കരുനാഗപ്പള്ളി: കൊറോണയും ലോക്ഡൗണും ജോലി നഷ്ടപ്പെടുത്തുമെന്ന സ്ഥിതി വന്നപ്പോൾ ഹോസ്പിറ്റൽ അറ്റൻഡറായി കിട്ടിയ ജോലി കളയാതിരിക്കാൻ 52-ാം വയസിൽ വിജയമ്മ സൈക്കിൾ ചവിട്ടാൻ പഠിച്ചു . ആലുംകടവ് ആലുംതറമുക്കിൽ നിന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും തിരിച്ചും എല്ലാ ദിവസവും 10 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് വിജയമ്മയുടെ പോക്കും വരവും .
കൊച്ചുമക്കളുടെ സഹായത്തോടെയാണ് മാമ്പോഴി ലക്ഷംവീട്ടിൽ വിജയമ്മ സൈക്കിൾ ചവിട്ടാൻ പഠിച്ചത് . പലതവണ വീണു പരിക്കുപറ്റിയെങ്കിലും പിന്മാറിയില്ല. ലോക്ഡൗണിൽ വാഹന സൗകര്യമില്ലാതെ വന്നപ്പോഴാണ് സൈക്കിൾ പഠിക്കാൻ താൻ നിർബന്ധിതയായത് എന്ന് വിജയമ്മ പറയുന്നു.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ, മുനിസിപ്പാലിറ്റി ദിവസവേതനാടിസ്ഥാനത്തിൽ തന്ന ജോലി നഷ്ടപ്പെടുത്തിയാൽ ഉപജീവനമാർഗ്ഗം ഇല്ലാതാകുമല്ലോ എന്ന തിരിച്ചറിവിലാണ് വിധവയായ വിജയമ്മ പ്രായം മറന്നും സൈക്കിൾ പഠിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഇതൊരു വ്യായാമം കൂടിയായി .
മൂന്നു മക്കളാണ് വിജയമ്മയ്ക്ക് . രണ്ടു പെണ്മക്കളെ വിവാഹം കഴിച്ചയച്ചു. മകന്റെ കൂടെയാണ് ഇപ്പോൾ താമസം.
2015 മാർച്ചിൽ ബജറ്റ് അവതരണവേളയിൽ നിയമസഭയില്‍ നടന്ന കയ്യാങ്കളിയിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ജനപ്രതിനിധികള്‍ക്കെതിരായ കേസ് അനന്തമായി നീണ്ടുപോകുന്നത് ഉചിതമല്ലെന്നും കേസ് പിന്‍വലിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയിൽ വാദിച്ചത് . ഈ വാദം കോടതി തള്ളി .
നിയമസഭയിലെ അക്രമത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് നിയമസഭാ സെക്രട്ടറി അന്ന് പറഞ്ഞത് . സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ പ്രതിപക്ഷത്തെ ആറു എം.എല്‍.എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത് . ഈ കേസ് അവസാനിപ്പിക്കാൻ പിന്നീട് വന്ന ഇടതുമുന്നണി സർക്കാർ തീരുമാനിക്കുകയായിരുന്നു. അത് പാടില്ലെന്നാണ് കോടതി ഇപ്പോൾ വിധിച്ചത് .
കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ ചേംബർ നശിപ്പിക്കുകയും കമ്പ്യുട്ടർ തല്ലിപ്പൊളിക്കുകയും ചെയ്ത സംഭവത്തിൽ അന്നത്തെ ആറു പ്രതിപക്ഷ എം എൽ എ മാരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് . ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരും പ്രതികളായിരുന്നു.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ എം എൽ എയും പ്രതിയുമായിരുന്ന വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നിയമം ഉണ്ടാക്കുന്നവര്‍ തന്നെ നിയമം ലംഘിച്ചുവെന്നും ഭരണപക്ഷത്ത് വന്ന ശേഷം അതിനെ വെള്ളപൂശുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ സന്തോഷ് പറഞ്ഞു .
2015 ൽ കേരള നിയമസഭയിൽ നടന്ന ആ പേക്കൂത്തുകൾ ഒന്ന് കാണൂ
36 വർഷമായി കട്ടിൽ ചുമന്നു വില്പന നടത്തി ജീവിക്കുന്നു എഴുപത്താറുകാരനായ അശോകൻ
കരുനാഗപ്പള്ളി: ഫാനിന്റെ കീഴിലിരുന്നു ജോലി ചെയ്തു മാസാമാസം പോക്കറ്റ് നിറയെ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജോലിക്കാർ പുറത്തേക്ക് ഒന്ന് ഇറങ്ങി നോക്കണം. അപ്പോൾ കാണാം ഈ നാട്ടിൽ ജീവിക്കാൻ വേണ്ടി ഓരോരുത്തർ ചെയ്യുന്ന ജോലികൾ എന്തൊക്കെയാണെന്ന് .
തലയിൽ കട്ടിൽ ചുമന്നു വില്പന നടത്തി കുടുംബം പുലർത്തുകയാണ് എഴുപത്താറു വയസുള്ള കരുനാഗപ്പള്ളി സ്വദേശി അശോകൻ. 36 വർഷമായി ഈ പണി തുടരുന്നു.
എല്ലാദിവസവും രാവിലെ കട്ടിലും ചുമന്ന് അശോകൻ ഇറങ്ങും. എപ്പോൾ വിൽപന നടക്കുന്നുവോ അതുവരെ കട്ടിൽ തലയിൽ തന്നെ. അതും ഭാരമുള്ള തടി കട്ടിൽ. ഗ്രാമ പ്രദേശങ്ങളിൽ ആണ് വിൽപന ഏറെയും .
കരുനാഗപ്പള്ളിയിൽ നിന്ന് ലോറിയിൽ മൂന്നോ നാലോ കട്ടിൽ കൊണ്ടുവന്ന് ഒരിടത്തു സൂക്ഷിക്കും. അവിടെനിന്നു ഓരോന്നായി എടുത്തു തലയിൽ ചുമന്നു നടന്നാണ് വിൽപ്പന. നടന്നു മടുക്കുമ്പോൾ വഴിപോക്കരുടെ സഹായത്തോടെ താഴെ ഇറക്കി വച്ച് കുറേനേരം ഇരുന്നു ക്ഷീണം മാറ്റും. കട്ടിലിൽ ഇരുന്നുതന്നെയാണ് വിശ്രമം. ക്ഷീണം മാറുമ്പോൾ വഴി യാത്രക്കാരുടെ സഹായത്തോടെ വീണ്ടും കട്ടിൽ തലയിലേറ്റി ഒരു നടപ്പാണ്.
