ഗാന്ധിജി സ്റ്റഡി സെന്റര്‍ പ്രതിഭാസംഗമത്തോടനുബന്ധിച്ച്, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും ലഭിച്ച ആറു വിദ്യാര്‍ത്ഥികള്‍ സ്റ്റഡി സെന്റര്‍ ചെയര്മാന് പി.ജെ. ജോസഫ് എം.എല്‍.എ. യില്‍ നിന്ന് ലാപ്ടോപ്പ് ഏറ്റു വാങ്ങിയപ്പോള്‍
തൊടുപുഴ : കേരളത്തിനും ഇന്ത്യയ്ക്കും നേതൃത്വം കൊടുക്കാന്‍ കഴിവുള്ളവരാണ് തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെന്ന് ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്മാന് പി.ജെ.ജോസഫ് എം.എല്‍.എ. പറഞ്ഞു. സിവില്‍ സര്‍വ്വീസ് അടക്കമുള്ള മത്സര പരീക്ഷകളില്‍ മുന്നോട്ടു വരാന്‍ കഴിവുള്ളവരാണ് ഈ പ്രതിഭകള്‍.
ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവരെ ആദരിക്കുന്ന പ്രതിഭാസംഗമത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഭകളെ ആദരിക്കുന്നത് അവര്‍ക്കുള്ള അനുമോദനം മാത്രമല്ല, മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിന് കൂടി വേണ്ടിയാണ്. പുത്തന്‍ പ്രതീക്ഷകളുമായി ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവര്‍ വീടിനും നാടിനും പ്രയോജനം ചെയ്യുന്നവരായി മാറണം. സമൂഹത്തിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ ഓരോ വിദ്യാര്‍ത്ഥിയ്ക്കും സാധിക്കട്ടെ എന്നും ജോസഫ് പറഞ്ഞു.
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയ ആറു വിദ്യാര്‍ത്ഥികള്‍ക്ക് ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്മാന് പി.ജെ.ജോസഫ് എം.എല്‍.എ. ലാപ്ടോപ്പും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കുമാരമംഗലം എം.കെ.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഡെല്‍ന വി. ജോണ്‍, മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാനിയ റോസ് ആന്റണി, വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജോണ ജോയി, കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ആഷ്ലിന് ജെയിംസ്, റ്റീന മരിയ സാജു, അനുഷ ജോര്‍ജ് എന്നിവരാണ് 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ കുമാരമംഗലം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും പ്രത്യേക സമയം നല്‍കിയാണ് വിളിച്ചു ചേര്‍ക്കുന്നത്.
ഇന്ന് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ അര്‍ഹരായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും.
സെക്സിൽ പൊതിഞ്ഞ തമാശകൾക്കേ ഇന്ന് നമ്മുടെ നാട്ടിൽ മാർക്കറ്റ് ഉള്ളൂ എന്ന് വന്നിരിക്കുന്നു
”ഇന്നലെ എന്റെ കൂട്ടുകാരൻ എന്റെ വാട്ട്സ് ആപ്പിൽ ഒരു വീഡിയോ ക്ലിപ്പ് അയച്ചു തന്നു . അതിനടിയിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു . ഇതിനൊക്കെ എതിരായല്ലേ താങ്കൾ പ്രതികരിക്കേണ്ടത് എന്ന് .
