കോട്ടയ്ക്കൽ: പ്ലസ് റ്റു റിസൾട്ട് വരുമ്പോൾ ജയസൂര്യ മാറാക്കരയിലെ പണിസ്ഥലത്തായിരുന്നു. ചട്ടിയിൽ കോരിയെടുത്ത കോൺക്രീറ്റ് മിശ്രിതമായിരുന്നു ചുമലിൽ. അപ്പോഴാണ് കൂട്ടുകാരന്റെ ഫോൺകോൾ : ”ഡാ, പ്ലസ് റിസൽട്ട് വന്നു.. നിനക്ക് ഫുൾ എ പ്ലസാ ”
സന്തോഷം കൊണ്ട് ജയസൂര്യയുടെ മിഴികൾ നിറഞ്ഞു . ഒരുനിമിഷം അവൻ അച്ഛനെ ഓർത്തു. ഈ വിജയം അച്ഛനോട് നേരിട്ട് പറയണമെന്നായിരുന്നു അവന്റെ ആഗ്രഹം . പക്ഷെ പാതി വഴിയിൽ പണി ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ലല്ലോ .
17 വർഷമായി എണീക്കാൻവയ്യാതെ കിടക്കുകയാണ് അരുണിന്റെ അച്ഛൻ. ആക്രി കച്ചവടമായിരുന്നു തൊഴിൽ . പഴയ സാധനങ്ങൾ പെറുക്കി വിറ്റ് തന്നെ മകനെ വളർത്തിവലുതാക്കി. വാടകവീട്ടിലാണ് ഇവർ താമസം . അമ്മയും ജോലിക്കും പോകും .
കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഈ ഈ മിടുക്കൻ . സ്‌കൂളിനടുത്തുതന്നെയുള്ള ക്വാർട്ടേഴ്‌സിലാണ് അച്ഛൻ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്.. തമിഴ്‌നാട്ടിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ഇവിടെയെത്തിയതാണ് ഈ കുടുംബം.
അച്ഛന് മുമ്പ് ഒരപകടത്തിൽ പരിക്കുപറ്റി കിടപ്പിലായി . പിന്നെ ഏകമകൻ ജയസൂര്യ ആക്രിക്കച്ചവടം ഏറ്റെടുത്തു .അമ്മ പണിക്കു പോകും . കിട്ടുന്ന പണം തികയാതെ വന്നപ്പോൾ ജയസൂര്യയും അവധിദിവസങ്ങളിൽ പണിക്കിറങ്ങി.
പ്ലസ്ടുവിന് കൊമേഴ്‌സായിരുന്നു ജയസൂര്യയുടെ വിഷയം. രാവിലെയും രാത്രിയിലുമാണ് പഠനം. സ്‌കൂളിലെ അധ്യാപകർ നല്ല പിന്തുണ നൽകിയെന്ന് ജയസൂര്യ പറഞ്ഞു. കോളേജ് അധ്യാപകനാവുക എന്നതാണ് ജയസൂര്യയുടെ ആഗ്രഹം.ആ ആഗ്രഹം സഫലമാകാൻ സഹപാഠികളും അധ്യാപകരും പ്രാർത്ഥിക്കുന്നു .