”കട്ടിലേ… കട്ടിൽ” എന്ന് വിളിച്ചുകൊണ്ടു പോക്കറ്റ് റോഡിലൂടെയെല്ലാം നടന്നു നീങ്ങും. മഴയും വെയിലുമൊന്നും പ്രശ്നമല്ല. ചില ദിവസങ്ങളിൽ ഇരുപത് കിലോമീറ്ററോളം നടന്നിട്ടുണ്ടെന്ന് അശോകൻ പറയുന്നു. ഒന്നോ രണ്ടോ എണ്ണം വിറ്റാലായി. ഒന്നും വിറ്റു പോകാത്ത ദിവസങ്ങളും ഉണ്ട് . വാങ്ങുന്നവരാകട്ടെ വില പേശി ഏറ്റവും കുറഞ്ഞവിലക്കേ വാങ്ങൂ. തലച്ചുമടായി കൊണ്ടുവരുന്നതുകൊണ്ട് ഗുണമേന്മ കുറഞ്ഞതാണെന്ന തോന്നൽ പലർക്കും ഉണ്ട്. കടയിൽ നിന്നാണെങ്കിൽ ഇതേ കട്ടിൽ പറയുന്ന വിലയ്ക്ക് വാങ്ങാൻ ആളുകൾക്ക് മടിയില്ല താനും. അശോകൻ പറയുന്നു.
മഴക്കാലത്തു വിൽപ്പന ബുദ്ധിമുട്ടാണ്. വേനലിൽ പൊള്ളുന്ന വെയിലിനെ അവഗണിച്ചും വില്പനയ്ക്കായി ഇറങ്ങും. ജീവിക്കണ്ടായോ? അശോകൻ ചോദിക്കുന്നു. ഒരു സ്ഥലത്ത് ഒരിക്കൽ പോയാൽ പിന്നെ ഒരു കുറെ ദിവസം കഴിഞ്ഞേ ആ സ്ഥലത്തേക്ക് പോകാറുള്ളൂ. പല ജില്ലകളിലും തലച്ചുമടായി നടന്നു കച്ചവടം നടത്താറുണ്ടെന്നു അശോകൻ പറയുന്നു.
ലോക് ഡൗൺ കാലത്ത് രണ്ടുമൂന്നു മാസം വില്പന നടത്താനാവാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു. അത് വരുത്തിവച്ച സാമ്പത്തിക നഷ്ടം ചില്ലറയല്ല. ഇപ്പോഴാകട്ടെ വില്പന തീർത്തും കുറവാണ്. കോവിഡ് ഭയത്താൽ ആളുകൾ വീട്ടിലേക്ക് അടുപ്പിക്കാറേയില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിചെയ്തില്ലെങ്കിലും ശമ്പളം കിട്ടും. ഞങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണോ? അശോകൻ ചോദിക്കുന്നു .
കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയിൽ മാസത്തിൽ ആറുദിവസത്തെ ശമ്പളം താത്കാലികമായി മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ബഹളം വയ്ക്കുകയും ഉത്തരവ് കത്തിക്കുകയും ചെയ്ത സർക്കാർ ജീവനക്കാർ കണ്ണ് തുറന്നൊന്നു നോക്കണം. അപ്പോൾ കാണാം ഇതുപോലുള്ള കുറെ ജീവിതങ്ങളും ചുറ്റും ഉണ്ട് എന്ന്. അന്നന്നത്തെ വരുമാനം കൊണ്ട് അടുപ്പു പുകയ്ക്കുന്ന പാവങ്ങൾ. കോവിഡ് തല്ലി തളർത്തിയിട്ട ജീവിതങ്ങൾ .
ലൂർദ് ആശുപത്രിയിലെ ഐസിയുവിൽ പി പി ഇ കിറ്റ് ധരിച്ച് ഡോ. ജോർജ്ജ് തയ്യിൽ
എറണാകുളം ലൂർദ് ആശുപത്രിയിലെ ഐസിയുവിൽ കോവിഡ് ബാധിച്ച രോഗിയെ പരിശോധിക്കുവാൻ പി പി ഇ കിറ്റ് ധരിച്ച് നിൽക്കുന്ന, പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ജോർജ്ജ് തയ്യിലിന്റെ ഫോട്ടോയും കുറിപ്പും ഫേസ്ബുക്കിൽ ശ്രദ്ധേയമായി. ഈ വേഷം ധരിക്കലും അഴിക്കലും വിഷമം പിടിച്ച ഒന്നാണെന്ന് അദ്ദേഹം അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. കട്ടിയേറിയ എൻ 95 മാസ്കും മുകളിൽ ഫേസ് ഷീൽഡും വച്ചാൽ ശ്വാസം കിട്ടാനും പ്രയാസമാണ് . കുറച്ചുമാത്രം കോവിഡ് രോഗികളെ നോക്കുന്ന എന്റെ സ്ഥിതി ഇതാണെങ്കിൽ, കോവിഡ് രോഗികൾ മാത്രം നിറഞ്ഞു കിടക്കുന്ന വാർഡുകളിൽ രാവും പകലും സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സ്ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം ആകുലപ്പെടുന്നു . സ്വന്തം ജീവൻ പണയം വെച്ചുകൊണ്ടു രോഗവ്യാപനം തടയാൻ രാപകൽ പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരും പൊതുജനവും എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്ന കാര്യം വിചിന്തനം ചെയ്യേണ്ടതാണ് എന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നു . ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :
പ്രിയ സുഹൃത്തേ,
പി പി ഇ കിറ്റ് ധരിച്ചു തീവ്രപരിചരണവിഭാഗത്തിൽ പരിശോധനക്കെത്തിയത് ആരെന്നല്ലേ ? അത്ഭുതപ്പെടേണ്ട, നിങ്ങളുടെ എളിയ സുഹൃത്തായ ഞാൻ തന്നെ. കണ്ടാൽ മനസ്സിലാവില്ല. അത്രമാത്രം ആവരണങ്ങൾ കൊണ്ടാണ് ഞാൻ ചുറ്റപ്പെട്ടിരിക്കുന്നത്. ലക്‌ഷ്യം ഒന്നുതന്നെ, ഒരു തരത്തിലും കൊറോണ വൈറസ് ഉള്ളിൽ കയറിപ്പറ്റരുത്. ലൂർദ് ആശുപത്രിയിലെ ഐസിയുവിൽ ഞാൻ ഈ വേഷഭൂഷാദികൾ അണിഞ്ഞത് കോവിഡ് ബാധിച്ച ഒരു രോഗിയെ പരിശോധിക്കുവാനാണ്. ദിവസേന ചെയ്യുന്ന ഞങ്ങളുടെ ഈ വേഷം ഇടലും അഴിക്കലും അങ്ങേയറ്റം വിഷമം പിടിച്ച ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ? കട്ടിയേറിയ എൻ 95 മാസ്കും അതിനുമുകളിൽ ഫേസ് ഷീൽഡും വച്ചാൽ ശ്വാസം കിട്ടാനും പ്രയാസം. അങ്ങനെ ഏറെ ദുഷ്കരമാണ് ഇപ്പോൾ ഡോക്ടർമാരുടെ ജീവിതം. കുറച്ചു കോവിഡ് രോഗികളെ മാത്രം നോക്കുന്ന എന്റെ സ്ഥിതി ഇതാണെങ്കിൽ, കോവിഡ് രോഗികൾ മാത്രം നിറഞ്ഞു കിടക്കുന്ന വാർഡുകളിൽ രാപകൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും സ്ഥിതി ഒന്നാലോചിച്ചുനോക്കൂ.