ഒരു റിയാലിറ്റി ഷോയുടെ ക്ലിപ്പായിരുന്നു അത് . ഒരു കുഞ്ഞുമോൾ ആണ് വേദിയിൽ . അവതാരകൻ ആ മോളോട് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ് . വിഷയം എ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതാണ്. അച്ഛനും അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുടെ സെക്സുമൊക്കെയാണ് അവതാരകനും മുൻപിലിരിക്കുന്ന സെലിബ്രിറ്റീസ് ആയിട്ടുള്ള ജഡ്ജിമാരും ചോദിച്ചുകൊണ്ടിരിക്കുന്നത് . കാര്യം മനസിലാകാത്ത ആ കുരുന്നുമോൾ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട്. അവൾ പറയുന്നതെല്ലാം സെക്സിലേക്ക് കൂട്ടിഘടിപ്പിക്കേണ്ട ജോലിയാണ് അവതാരൻ ചെയ്യുന്നത് . ഇതുകേട്ട് ജഡ്ജസും കാണികളും മതിമറന്നു പൊട്ടിച്ചിരിക്കുന്നു. ഇതിനെയാണൊ നമ്മൾ റിയാലിറ്റി ഷോ എന്ന് വിളിക്കുന്നത് ? എന്ത് മസാല ചേർത്തും റേറ്റിംഗ് കൂട്ടാനുള്ള ചാനലുകളുടെ ഇക്കാലത്തെ പരക്കം പാച്ചിലിൽ മാധ്യമ സംസ്കാരം ചവിട്ടി അരക്കപ്പെടുകയാണ് . ”
നമ്മുടെ ചാനലുകളിലെ റിയാലിറ്റി ഷോകൾ എന്തുമാത്രം അധഃപതിച്ചിരിക്കുന്നു എന്നതിനെപ്പറ്റിയാണ് ഗോപിനാഥ് മുതുകാട് ആശങ്കപ്പെടുന്നത്.
നിഷ്കളങ്കരായ കൊച്ചുകുട്ടികളെ സ്റ്റുഡിയോയിൽ കൊണ്ടുവന്നിരുത്തി ഓരോന്ന് പറയിപ്പിക്കുന്നത് കേട്ടാൽ നമ്മുടെ തൊലി ഉരിഞ്ഞുപോകും . എന്തിനാണ് ഇങ്ങനെ വേഷം കെട്ടിക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ സ്റ്റുഡിയോയിൽ കൊണ്ടുവന്നിരുത്തുന്നത്? വീട്ടിനുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതായ കാര്യങ്ങളും അച്ഛനമ്മമാരുടെ സ്വകാര്യ സംഭാഷണങ്ങളും ലോകം മുഴുവൻ കേൾക്കെ കുഞ്ഞുങ്ങൾ വിളിച്ചുപറയുമ്പോൾ നഷ്ടമാകുന്നത് നാട്ടിലുള്ള തങ്ങളുടെ വിലയും നിലയുമാണെന്നു ഈ മാതാപിതാക്കൾക്ക് എന്തേ മനസിലാവുന്നില്ല ? ലജ്ജ എന്ന വികാരം ഇല്ലാത്തവരാണോ ഇത്തരം ചവറു പരിപാടികൾക്കായി കുഞ്ഞുങ്ങളെയും ചുമന്നുകൊണ്ട് സ്റ്റുഡിയോയിലേക്ക് വണ്ടികയറുന്നത് ?
ഗോപിനാഥ് മുതുകാട് മുകളിൽ സൂചിപ്പിച്ച ആ റിയാലിറ്റി ഷോയിൽ നിഷ്കളങ്കയായ ഒരു കുഞ്ഞ് സ്വന്തം അച്ഛനമ്മമാരെപറ്റി പറയുന്ന കമന്റുകൾ കേട്ട് ജഡ്ജിമാർ തലതല്ലി ചിരിക്കുന്നത് കണ്ടു . കൂടെ ജഡ്ജിമാരുടെ സംഭാവനയും ചേർത്ത് രംഗം കൊഴുപ്പിച്ച് എല്ലാവരെയും പൊട്ടിചിരിപ്പിക്കുന്നു. ജഡ്ജ് ആയി അവിടെ ഇരുന്ന സുജാത എന്ന പ്രശസ്ത ഗായികയും ആർത്തു ചിരിക്കാൻ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നത് അതിശയപ്പെടുത്തി.
