേ . കണ്ണുതുറന്നൊന്നു നോക്കിക്കേ അമ്മേ…”
അമ്മയെ പിടിച്ചു കുലുക്കിയപ്പോള്‍ ശശികല തടഞ്ഞു.
“സുമി എന്താ ഈ കാണിക്കണെ? ഇങ്ങു മാറിനിന്നേ. ശരീരം ഇളക്കരുതെന്നാ ഡോക്ടറു പറഞ്ഞിരിക്കുന്നേ…”
ശശികല അവളെ പിടിച്ചുമാറ്റി.
സുമിത്ര തളര്‍ന്ന് കസേരയിലിരുന്ന് പതംപെറുക്കി കരഞ്ഞു. അജിത് മോനെ നോക്കി അവള്‍ ചോദിച്ചു.
“നമ്മുടെ അമ്മയ്ക്കെന്നാ പറ്റീടാ മോനെ ?”
സുമിത്രയുടെ കരച്ചില്‍ കണ്ടപ്പോള്‍ അവനും സങ്കടം അണപൊട്ടി.
എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിച്ചു നിന്നതേയുള്ളു ,ശശികല
അപ്പോഴേക്കും ജയദേവന്‍ മുറിയിലേക്കെത്തിയിരുന്നു.
സുമിത്ര ജയദേവന്‍റെ നേരെ നോക്കി കരഞ്ഞുകൊണ്ട് രോഷത്തോടെ അലറി.
“ദുഷ്ടനാ നിങ്ങള്‍, ദുഷ്ടൻ ! എന്‍റമ്മ ആശുപത്രീലായിട്ട് എന്നെ ഒന്നറിയിച്ചില്ലല്ലോ? സഹിക്കാന്‍ പറ്റുന്നില്ലെനിക്ക്. എന്തിനാ ദൈവമേ എനിക്കിങ്ങനെയൊരു ജന്മം നൽകിയത് ”
മുഷ്ടി ചുരുട്ടി സ്വയം നെറ്റിക്കിട്ടിടിച്ച് അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.
” ഒച്ചവച്ച് ആളെ കൂട്ടണ്ട .”
ജയദേവന്‍ അമര്‍ഷത്തോടെ പറഞ്ഞു.
“നിങ്ങള്‍ക്കറിയില്ല എന്‍റെ വിഷമം.” സുമിത്ര നിയന്ത്രണം വിട്ട് കരഞ്ഞുകൊണ്ട് തുടര്‍ന്നു: “എന്‍റമ്മ പോയാല്‍ പിന്നെ എനിക്കാരുണ്ട് ജയേട്ടാ ? എന്നാലും എന്നോടൊന്നു പറഞ്ഞില്ലല്ലോ; അമ്മ ഈ കിടപ്പു കിടന്നിട്ട്.”
അവള്‍ പിന്നെയും ജയദേവനെ കുറ്റപ്പെടുത്തികൊണ്ടിരുന്നു .
കരച്ചില്‍ കേട്ട് അടുത്ത മുറികളില്‍ ഉണ്ടായിരുന്നവര്‍ വന്ന് എത്തി നോക്കി.
സുമിത്രയെ കണ്ടതും അവര്‍ പരസ്പരം കുശുകുശുത്തു.
നിമിഷനേരത്തിനുള്ളിൽ സരസ്വതിയുടെ റൂമിനു മുമ്പില്‍ ആളുകൾ കൂടി.
സുകുമാരന്‍റെ കൊലയാളിയെ കാണാനുള്ള കൗതുകമായിരുന്നു ആളുകള്‍ക്ക്!
സഹികെട്ടപ്പോള്‍ ജയന്‍ ചെന്ന് വാതിലടച്ച് കുറ്റിയിട്ടു.
“ഒന്നു തുറന്നേ ചേട്ടാ, ആ പെണ്ണിനെയൊന്നു കാണട്ടെ.”
ആരോ വാതിലില്‍ മുട്ടി .
“ഇതൊക്കെ സംഭവിക്കുമെന്നു എനിക്കറിയാമായിരുന്നത് കൊണ്ടാ തൽക്കാലം ഇവളോട് വരണ്ടാന്നു ഞാന്‍ പറഞ്ഞത്. കേള്‍ക്കണ്ടേ?”
ജയന്‍ ശശികലയെ നോക്കി പറഞ്ഞു.
പെട്ടെന്ന് സരസ്വതി കണ്ണുകൾ തുറന്നു . മുഖമൊന്നു അനക്കി ”
” ‘അമ്മ കണ്ണ് തുറന്നല്ലോ ” അജിത് മോൻ അങ്ങനെ പറഞ്ഞതും സുമിത്ര ചാടി എണീറ്റ് കട്ടിലിനരികിലേക്കു വന്നു
” അമ്മേ , ഇത് ഞാനാ , അമ്മേടെ സുമി . ഒന്ന് നോക്കിക്കേ അമ്മെ എന്നെ ”
അമ്മയുടെ ഇരു കവിളിലും പിടിച്ചു കൊണ്ട് പറഞ്ഞു .