ചൈനയിലെ വുഹാൻ സെൻട്രൽ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന 34 കാരനായ നേത്രരോഗവിദഗ്ധൻ ഡോ ലീ വെൻലിയാങ് 2019 ഡിസംബർ മധ്യത്തോടെയാണ് തന്റെ ക്ലിനിക്കിൽ ഒരേ രോഗലക്ഷണങ്ങളോടെ വന്ന ഏഴ് രോഗികളെ പരിശോധിക്കാൻ ഇടവന്നത്. 2003 -ഇൽ പൊട്ടിപ്പുറപ്പെട്ട സാർസ് വൈറസ് ബാധയോട് സാദ്ര്ശ്യം ഉള്ള രോഗലക്ഷണങ്ങളാണ് ഈ രോഗികളിൽ ഡോ ലീ കണ്ടത്. വീണ്ടും തുടരെത്തുടരെ അതെ രോഗലക്ഷണങ്ങളോടെ രോഗികൾ വരാൻ തുടങ്ങിയപ്പോൾ ഡോ ലീക്ക് സംശയമായി, ഇത് മറ്റൊരു മഹാമാരിയുടെ തുടക്കം തന്നെ. ഡിസംബർ 30 -ആം തിയതി അദ്ദേഹം സോഷ്യൽ മാധ്യമത്തിലൂടെ മറ്റു ഡോക്ടർമാർക്ക് വിവരമെഴുതി. അവാസ്തവമായ കിംവദന്തി പരത്തുന്നു എന്ന് കുറ്റപ്പെടുത്തി ചൈനീസ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജനുവരി 10 -ആം തിയതി ആയപ്പോൾ ഡോ ലീക്ക് മനസ്സിലായി താനും രോഗത്തിനടിമപ്പെട്ടെന്ന്, ഫെബ്രുവരി 6 -ആം തിയതി ആ ഭിഷഗ്വരൻ മരണത്തിനു കീഴടങ്ങി. ഡോ ലീ മരണാസന്നമായി ഐസിയുവിൽ പ്രവേശിക്കപ്പെട്ടു കഴിഞ്ഞു പത്തു ദിവസങ്ങൾ കഴിഞ്ഞാണ് ജനുവരി 20 നു ആദ്യമായി ചൈനീസ് അധികൃതർ കൊറോണ വൈറസ് മഹാമാരി പൊട്ടിപുറപ്പെട്ടതായി ലോകത്തെ അറിയിച്ചത്.
ഇന്ന് ലോകമെമ്പാടും നിരവധി ഡോക്ടർമാർ കോവിഡ് രോഗികളെ ചികിൽസിച്ചു സ്വയം രോഗം ബാധിച്ചു സാവധാനം മരണത്തിനു കീഴ്പ്പെടുകയാണ്. ആയിരക്കണക്കിന് ഡോക്ടർമാർ ഭൂമുഖത്തു മരിക്കുന്നു. ഇന്ത്യയിൽ ഇതുവരെ 393 ഡോക്ടർമാർ കോവിഡ് രോഗികളെ ചികിൽസിച്ചു മരണം കൈവരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ നിരവധി നേഴ്‌സുമാരും മറ്റു ആരോഗ്യപ്രവർത്തകരും മൃത്യുവിനിരയായി.
അതെ, ഇന്ന് വളരെയേറെ പ്രശംസകൾ അർഹിക്കുന്നവരാണ് ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും. കാരണം മറ്റു പലരും ചെയ്യാൻ മടിക്കുന്നത് ഡോക്ടർമാർ ധൈര്യപൂർവം ചെയ്യുകയാണ്, സ്വന്തം ജീവൻ പണയം വെച്ചുകൊണ്ടാണെന്നു പറയാം. രോഗവ്യാപനം തടയുന്നതിലും സമുചിതമായ ചികിത്സ ലഭിക്കുന്നതിലും ആരോഗ്യപ്രവർത്തകരുടെ സേവനം ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷെ അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരും പൊതുജനവും എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്ന് വിചിന്തനം ചെയ്യേണ്ടതാണ്.