”…….ആണോ അങ്ങനെ ചെയ്യുമോ ?” ഒരു കൊച്ചുകുട്ടിയോട് റിയാലിറ്റി ഷോ അവതാരകന്റെ ചോദ്യം . കുട്ടിയുടെ മറുപടി ഇങ്ങനെ:
”ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ എന്തോ സൗണ്ട് ഒക്കെ കേൾക്കും. ” (ജഡ്ജസും ഓഡിയൻസും തലതല്ലി ചിരിക്കുന്നു )
അപ്പോൾ ജഡ്ജിന്റെ കമന്റ് ഇങ്ങനെ: ” അത് ചിലപ്പോൾ അവര്‍ വഴക്ക് കൂടുന്നതാകും ”
അതുകേട്ടതും ചിരിയുടെ മാലപ്പടക്കം! . നിറുത്താതെയുള്ള കൂട്ടച്ചിരികൾക്കിടയിൽ ജഡ്ജിന്റെ അടുത്ത കമന്റ് ഇങ്ങനെ : ” അത് മോള് കേൾക്കണ്ടാന്ന് വിചാരിച്ചു മോള് ഉറങ്ങിക്കഴിയുമ്പോഴാണ് അവര്‍ ( അച്ഛനും അമ്മയും ) ചെറിയ കീർത്തനമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പാടി കേൾപ്പിക്കുന്നത് ”. (പിന്നെ ചിരിയോട് ചിരി )
സെക്സിൽ പൊതിഞ്ഞ തമാശകൾക്കേ ഇന്ന് നമ്മുടെ നാട്ടിൽ മാർക്കറ്റ് ഉള്ളൂ എന്ന് വന്നിരിക്കുന്നു . അതു കുട്ടികളുടെ വായിൽ നിന്ന് കേൾക്കുമ്പോൾ ചിലർക്ക് ആസ്വാദ്യത ഇരട്ടിക്കും. പാവം കുഞ്ഞുങ്ങൾ അതിലെ തെറ്റും ശരിയും അർത്ഥവുമൊന്നും തിരിച്ചറിയാതെ കണ്ടതും കേട്ടതും അതുപോലെ വിളിച്ചുപറയും . ഷോയുടെ റേറ്റിംഗ് ഉയർത്താൻ ഏതറ്റം വരെ പോകാനും ചാനലുകൾ തയ്യാറാണ് . കുട്ടിപ്പട്ടാളം പോലുള്ള പ്രോഗ്രാമുകളിലും സ്ഥിതി വ്യത്യസ്തമല്ല.
ടിവി ചാനൽ പരിപാടികൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഇതെല്ലാം കാണുമ്പോൾ തോന്നുന്നത് . മജീഷ്യൻ ഗോപിനാഥ് മുതുകാട് പറയുന്ന കാര്യം നിങ്ങൾ കേൾക്കാതെ പോകരുത് . ഇതോടൊപ്പമുള്ള വീഡിയോ കാണുക
നെടുങ്കണ്ടം: രാജമല പെട്ടിമുടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ രണ്ടുവയസുകാരി ധനുഷ്കയുടെ മൃതശരീരം കണ്ടെത്തിയ വളർത്തുനായ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ. അനുമതിക്കായി അജിത് ജില്ല കലക്ടറെ സമീപിച്ചിട്ടുണ്ട്.
ദുരന്ത സ്ഥലത്ത് തിരച്ചിലിനെത്തിയ ജില്ലാ പൊലീസ് സ്ക്വാഡിലെ അംഗമായ അജിത്തുമായി കുവി രണ്ട് ദിവസമായി ചങ്ങാത്തത്തിലാണ്.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അനുമതി കിട്ടിയാൽ കുവിയെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത്തിന്റെ ഉദ്ദേശ്യം . ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് സ്റ്റെഫിയുടെ ട്രെയിനറാണ് അജിത്.
കുവി വളർന്നു വന്ന വീട്ടിൽ ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ഇനി ജീവനോടെയുള്ളത്. ധനുഷ്കയോടുള്ള കുവിയുടെ സ്നേഹപ്രകടനം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
അപകടം നടന്ന പെട്ടിമുടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്. പാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. മണം പിടിച്ചെത്തിയ വളർത്തു നായ രാവിലെ മുതൽ തന്നെ ഈ പ്രദേശത്ത് ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥർ അവിടെ തിരച്ചിൽ നടത്തുമ്പോഴാണ് കുവിയുടെ മൃതദേഹം കണ്ടത് .