സരസ്വതി സുമിത്രയെ നോക്കി . എന്തോ പറയാൻ അവർ വെമ്പുന്നതുപോലെ തോന്നി. പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല.
സാവധാനം ഒരു കൈ ഉയർത്തി അവർ സുമിത്രയുടെ കൈത്തണ്ടയിൽ പിടിച്ചു
”അമ്മെക്കെന്നെ മനസിലായില്ലേ ? ഞാനാ അമ്മെ , സുമിത്ര .”
അമ്മയുടെ കണ്ണുകളിൽ ജലം നിറയുന്നത് അവൾ കണ്ടു
അടുത്ത ക്ഷണം ശ്വാസമെടുക്കാന്‍ അവർ പാടുപെടുന്നതുപോലെ തോന്നി .
പ്രാണവേദനയാല്‍ ഞെളിപിരി കൊള്ളുന്നതുപോലെ. എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് . ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടു കൂടുന്നത് കണ്ടപ്പോൾ
ജയന് മനസിലായി സംഗതി പിശകാണെന്ന് . ജയദേവൻ അലേർട് ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തി .
നേഴ്സ് ഓടിവന്ന് പള്‍സ് പരിശോധിച്ചു. ബി പി നോക്കി .
പള്‍സും ബി പിയും കുറവാണെന്നു കണ്ടപ്പോൾ അവർ ഇന്റർ കോമിലൂടെ ഡോക്ടറെ വിളിച്ചു .
ഡോക്ടര്‍ ഉണ്ണികൃഷ്ണൻ വേഗം റൂമിലെത്തി . പരിശോധിച്ചിട്ട് ഒരിഞ്ചക്ഷന്‍ കൊടുക്കാൻ നിർദേശം നല്‍കി.
എല്ലാവരും ഉത്കണ്ഠയോടെ നോക്കിനില്‍ക്കുകയായിരുന്നു.
ജയദേവനെ വിളിച്ചു മാറ്റിനിറുത്തിയിട്ടു ഡോക്ടര്‍ പറഞ്ഞു:
“സ്ഥിതി ഇത്തിരി വഷളാ. മോളെ കണ്ടപ്പം ആകെ വിഷമമായീന്നു തോന്നുന്നു. ബി പിയും പൾസും വീക്കാ . എന്തായാലും ഐ സി യു വിലക്ക് മാറ്റാം . വലിയ പ്രതീക്ഷയൊന്നും വേണ്ട. കാണേണ്ടവർ ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ അറിയിച്ചോ ” ഡോക്ടര്‍ നഴ്‌സുമാർക്ക് ചില നിർദേശങ്ങൾ നൽകിയിട്ടു പുറത്തേക്കുപോയി.
ജയദേവന്‍ ഒരു നിമിഷനേരം സ്തബ്ധനായി നിന്നുപോയി.
സുമിത്ര അടുത്തേക്ക് ഓടിവന്നിട്ട് ചോദിച്ചു:
“എന്താ ഡോക്ടര്‍ പറഞ്ഞേ?”
”സ്ഥിതി ഇത്തിരി വഷളാ , ഐ സി യു വിലക്ക് മാറ്റാമെന്ന് . കാണേണ്ടവരെയൊക്കെ അറിയിച്ചോളാനും പറഞ്ഞു ”
അതു കേട്ടതും അമ്മേ എന്നൊരാര്‍ത്തനാദത്തോടെ സുമിത്ര നിലത്തു തളര്‍ന്നിരുന്നുപോയി .
കണ്ടുനിന്ന നേഴ്സിന്‍റെ പോലും കണ്ണുനിറഞ്ഞു.
ശശികലയും ജയനും ചേര്‍ന്ന് അവളെ പിടിച്ചെഴുന്നേല്‍പിച്ചു കസേരയിൽ ഇരുത്തി
ശശികല ജഗ്ഗിൽ നിന്ന് അല്‍പം തണുത്ത വെള്ളമെടുത്ത് അവള്‍ക്ക് കുടിക്കാന്‍ കൊടുത്തു.
വെള്ളം കുടിച്ചിട്ട് അവള്‍ നെറ്റിയിൽ കൈ ഊന്നി പിന്നെയും കരഞ്ഞുകൊണ്ടിരുന്നു
“എനിക്കെന്‍റെ അമ്മയോട് ഒന്നു മിണ്ടാന്‍പോലും പറ്റിയില്ലല്ലോ ജയേട്ടാ .”
നെഞ്ചുരുകി, ഏങ്ങലടിച്ചു പതം പെറുക്കി കരഞ്ഞുകൊണ്ടിരുന്നു അവള്‍.
പൊടുന്നനെ സരസ്വതിയുടെ ദേഹം ഒന്നനങ്ങി. കൈ ഒന്നു ചലിച്ചു. ശ്വാസം ആഞ്ഞൊന്നു വലിച്ചു .
തല ഒരുവശത്തേക്ക് ചെരിഞ്ഞു ശരീരം നിശ്ചലമായി.