എന്നാൽ ഇതെല്ലാം സഹിച്ചുകൊണ്ട് ഡോക്ടർമാർ ധീരതയോടെ ജോലിചെയ്യും, നിങ്ങളുടെ സ്നേഹവും സാന്ത്വനവും കരുതലും ഉത്തേജകമരുന്നായി എപ്പോഴുമുണ്ടെങ്കിൽ. നിങ്ങളുടെ മനസ്സ് തുറന്നുള്ള ഒരു ചിരി, ചെറിയ നന്ദി പ്രകടനം, എല്ലാം ഡോക്ടർമാരുടെ തളർന്ന മനസ്സിനെയും ശരീരത്തെയും പ്രോജ്വല മാക്കുകതന്നെചെയ്യും. സുദീർഘമായ എന്റെ വൈദ്യ പരിപാലനജീവിതത്തിൽ ഊർജസ്വലതയോടെ മുന്നോട്ടുപോകാൻ എനിക്ക് കിട്ടിയ ഉത്തേജകമരുന്ന് എന്റെ പ്രിയപ്പെട്ട രോഗികളുടെ സ്നേഹവും സന്തോഷവുമാണ്. ആശുപത്രി ജീവിതവുമായി ബന്ധപ്പെട്ടു ഏറെ സങ്കടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം എന്റെ രോഗികളുടെ നിഷ്കളങ്ക സ്നേഹത്തിൽ തേഞ്ഞുമാഞ്ഞുപോയി. ഫലം കാംഷിക്കാതെ കർമത്തിൽ മുഴുകാൻ ഉപദേശിച്ചത് ഭഗവത്ഗീതയാണ്. അപ്പപ്പോഴൊക്കെ അപ്രതീക്ഷിതമായി വലിഞ്ഞുകേറിവരുന്ന പ്രശ്നങ്ങളെയും പൊല്ലാപ്പുകളെയും ആത്മീയാഹ്ലാദമാക്കാൻ ഉപകരണമാക്കിയത് അവിശ്രമമായ എന്റെ രോഗീശുശ്രുഷയായിരുന്നു. വിധിയുടെ പീഢനങ്ങളേല്പിക്കുന്ന ജീവിതാന്ധകാരത്തിൽ നിന്ന് തപ്പിത്തടഞ്ഞു രക്ഷപെടാൻ സഹായിച്ചതും അഗാധമായ ഈശ്വരവിശ്വാസത്തോടൊപ്പം എന്റെ പ്രിയപ്പെട്ട രോഗികളുടെ അകമഴിഞ്ഞ സ്നേഹവും സാന്ത്വനവും ആയിരുന്നു. നിരാലംബർക്കുവേണ്ടി ഉരുകിത്തീർന്ന ഒരു മഹാ ഭിഷഗ്‌വരന്റെ പാദങ്ങൾ നമിച്ചുകൊണ്ടാണ് എന്റെ വൈദ്യജീവിതം തുടരുക.
തട്ടിപ്പുകാർ ഇടപാടുകാർക്ക് അയച്ചുകൊടുക്കുന്ന, ഇന്ത്യൻ ആർമിയുടെ പേരിലുള്ള വ്യാജ കാർഗോ രസീത്
പുത്തൂർ (കൊല്ലം ): ഇത് ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ്. ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങാൻ മുൻകൂർ പണം അടച്ചു കബളിപ്പിക്കപ്പെട്ടവർ നിരവധി. ഹവിൽദാറായ ചെറുപൊയ്ക പത്മസരോവരത്തിൽ ജി.സുനിൽകുമാറിനു പറയാനുള്ളത് വ്യത്യസ്തമായ ഒരു ഓൺലൈൻ തട്ടിപ്പിന്റെ കഥയാണ് .
ഒരു വർഷം മുൻപ് KL–02–AF-1990 എന്ന നമ്പരിലുള്ള തന്റെ കാർ വിൽക്കാനായി സുനിൽകുമാർ ഒരു ഓൺലൈൻ വ്യാപാര സൈറ്റിൽ പരസ്യം കൊടുത്തു . പരസ്യം കണ്ടു ബെംഗളൂരുവിൽ നിന്ന് ഒരാൾ വിളിച്ചു. എയർപോർട്ട് ഉദ്യോഗസ്ഥൻ ആണെന്നാണ് പരിചയപ്പെടുത്തിയത്. കാറിനെപ്പറ്റി വിശദമായി ചോദിച്ചറിഞ്ഞ ഇയാൾ വിലയും ചോദിച്ചു . സുനിൽകുമാർ വില പറഞ്ഞപ്പോൾ കാർ വാങ്ങാൻ ആഗ്രഹമുണ്ടെന്നറിയിച്ചിട്ട് വണ്ടിയുടെ ആർസി ബുക്കിന്റെ കോപ്പിയും രേഖകളും ഓൺലൈനിൽ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. സൈനികൻ ആണെന്ന് എന്നു തെളിയിക്കുന്ന രേഖയും അയക്കാൻ പറഞ്ഞു. .
കാറിന്റെ ചിത്രങ്ങളും ഡോക്കുമെന്റ്‌സും കന്റീൻ കാർഡിന്റെ പകർപ്പുമെല്ലാം സുനിൽകുമാർ അയച്ചു കൊടുത്തു. പിന്നീടു അയാളുടെ വിളി വന്നില്ല. ഇതിലെ തട്ടിപ്പ് സുനിൽകുമാറിർ തിരിച്ചറിഞ്ഞുമില്ല.
ഏതാനും നാൾ കഴിഞ്ഞപ്പോൾ ഇതേ കാർ വിൽപനയ്ക്ക് എന്നു പറഞ്ഞു മറ്റൊരു പരസ്യം ഓൺലൈൻ സൈറ്റിൽ വന്നു. സുനിൽകുമാർ അയച്ചു കൊടുത്ത കാറിന്റെ ചിത്രങ്ങളും പ്രമാണങ്ങളും സുനിൽകുമാറിന്റെ തിരിച്ചറിയൽ കാർഡുമൊക്കെ ഉപയോഗിച്ചായിരുന്നു ഈ തട്ടിപ്പ് . കാറിന്റെ വില ഒന്നേകാൽ ലക്ഷം എന്നും കാണിച്ചിരുന്നു .
തട്ടിപ്പ് ഇങ്ങനെയാണ് : പരസ്യം കണ്ടു വിളിക്കുന്നവരോടു കാർ കാർഗോയിൽ അയയ്ക്കാമെന്നു പറയും. കാർഗോ ചാർജ്ജായി ആളും തരവും നോക്കി 4000 മുതൽ 25000 രൂപ വരെ രൂപ അടയ്ക്കാൻ ആവശ്യപ്പെടും . കാർ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം പണം നൽകിയാൽ മതിയെന്നും പറയും . കൃത്രിമമായി ഉണ്ടാക്കിയ കാർഗോ രസീതും കാർഗോ ഓഫിസിന്റെ വിഡിയോ ദൃശ്യവും അയച്ചു കൊടുക്കും. ഇതു വിശ്വസിച്ചു ഓൺലൈനിൽ പണം അടച്ചവർക്കാണ് പണി കിട്ടിയത് .