കുറ്റിക്കോൽ (കാസർകോട്) : 20 വർഷം മുമ്പ് വീടുപണിക്കിടെ കാതിൽ നിന്ന് ഊരിപ്പോയ നാരായണിയമ്മയുടെ ജിമിക്കി കമ്മൽ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് ജോലിക്കാർക്ക് തിരിച്ചു കിട്ടി . കുറ്റിക്കോൽ പള്ളത്തിങ്കാൽ എടമ്പൂരടിയിലെ നാരായണിയമ്മയ്ക്കാണ് നഷ്ടപ്പെട്ട കമ്മൽ തിരിച്ചു കിട്ടിയത്. ഒരു പവനോളം തൂക്കമുണ്ടായിരുന്ന കമ്മൽ വിവാഹത്തിന് അച്ഛനും അമ്മയും സമ്മാനമായി കൊടുത്തതായിരുന്നു . അന്ന് പവന് 4400 രൂപയായിരുന്നു പൊന്നിന്റെ വില. തിരിച്ചുകിട്ടിയ കമ്മലിന് ഇപ്പോൾ നാൽപതിനായിരം രൂപയിലേറെ വിലയുണ്ട്.
കമ്മൽ നഷ്ടപ്പെട്ട നാളിൽ വീടും ചുറ്റുപാടും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാരായണിയമ്മ ആ ശ്രമം ഉപേക്ഷിച്ചു. കമ്മൽ നഷ്ടപ്പെട്ട വിഷമത്തിനിടെ ബന്ധുക്കൾ പിന്നീട് ചെറിയൊരു കമ്മൽ വാങ്ങി നാരായണിയമ്മയുടെ കാതിലിട്ടു കൊടുത്തു .
വർഷങ്ങൾ കഴിഞ്ഞപ്പോൾ പഴയ വീട് പൊളിച്ചുകളഞ്ഞു മറ്റൊരിടത്തു പുതിയ ഒരു വീട് ഉണ്ടാക്കി . ഇനിയാണ് കഥയുടെ രണ്ടാം ഭാഗം . സുഭിക്ഷ കേരളത്തിന്റെ ഭാഗമായി പഴയ വീടിരുന്ന സ്ഥലം കൃഷിയിറക്കാനായി ബേഡകം പഞ്ചായത്ത് ഒമ്പതാം വാർഡ് എടമ്പൂരടിയിലെ ജെഎൽജി ഗ്രൂപ്പിന് നാരായണിയമ്മ വിട്ടുനൽകിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച കൃഷിയിടം ഒരുക്കാൻ വന്ന തൊഴിലുറപ്പ് ജോലിക്കാരൻ കുണ്ടംപാറ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണിൽ താഴ്ന്നു കിടന്ന കമ്മൽ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണിയമ്മയുടെ മകൾ മാലിനി അത് തന്റെ അമ്മയുടേതാണെന്നു തിരിച്ചറിഞ്ഞു .
കമ്മലുമായി തൊഴിലുറപ്പുകാർ നാരായണിയമ്മയുടെ വീട്ടിലെത്തി. കമ്മൽ കണ്ടെത്തി കൊണ്ടുവന്നു തന്ന തൊഴിലുറപ്പുകാരുടെ സ്നേഹത്തിന് എങ്ങനെ നന്ദി പറയണം എന്നറിയാതെ നാരായണിയമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തൂവി .
കമ്മൽ കളഞ്ഞുകിട്ടിയ കാര്യം സി.പി.എം കാസർകോട് ജില്ല കമ്മിറ്റിയംഗം ഇ. പത്മാവതിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്
കേരളത്തിൽ “ക്വിസ്” എന്നാരെങ്കിലും മിണ്ടിയാൽ സരിൻ അവിടുണ്ടാകും. ഉണ്ടാകുക മാത്രല്ല, സമ്മാനം ആർക്ക് എന്ന ചോദ്യം പിന്നവിടുണ്ടാകില്ല! പോക്കറ്റ് മണിയും മറ്റും ഇങ്ങനെ കിട്ടുന്ന സമ്മാനത്തുകകളിൽ നിന്ന് മൂപ്പർ ഒപ്പിച്ചിരുന്നു. ആകെ മൊത്തം ഒരു പ്രത്യേക അവതാരം! ഇതൊന്നും പോരാഞ്ഞു എല്ലാവരും തല പുകഞ്ഞു നടക്കുന്ന ഫൈനൽ ഇയറിനു പോയി മത്സരിച്ചു കോളേജ് യൂണിയൻ ചെയർമാനുമായി.