ആ ദേഹത്തില്‍നിന്ന് ആത്മാവ് പറന്നുപോയി . ജീവൻ വിടചൊല്ലി
അമ്മ മരിച്ചു എന്ന് തിരിച്ചറിഞ്ഞതും സുമിത്ര ബോധമറ്റു വീണുപോയി.
* * * ***** ****** ***** *****
മുല്ലയ്ക്കല്‍ തറവാടിന്‍റെ മുറ്റത്ത് വലിയ പന്തലുയര്‍ന്നു.
സരസ്വതിയുടെ ചേതനയറ്റ ശരീരം മുറിയിലെ വെള്ളത്തുണിയില്‍ മലർത്തി കിടത്തിയിരിക്കുന്നു.
അടുത്ത്, എരിയുന്ന നിലവിളക്കും പുകയുന്ന ചന്ദനത്തിരികളും.
ചുറ്റിലും ആളുകൾ കൂടി നിൽക്കുന്നു
അമ്മയുടെ സമീപത്തിരുന്ന് ഏങ്ങി ഏങ്ങി കരയുകയാണ് സുമിത്രയും അജിത് മോനും.
ശശികലയുടെ തോളില്‍ തലചായ്ച്ചിരിക്കുകയായിരുന്നു സുമിത്ര.
ജയദേവന്‍ ഓടിനടന്ന് ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു.
മൃതദേഹം അവസാനമായി ഒരുനോക്കു കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ആളുകള്‍ വന്നുപോയുമിരുന്നു.
സെന്‍റ് മേരീസ് സ്കൂളില്‍ നിന്ന് സിസ്റ്റര്‍ തെരേസയും ജൂലിയും സൗമിനിയും തോമസ് സാറും വന്ന് മൃതദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചിട്ടു മടങ്ങി.
വീടിന്‍റെ കിഴക്കുവശത്തെ ചെന്തെങ്ങിന്‍റെ ചുവട്ടില്‍ ആരോടോ സംസാരിച്ചു നില്‍ക്കുകയാണ് സതീഷും മഞ്ജുളയും.
വടക്കേപ്പറമ്പിലെ മുത്തച്ഛന്‍ പ്ലാവിനു സമീപം വിറകുകഷണങ്ങള്‍ അടുക്കി ചിത ഒരുക്കുകയാണ് ഏതാനും ആളുകള്‍.
ചിത പൂര്‍ത്തിയായപ്പോള്‍ ജയദേവന്‍ വന്ന് സതീഷിനോട് പറഞ്ഞു:
“ശവം എടുത്തേക്കാം. ഇനീം വൈകിയാല്‍ ദൂരെപ്പോകേണ്ടവര്‍ക്കൊക്കെ ബുദ്ധിമുട്ടാകും.”
“ഉം…”
മുറിയിൽ നിന്ന് സരസ്വതിയുടെ ചേതനയറ്റ ശരീരം വെളിയിലേക്കെടുത്തതും സുമിത്രയും അജിത് മോനും നിയന്ത്രണം വിട്ടു വാവിട്ടു കരഞ്ഞു.
ശശികല അവളെ താങ്ങിയെങ്കിലും വാടിയ ചേമ്പിൻ തണ്ടു പോലെ അവൾ കുഴഞ്ഞ് ശശികലയുടെ ദേഹത്തേക്ക് ശിരസമർത്തി .
” എന്റെ അമ്മയെ ഞാൻ അവസാനമായി ഒന്നുകൂടിയൊന്നു ഉമ്മവെച്ചോട്ടെ ” നിലവിളിച്ചുകൊണ്ട് അവൾ പറഞ്ഞു . ശശികല ഒരിക്കൽ കൂടി അവളെ അമ്മയുടെ അടുത്തെത്തിച്ചു. അന്ത്യ ചുംബനം നൽകി മുഖം ഉയർത്തിയപ്പോഴേക്കും തളർന്നു ബോധമറ്റു വീണുപോയി.ശികലയും ജയദേവനും ചേർന്ന് അവളെ താങ്ങിയെടുത്തു കട്ടിലിൽ കൊണ്ട് പോയി കിടത്തി . ശശികല ഒരു പത്രമെടുത്ത് അവളെ വീശിക്കൊണ്ടിരുന്നു.
പുറത്തു് , മാവിന്‍ വിറകുകൊണ്ടൊരുക്കിയ ചിതയുടെ മധ്യത്തില്‍ വെള്ളത്തുണിയിൽ പൊതിഞ്ഞ സരസ്വതിയുടെ ശവശരീരം കിടത്തി. അതിനുമീതെ വിറകുകൊള്ളികള്‍ അടുക്ക് നെയ് ഒഴിച്ചു.
അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ്, ചിതക്ക് തീ കൊളുത്താനുള്ള നാളം കത്തിച്ച് കർമ്മി അജിത് മോനു കൈമാറി.
അജിത് മോന്‍ ചിതയ്ക്ക് തീകൊളുത്തിയതും പൊട്ടിക്കരഞ്ഞുപോയി അവൻ.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41