കാർ കിട്ടാതെ വന്നതോടെ ആർസി ബുക്കിലെ ഫോൺ നമ്പരിൽ പലരും വിളിച്ചു ചോദിച്ചു . അപ്പോഴാണ് ഇങ്ങനെ ഒരു തട്ടിപ്പ് നടക്കുന്ന കാര്യം സുനിൽകുമാറും അറിയുന്നത്.
വ്യാജ പരസ്യത്തിനെതിരെ സുനിൽകുമാർ കൊല്ലം റൂറൽ സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും അതിനകം പരസ്യം കണ്ടു കച്ചവടം നടത്തിയ പലരുടെയും പണം നഷ്ടപ്പെട്ടിരുന്നു.
പൊലീസ് ഇടപെട്ടു ഓൺലൈൻ സൈറ്റിലെ പരസ്യം നീക്കം ചെയ്‌തെങ്കിലും ഇപ്പോൾ പുതിയ തട്ടിപ്പ് പരസ്യം വീണ്ടും വന്നിട്ടുണ്ടെന്ന് സുനിൽകുമാർ പറയുന്നു. ആളുകൾ ഈ തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കണമെന്നു സുനിൽകുമാർ അറിയിക്കുന്നു . ഇത്തരം ഓൺലൈൻ വിൽപ്പന തട്ടിപ്പുകൾ നിരവധി ഉണ്ടെന്നും കണ്ണുമടച്ചു പണം കൊടുത്ത് ആരും അതിൽ വീഴരുതെന്നും സൈബർ സെല്ലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നടപടിയെ അപലപിക്കുന്നതായി ഫാ സേവ്യർഖാൻ വട്ടായിൽ
പാലക്കാട്: മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങളെ പോലീസിനെക്കൊണ്ട് അടിച്ചമർത്തുന്ന സർക്കാർ നടപടിക്കെതിരെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ രംഗത്തുവന്നു . ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിലൂടെയാണ് അച്ചൻ പ്രതിഷേധം അറിയിച്ചത് . കേരളത്തില്‍ ഇപ്പോൾ നടക്കുന്നത് കാട്ടുനീതിയോ എന്നാണ് അച്ചന്റെ ചോദ്യം . പൊലീസ് യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളും അദ്ദേഹം വിഡിയോയിൽ കാണിച്ചു .
”പ്രിയപ്പെട്ട സഹോദരങ്ങളെ, ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരപരമ്പരകളെ അടിച്ചമർത്തുന്ന സർക്കാരിന്റെ നയരീതികളോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ്”. എന്നു പറഞ്ഞുകൊണ്ടാണ് വട്ടായിൽ അച്ചൻ പ്രഭാഷണം തുടങ്ങുന്നത് .
”ഭരണപക്ഷമാണ് എല്ലാശരിയും എന്ന കാഴ്ചപ്പാട് നന്നല്ല . ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷവും നാടിന്‍റെ ഭാഗമാണന്നു ഭരിക്കുന്നവർ മനസിലാക്കണം . എതിരാളികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യം കേരളത്തിന് അപമാനകരമാണ്. പ്രതിഷേധക്കാരുടെ കണ്ണും തലയും അടിച്ചുപൊട്ടിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. ഇവിടെ പ്രതിപക്ഷം ശബ്‌ദിക്കുന്നത് ഇവിടുത്തെ സാധാരണ ജനത്തിന് വേണ്ടിയാണ് .” സമരക്കാരെ സപ്പോർട്ട് ചെയ്തും പോലീസിനെ കുറ്റപ്പെടുത്തിയും ഫാ . സേവ്യർഖാൻ വട്ടായിൽ ആഞ്ഞടിച്ചു.
ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളെ അടിച്ചമർത്തുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നെന്നും വട്ടായിൽ അച്ചൻ പറഞ്ഞു.
” പ്രതിപക്ഷത്തെ യുവജനങ്ങള്‍ ശത്രുരാജ്യത്തെ ഭീകരന്മാരല്ല . ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നവരാണ് . തെരുവില്‍ അവർ തല്ലുകൊള്ളുന്നത് നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണ് ” സമരക്കാരെ പിന്തുണച്ചുകൊണ്ട് അച്ചൻ പറഞ്ഞു. .
അച്ചന്റെ നിലപാടിനെ വിമർശിച്ചും അനുകൂലിച്ചും ആയിരക്കണക്കിന് കമന്റുകളാണ് വീഡിയോക്ക് ചുവടെ വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം കേരളത്തിലെ സമസ്ത മേഖലകളിലും തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന് ഫാ. സേവ്യര്‍ഖാന്‍ വട്ടായിൽ ഏതാനും ദിവസം മുൻപ് പറഞ്ഞതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു . ഷെക്കെയ്ന ടെലിവിഷനിലെ ഓണ്‍ലൈന്‍ ധ്യാനത്തിനിടെ വട്ടായില്‍ അച്ചൻ നടത്തിയ ഈ പരാമർശത്തിനെതിരെ കേരളത്തില്‍ അച്ചൻ വര്‍ഗ്ഗീയത പരത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ചു ചിലർ രംഗത്തു വന്നിരുന്നു.
കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ കേരളത്തിന്റെ സമൂഹമനസിൽ ജാതി മത രാഷ്ട്രീയശക്തികൾ വലിയ മുറിവുകളുണ്ടാക്കിയെന്നായിരുന്നു വട്ടായിൽ അച്ചൻ അന്ന് ധ്യാനപ്രസംഗത്തിൽ പറഞ്ഞത് . തീവ്രവാദികളുടെ നാടായി കേരളം മാറിയെന്ന് പറഞ്ഞ അദ്ദേഹം ഐ എസ് തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളമെന്ന് ഐക്യരാഷ്ട്രസഭ വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സൂചിപ്പിച്ചു.