എം. ബി. ബി. എസ്സിന് പഠിക്കുമ്പോൾ തന്നെ സിവിൽ സർവീസ് എന്ന ഒരു ലക്ഷ്യം സരിനുണ്ടായിരുന്നു. ഹൗസ് സർജൻസി കഴിഞ്ഞ ഉടൻ പരീക്ഷയെഴുതി. ആദ്യത്തെ ശ്രമത്തിൽ തന്നെ റാങ്ക് ലിസ്റ്റിൽ വന്നു. കിട്ടിയത് ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് സർവീസ് (IAAS). രണ്ടു കൊല്ലം സിംലയിൽ പരിശീലനത്തിന് ശേഷം കേരളത്തിന്റെ DAG (Deputy Accountant General) ആയി 2011-ൽ നിയമിതനായി. അതിന് ശേഷം കർണടകയുടെ DAG ആയി.ഓഫീസ് മുറിയിലെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നു എന്ന തിരിച്ചറിവിൽ, കൂടുതൽ ഇടപെടലുകൾക്കുള്ള വിശാലമായ ഇടം തേടി 2016-ൽ ആ ഉന്നത പദവി രാജി വെച്ചു. അങ്ങിനെ ഞങ്ങൾ കേരളത്തിലേക്ക് തിരിച്ചു വന്നു.
സോഷ്യൽ മീഡിയയിൽ ആരോഗ്യസംബന്ധമായ വിഡിയോകളും ലേഖനങ്ങളും പോസ്റ്റ് ചെയ്ത് ശ്രദ്ധേയായ, പ്രശസ്ത ശിശുരോഗവിദഗ്ധ ഡോ. സൗമ്യ സരിൻ തന്റെ ജീവിത പങ്കാളിയെപ്പറ്റി കഴിഞ്ഞവർഷം നവംബറിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായിരുന്നു . 27000 ലേറെ ലൈക്കുകളും ആയിരത്തിനടുത്ത് ഷെയർകളുമാണ് ആ പോസ്റ്റിന് ഇതുവരെ കിട്ടിയത് . പോസ്റ്റ് വായിക്കാം :
ഡോ. സൗമ്യ സരിനും കുടുംബവും
ഇത് എന്റെ നല്ല പാതി, അതായത് എന്റെ പേരിന്റെ രണ്ടാം പാതി! ഡോ. സരിൻ.
ഞങ്ങളുടെ കുറുമ്പി പെണ്ണ് പാപ്പൂനെ എല്ലാർക്കും അറിയാം. എന്നാൽ സരിനെ കുറിച്ചു ഞാൻ അധികം പറഞ്ഞിട്ടില്ല.
ഭർത്താവ് എന്ത് ചെയ്യുന്നു എന്ന് സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഉത്തരം കുറച്ചു ബുദ്ധിമുട്ടായതോണ്ട് തന്നെ പറഞ്ഞിട്ടില്ല. ഇന്ന് അദ്ദേഹത്തെ കൂടി നിങ്ങൾക്ക് പരിചയപെടുത്തണം എന്ന് തോന്നി, ചെയ്യുന്നു.
സരിൻ, ഒരു ഡോക്ടറാണ്. ഒരു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. ഒരു പൊതുപ്രവർത്തകനാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനാണ്.ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇതിലെല്ലാമുപരി എന്റെയും പാപ്പുന്റെയും എല്ലാമെല്ലാമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം കൂടി ഒരാൾക്ക് എങ്ങനെ ആവാൻ പറ്റും, അല്ലെ? ചോദ്യം ന്യായമാണ്!
സരിൻ 2001-ൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എം. ബി. ബി. എസിനു ചേരുന്നത്. ഞാൻ ഈ കഥാപാത്രത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത് എന്റെ കൂട്ടുകാരി സന്ധ്യയിൽ നിന്നാണ്. അവർ രണ്ടുപേരും കോഴിക്കോട്ട് സഹപാഠികൾ; ഞാൻ പരിയാരത്തും. വി.കെ.എൻ. ഉം വെടിക്കെട്ടും ഇഷ്ടപ്പെടുന്ന ഒരു വള്ളുവനാട്ടുകാരൻ. അതിനും പുറമെ കേരളത്തിൽ “ക്വിസ്” എന്നാരെങ്കിലും മിണ്ടിയാൽ ആശാൻ അവിടുണ്ടാകും. ഉണ്ടാകുക മാത്രല്ല, സമ്മാനം ആർക്ക് എന്ന ചോദ്യം പിന്നവിടുണ്ടാകില്ല! പോക്കറ്റ് മണിയും മറ്റും ഇങ്ങനെ കിട്ടുന്ന സമ്മാനത്തുകകളിൽ നിന്ന് മൂപ്പർ ഒപ്പിച്ചിരുന്നു. ആകെ മൊത്തം ഒരു പ്രത്യേക അവതാരം! ഇതൊന്നും പോരാഞ്ഞു എല്ലാവരും തല പുകഞ്ഞു നടക്കുന്ന ഫൈനൽ ഇയറിനു പോയി മത്സരിച്ചു കോളേജ് യൂണിയൻ ചെയർമാനുമായി. അങ്ങനെ സംഭവബഹുലമായിരുന്നു ടിയാന്റെ മെഡിക്കൽ കോളേജ് ജീവിതം. ഇന്നും അവിടെ പഠിക്കുന്ന കുട്ടികൾക്ക് “സരിനേട്ടനെ” അറിയും. ഞാൻ കോഴിക്കോട് ശിശുരോഗവിഭാഗത്തിൽ പി. ജി. എടുക്കുമ്പോഴും “സരി നേട്ടന്റെ സൗമ്യച്ചേച്ചി” എന്ന അഡ്രസ്സിലായിരുന്നു.
എം. ബി. ബി. എസ്സിന് പഠിക്കുമ്പോൾ തന്നെ സിവിൽ സർവീസ് എന്ന ഒരു ലക്ഷ്യം സരിനുണ്ടായിരുന്നു. ഹൗസ് സർജൻസി കഴിഞ്ഞ ഉടൻ പരീക്ഷയെഴുതി. ആദ്യത്തെ ശ്രമത്തിൽ തന്നെ റാങ്ക് ലിസ്റ്റിൽ വന്നു. കിട്ടിയത് ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് സർവീസ് (IAAS). രണ്ടു കൊല്ലം സിംലയിൽ പരിശീലനത്തിന് ശേഷം കേരളത്തിന്റെ DAG (Deputy Accountant General) ആയി 2011-ൽ നിയമിതനായി. അതിന് ശേഷം കർണടകയുടെ DAG ആയി.ഓഫീസ് മുറിയിലെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നു എന്ന തിരിച്ചറിവിൽ, കൂടുതൽ ഇടപെടലുകൾക്കുള്ള വിശാലമായ ഇടം തേടി 2016-ൽ ആ ഉന്നത പദവി രാജി വെച്ചു. അങ്ങിനെ ഞങ്ങൾ കേരളത്തിലേക്ക് തിരിച്ചു വന്നു.
അതിനു ശേഷം പരീക്ഷണങ്ങളുടെ നാളുകളായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. മുന്നോട്ട് പോകേണ്ടത് വ്യത്യസ്ത വഴികളിലൂടെയാണ് എന്ന് പരസ്പരം ബോധ്യപ്പെടുത്തി. ഞാൻ ഡോക്ടർ എന്ന നിലയിൽ ഉപരിപഠനം പൂർത്തിയാക്കി ആശുപത്രിയും കുഞ്ഞുകുട്ടികളും അവരുടെ അച്ഛനമ്മമാരുടെ വലിയ ആധികളും ഒക്കെയയി എന്റേതായ പ്രവർത്തനങ്ങളിൽ മുഴുകി. സരിൻ ആകട്ടെ മറ്റു പല രീതികളിലായി പൊതുജനങ്ങൾക്ക് ഇടയിൽ നേരിട്ടിടപെട്ട് വീടു പോലും രണ്ടാമതായി മാറുന്ന സ്ഥിതിയിലും! ഇത്രയും വലിയ പദവിയും ജോലിയും രാജി വെച്ച് വന്ന ഇവന് എന്തിന്റെ സൂക്കേടാണ് എന്ന് വരെ സംശയിച്ചവരുണ്ട്. ശരിയാണ്, ഞാൻ പോലും ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പലപ്പോഴായി ശ്രമിച്ചിരുന്നു. എല്ലാവരെയും പോലെ കുടുംബഭദ്രതയും സാമ്പത്തിക അഭിവൃദ്ധിയും മാത്രമായിരുന്നു എന്റെയും ജീവിതലക്ഷ്യങ്ങൾ! സമൂഹത്തിൽ ഉയർന്ന സ്റ്റാറ്റസ് ഉള്ള ജോലിയിലും ജീവിതത്തിലും ഞാനും സ്വാർത്ഥതയുളള ഒരു ഭാര്യയായി.സരിനും പാപ്പുവും ഞാനും മാത്രമുള്ള ഒരു ചെറിയ ലോകത്തേക്ക് ചുരുങ്ങാൻ ഏതൊരു സ്ത്രീയെയും പോലെ ഞാനും ആഗ്രഹിച്ചു.