ജനങ്ങൾക്കു സുരക്ഷിതത്വം നൽകേണ്ട ഭരണകൂടം തീവ്രവാദികൾക്കും അഴിമതിക്കാർക്കും കൊള്ളക്കാർക്കും കുഴലൂത്തു നടത്തുകയാണെന്നും ആരോപിച്ചിരുന്നു . മാധ്യമങ്ങളെയും സാംസ്കാരിക നായകരെയും മത രാഷ്ട്രീയ തീവ്രവാദികൾ വിലയ്ക്കു വാങ്ങി വച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”ചില തീവ്രവാദികളുടെയും മാധ്യമ ഗൂഢാലോചനയുടെയും ഇരയാവുകയാണ് ക്രൈസ്തവസമൂഹം. നമ്മൾ കണ്ടപരിചയിച്ച കേരളമല്ല അടുത്ത തലമുറ കാണാനിരിക്കുന്നത് ” ഫാ വട്ടായിൽ പറഞ്ഞു. അച്ചനെ അനുകൂലിച്ചും വിമർശിച്ചും ഒരുപാട് ആളുകൾ സോഷ്യല്‍ മീഡിയയില്‍ കമന്റുകൾ ഇടുകയും ചെയ്തിരുന്നു.
കേരളത്തിൽ നിന്ന് കഴിഞ്ഞദിവസം മൂന്നു തീവ്രവാദികളെ പിടിച്ച സാഹചര്യത്തിൽ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പരാമർശത്തെ വിമര്‍ശിച്ചവര്‍ എവിടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ അച്ചനെ പിന്തുണയ്ക്കുന്നവർ ഉയർത്തുന്ന ചോദ്യം.
തൊടുപുഴയിൽ നിന്ന് മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്താൽ ഉറവപ്പാറയിൽ എത്താം
ഇത് തൊടുപുഴ അടുത്തുള്ള ഉറവപ്പാറ. മനോഹരമായ ഒരു കൂറ്റൻ പാറ എന്നതിനപ്പുറം ഈ പാറയ്ക്ക് ഒരു ചരിത്രപ്രാധാന്യം കൂടിയുണ്ട് . ഈ പാറയുടെ മുകളിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് പ്രധാന ആകർഷണം. ഒപ്പം പാറയുടെ മുകളിൽ നിന്നു നോക്കുമ്പോൾ ചുറ്റും കാണുന്ന മനോഹരമായ പ്രകൃതി ദൃശ്യവും.
പാറയുടെ മുകളിൽ എത്താൻ രണ്ടു വഴികളാണ് ഉള്ളത് . പാറയിയിലൂടെ നടന്നുകയറാൻ പടികൾ നിറഞ്ഞ ഒരു വഴിയും വാഹനത്തിൽ വരുന്നവർക്ക് എത്താൻ വേറൊരു വഴിയും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് ഈ ക്ഷേത്രം. ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ സ്വയംഭു സങ്കല്പത്തിലുള്ള ബാലസുബ്രഹ്മണ്യചൈതന്യമാണ്. അഗസ്ത്യ മുനിയുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന ഭോഗർ എന്ന മുനിവര്യനാണ് പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കുന്നു.
മുകളിലേക്ക് പാറയിയിലൂടെ നടന്നുകയറാൻ ഒരു വഴിയും വാഹനത്തിൽ വരുന്നവർക്ക് വേറൊരു വഴിയും ഉണ്ട്
തൊടുപുഴ ടൗണിൽ നിന്ന് ഈരാറ്റുപേട്ട അല്ലെങ്കിൽ മൂലമറ്റം റൂട്ടിൽ മൂന്നു കിലോമീറ്റര്‍ യാത്രചെയ്താൽ ഉറവപ്പാറയിൽ എത്താം. ഒളമറ്റത്ത് ബസിറങ്ങി അവിടെ നിന്ന് പൊന്നന്താനം റോഡിലൂടെ 200 മീറ്ററോളം നടന്നാൽ പാറയുടെ അടിവാരത്ത് എത്തിച്ചേരാം.
പഞ്ചപാണ്ഡവന്മാര്‍ വനവാസകാലത്ത് ഇവിടെ വന്നു താമസിച്ചതായാണ് വിശ്വാസം. ഭീമന്‍ ഉണ്ടാക്കിയതായി കരുതുന്ന ഒരു കുള൦ ക്ഷേത്ര പരിസരത്ത് കാണാം . ഒരിക്കലും വറ്റാത്ത ഈ തീർത്ഥകുളം വനവാസകാലത്ത് ജലക്ഷാമം ഉണ്ടായപ്പോൾ ഭീമന്‍റെ കാല് പതിഞ്ഞിടത്താണ് ഉണ്ടായത് എന്നാണ് വിശ്വാസം. ഈ കുളത്തിൽ എക്കാലവും വെള്ളം ഉണ്ട് . കുട്ടനാടൻ പാടശേഖരങ്ങളിൽ നിലമുഴുമ്പോൾ ഇവിടെ വെള്ളത്തിന്‍റെ നിറം മാറുമെന്നും വിളവെടുപ്പു സമയത്തു നെൽക്കതിർ പൊന്തിവരുമെന്നും പഴമക്കാർ പറയുന്നു.
ഉറവപ്പാറ: ആകാശക്കാഴ്ച
മകര മാസത്തിലെ പൂയം നാളും വെളുത്ത വാവും ഉത്സവവും ഒന്നിച്ച് വരുന്ന ദിവസങ്ങളില്‍ രാവിലെ പ്രഭാത അഭിഷേക സമയത്ത് ഉറവപ്പറയുടെ അടിവാരത്തില്‍ ഒരു പ്രത്യേക സ്ഥാനത്ത് ഏതാനും നിമിഷ നേരത്തേക്ക് ഉറവ തീര്‍ത്ഥം പ്രത്യക്ഷപ്പെടുന്നു എന്ന് പറയപ്പെടുന്നു. ഔഷധഗുണമുള്ള ഈ തീര്‍ത്ഥം വരുന്നതുമായി ബന്ധപ്പെട്ടാണ് ദേവസ്ഥാനത്തിന് ഉറവപ്പാറ എന്ന് പേര് വന്നത്.
ദ്രൗപതി പാണ്ടവന്‍മാര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്നു ഭീമന്‍ ഉരുളന്‍ കല്ലുകളും ഇവിടെ കാണാം .
മകര മാസത്തിലെ പുണര്‍തം നാളിലാണ് ഇവിടത്തെ ഉത്സവം. ഉത്സവകാലത്ത് പകലും രാത്രിയും പാറയ്ക്ക് മുകളില്‍ ആളുകളുടെ വലിയ തിരക്കാണ് . ഉപ്പും കുരുമുളകും ആണ് പ്രധാന വഴിപാട്.
ഉറവപ്പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ തൊടുപുഴ ടൗണും ചുറ്റുമുള്ള മനോഹര പ്രദേശങ്ങളും കാണാം
ഉറവപ്പാറ ദേവനെ ഉപാസനാമൂർത്തിയായി കരുതുന്ന ആദിവാസി ഗോത്ര സമൂഹത്തിൽപെട്ട ഭക്തർ ക്ഷേത്രോത്സവകാലത്തു അവരുടെ ഉപജീവനമാർഗ്ഗമായ വസ്തുക്കൾ ഉറവപ്പാറ ദേവന് കാണിക്കയായി സമർപ്പിച്ചു മലകയറി മടങ്ങുന്ന പതിവിന് ഇന്നും മുടക്കമില്ല.
ഉറവപ്പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ തൊടുപുഴ ടൗണും ചുറ്റുമുള്ള മനോഹര പ്രദേശങ്ങളും കാണാം . ഇത് വിനോദ സഞ്ചാരികൾക്ക് നല്ലൊരു അനുഭൂതിയാണ് പകരുക.
എബി’ സിനിമ ഷൂട്ട് ചെയ്ത ഉറവപ്പാറയിലേക്ക് ഒരു ബുള്ളറ്റ് യാത്ര. വീഡിയോ കാണാം
മൂന്നുവര്‍ഷം കൊണ്ട് ഡിപ്ലോമാറ്റിക് ബഗേജിലൂടെ എത്തിയത് 17,000 കിലോ ഈന്തപ്പഴം
തിരുവനന്തപുരം: കുട്ടികൾക്ക് കൊടുക്കാനെന്ന പേരിൽ മൂന്നരവര്‍ഷം കൊണ്ട് ഡിപ്ലോമാറ്റിക് ബഗേജിലൂടെ സംസ്ഥാനത്ത് എത്തിയത് 17,000 കിലോ ഈന്തപ്പഴം . കുട്ടികള്‍ക്ക് കൊടുത്തത് വളരെക്കുറച്ചു മാത്രം.
യുഎഇ കോണ്‍സുലേറ്റ് വഴി കോണ്‍സുല്‍ ജനറലിന്‍റെ പേരിലാണ് ഈന്തപ്പഴം എത്തിയത് . ഈന്തപ്പഴ ഇറക്കുമതിയിൽ അസ്വാഭാവികതയുണ്ടെന്നു കസ്റ്റംസ് കണ്ടെത്തൽ. നികുതിയടക്കാതെ 17,000 കിലോ ഈന്തപ്പഴമെത്തിച്ച് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു.
സ്വപ്ന സുരേഷും യുഎഇ കോണ്‍സുല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് ഈന്തപ്പഴ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളിലും ബഡ്‌സ് സ്‌കൂളുകളിലുമായി 40000 കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് 15 കുട്ടികള്‍ക്ക് മാത്രമാണ് ഈന്തപ്പഴം നല്‍കിയത്. പൂജപ്പുര ചില്‍ഡ്രണ്‍സ് ഹോമിലെ കുറച്ച് വിദ്യാര്‍ഥികള്‍ക്ക് ഈന്തപ്പഴം നല്‍കിയായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ഈന്തപ്പഴ വിതരണം നടന്നിട്ടില്ലെന്നും ആരോപണമുണ്ട്.
കൊണ്ടുവന്ന മുന്തിയ ഇനം ഈന്തപ്പഴം പല ഉന്നതരുടെയും വീടുകളിലെത്തിയെന്നും പറയപ്പെടുന്നു. ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും സ്വപ്‌ന ഈന്തപ്പഴം ഉപയോഗിച്ചുവെന്നു കസ്റ്റംസ് കരുതുന്നു.
അതേസമയം ഈന്തപ്പഴത്തിന്‍റെ മറവിൽ നടന്നത് വൻ സ്വര്‍ണ്ണക്കടത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . 17000 കിലോ ഈന്തപ്പഴം എന്തിനാണ് കോൺസുലേറ്റിന്? സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ അറിയാതെ ഇത് നടക്കില്ല. തീവെട്ടിക്കൊള്ള ഭൂഷണമാണെന്നു കരുതുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
പെരുമ്പാവൂരില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
പെരുമ്പാവൂർ : തീവ്രവാദികളുടെ ആക്രമണ പദ്ധതി തകർത്ത് പെരുമ്പാവൂരില്‍ നിന്ന് മൂന്നും ബംഗാളില്‍ നിന്ന് ആറും അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നിരവധി ഇലക്ടോണിക്‌സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. ജിഹാദി ലിറ്ററേച്ചര്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍, രാജ്യവിരുദ്ധ പ്രസംഗങ്ങളുടെ കോപ്പികൾ എന്നിവയും പിടികൂടിയിട്ടുണ്ട്. ആക്രമണത്തിനായി പണം സ്വരൂപിക്കാൻ ഭീകരർ ഡല്‍ഹിയിലെത്താന്‍ ശ്രമിച്ചിരുന്നതായും എന്‍ഐഎ പറഞ്ഞു.പതിനൊന്ന് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡില്‍ ആണ് ഒന്‍പത് പേര് പിടിയിലായത്. അറസ്റ്റിലയവരുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു .
പിടിയിലായവര്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താന്‍ പ്ലാൻ ചെയ്തു വന്നവരായിരുന്നു എന്ന് എൻ ഐ എ വ്യക്തമാക്കി . പൊതുജനങ്ങളെ കൊല്ലാനും ഇവർ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറഞ്ഞു.
കേരളത്തില്‍ നിന്ന് പിടിയിലായ മൂന്നുപേരും പെരുമ്പാവൂരില്‍ തൊഴിലാളികളായി താമസിക്കുകയായിരുന്നു . ഇവരിൽ ഒരാള്‍ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പത്തുവർഷമായി സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. മറ്റുള്ളവർ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ല . പകൽ മുഴുവൻ ഇൻ്റർനെറ്റിൽ സമയം ചിലവഴിക്കുകയായിരുന്നുവത്രേ . കളമശ്ശേരിക്ക് അടുത്ത പാതാളത്തെ എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തിൽ നിന്നും പിടിയിലായ മുർഷിദിൽ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും പിടികൂടിയിട്ടുണ്ട്.
ആലുവ റൂറല്‍ പോലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെ വീട് വളഞ്ഞാണ് മൂവരെയുംഎന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികൾ ആരൊക്കെ എന്നു പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്.
അതേസമയം രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സജീവമാണെന്ന് കേന്ദ്രസർക്കാർ മൂന്നുദിവസം മുൻപ് വെളിപ്പെടുത്തിയിരുന്നു . തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഐ.എസ് സാന്നിധ്യവുമായി ബന്ധപ്പെട്ട് 17 കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്യുകയും 122 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയിൽ വെളിപ്പെടുത്തി.
കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഐ.എസ് ഏറ്റവും സജീവമാണെന്ന് എന്‍.ഐ.എ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
Highlights: 3 Al-Qaeda Terrorists Arrested In Kerala By NIA
ഒരിക്കൽ ഒരിടത്ത് ഒരു വിറകുവെട്ടുകാരനുണ്ടായിരുന്നു . അയാൾക്ക് സുന്ദരിയായ ഒരു മകൾ ഉണ്ട്. പല യുവാക്കളും ഈ സുന്ദരിയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചു വന്നു . പക്ഷേ ഈ വെറകുവെട്ടുകാരൻ ഒരു യോഗ്യത പരീക്ഷ വച്ചു. എല്ലാവരും ആ പരീക്ഷയിൽ പരാജയപ്പെട്ടു .
ഒരുദിവസം ഒരു സുമുഖനായ ചെറുപ്പക്കാരൻ ആ വീട്ടിലേക്ക് വന്നു. അയാളും പറഞ്ഞു അങ്ങയുടെ മകളെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന്. മറ്റെല്ലാവരോടും പറഞ്ഞപോലെ വിറകുവെട്ടുകാരൻ ഇയാളോടും പറഞ്ഞു മുറ്റത്തെ ആ വിറകൊന്നു കീറിക്കാണിക്കാൻ. എല്ലാ അമ്മായിയപ്പന്റെയും ആഗ്രഹമാണ് തന്നെക്കാൾ മിടുക്കനായിരിക്കണം മരുമകൻ എന്ന് .
യുവാവ് മുറ്റത്തേക്കിറങ്ങി മഴു എടുത്തു തറയിൽ ആഞ്ഞൊന്നു കുത്തി. മഴുവിന്റെ ഇരുമ്പുഭാഗവും തടിഭാഗവും തമ്മിൽ നന്നായി ടൈറ്റ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു അവൻ. അത് ടൈറ്റ് ആണെന്ന് മനസിലാക്കിയപ്പോൾ അവൻ ആ മഴു പൊക്കി എടുത്തു തള്ളവിരലിലെ നഖം കൊണ്ട് അതിന്റെ മൂർച്ച പരിശോധിച്ചു.
മൂർച്ചയുണ്ടെന്നു മനസിലായപ്പോൾ അവൻ നടന്നു തടിയുടെ അടുത്തെത്തിയിട്ട് ആ തടിക്കിട്ട് ഒരു ചവിട്ട് കൊടുത്തു. തടി തറയിൽ ഉറച്ചുകിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് അത് ചെയ്തത് .
ഉറച്ചാണ് കിടക്കുന്നതെന്ന് മനസിലായപ്പോൾ അയാൾ മുകളിലേക്ക് നോക്കി. വല്ല വൃക്ഷത്തിന്റെ ശിഖരങ്ങളും മുകളിൽ ചാഞ്ഞു നിൽപ്പുണ്ടോ എന്നാണ് നോക്കിയത്. മഴുവെടുത്തു ഉയർത്തുമ്പോൾ വല്ല മരത്തിന്റെ കമ്പിലും തട്ടി മഴുവിന്റെ ഇരുമ്പുഭാഗം വേർപെട്ട് തലയിൽ വന്നു വീഴുമോ എന്നാണ് അവൻ നോക്കിയത്. അങ്ങനെ ഒരു തടസവുമില്ല എന്ന് മനസിലായി .
അതുകഴിഞ്ഞു അയാൾ വന്നു തടിയിൽ സൂക്ഷിച്ചു നോക്കി. അപ്പോൾ തടിക്ക് വലത്തോട്ട് ഒരു ശാഖ ഉള്ളതായി കണ്ടു. അയാൾ നേരെ ഇടതുവശത്തേക്ക് വന്നു. അവിടെ നിന്നിട്ട് വലത്തെ ശാഖയ്ക്ക് ഒരൊറ്റ വെട്ടു കൊടുത്തു ആ ഭാഗം മുറിച്ചു മാറ്റി. വലതു വശത്തു നിന്ന് വെട്ടിയാൽ കമ്പ് തെറിച്ചു ദേഹത്ത് കൊള്ളുമെന്നു മനസിലാക്കിയിട്ടാണ് അവൻ ഇടത്തേക്ക് മാറിയത്.
അപ്പോൾ വീട്ടിൽ നിന്നൊരു ശബ്ദം കേട്ടു : ” എന്റെ മകൾ നിനക്കുള്ളതാകുന്നു. ”
ഈ കഥയിൽ ഒരു ഗുണപാഠമുണ്ട് . നമ്മൾ ഒരു ലക്ഷ്യം മുന്നിൽ കണ്ടാൽ അവിടെ എത്തുന്നതിനുള്ള തടസങ്ങൾ എന്തൊക്കെ എന്ന് ആദ്യം കണ്ടുപിടിക്കണം. ആ തടസങ്ങൾ കണ്ടെത്തിയ ശേഷം അത് നീക്കം ചെയ്യുക എന്നതാകണം അടുത്ത ജോലി. അത് നിങ്ങൾ എപ്പോൾ നേടിയെടുക്കുന്നോ അപ്പോഴാണ് നിങ്ങൾ ജീവിതവിജയത്തിന്റെ രണ്ടാം ഘട്ടം കടക്കുന്നത്.
ഇനി ജീവിത വിജയത്തിന്റെ മൂന്നാം ഘട്ടം എന്താണ് ? അത് അറിയാൻ ഡോ. അലക്സാണ്ടർ ജേക്കബിന്റെ ഈ പ്രഭാഷണം കേൾക്കുക . വീഡിയോ കാണുക