എന്നാൽ, എന്നെ ഈ ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ ശീലിപ്പിച്ചത് സരിൻ ആണ്. “ആർക്കും ഒരു ഗുണവുമില്ലാതെ ജീവിച്ചു മരിച്ച് (മരിച്ച് ജീവിച്ച്!) മണ്ണടിയുന്ന ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ഒരാളായി സ്വന്തം സുഖം മാത്രം നോക്കി നടക്കാൻ എനിക്ക് പറ്റില്ല” എന്ന ഉറച്ച വാക്കുകൾ എന്റെ ചിന്തകളിലും മാറ്റം ഉണ്ടാക്കി. എല്ലാ സുഖസൗകര്യങ്ങളും ഉന്നതപദവിയും ഇട്ടെറിഞ്ഞു സ്വന്തം മനസ് പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന സരിൻ ഇന്ന് എനിക്കഭിമാനമാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറയാനും ചെയ്യാനുമുള്ള ധൈര്യം എനിക്ക് കിട്ടിയത് അവിടെ നിന്നാണ്.
ഇന്ന് സരിൻ കൊച്ചു കൊച്ചു തിരക്കുകളുള്ള ഒരു പൊതുപ്രവർത്തകനാണ്. കോൺഗ്രസ് പാർട്ടിയിൽ ചെറിയ ചെറിയ ചുമതലകൾ വഹിച്ചുകൊണ്ട് നാട്ടുകാർക്കിടയിൽ ഓടിനടക്കുന്നു. ഒരു കുറിപ്പടി പോലും എഴുതാതെ ഒറ്റപ്പാലത്തുകാർക്ക് അവരുടെ സ്വന്തം ”ഡോക്ടർ” ആയി!!
IAS/IPS എന്ന സ്വപ്നം പലവിധ ജീവിത സാഹചര്യങ്ങൾ കൊണ്ട് എത്തിപ്പിടിക്കാൻ പാടുപെടുന്ന നമ്മുടെ നാട്ടിലെ മിടുക്കികൾക്കും മിടുക്കന്മാർക്കുമായി തിരുവനന്തപുരത്തും തൃശ്ശൂരിലുമായി സുഹൃത്തുക്ക ളുമായി ചേർന്ന് നടത്തുന്ന IAS HOTSPOT എന്ന സ്ഥാപനത്തിന്റെ ചുക്കാൻ കൂടി പിടിക്കുന്നു.
ഇത്രയുമാണ് ‘കെട്ട്യോനാണ് മാലാഖ’ വീരഗാഥകൾ! ഇപ്പോഴും പഴയ ജോലി രാജി വെച്ചതിനു ഞാൻ ചൊറിയുമ്പോൾ മൂപ്പർ പറയുന്ന ഒരു പഞ്ച് ഡയലോഗ് കൂടി പറഞ്ഞിട്ട് നമുക്ക് നിർത്താം:
“എടോ, താനൊക്കെ മരിച്ചു ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുമ്പോളും ഇയാൾടെ മുഖത്തു ഒരു സന്തോഷോം കാണില്ല. കാരണം, ചെയ്യണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളും ബാക്കിവെച്ച് ആയിരിക്കും താൻ വടിയായത്. എന്നാൽ, ഞാൻ അങ്ങനെയാവില്ല ട്ടൊ. ശരി എന്ന് ബോധ്യപ്പട്ടതിന് വേണ്ടി പലതും വേണ്ടെന്നു വെച്ചു. ചെയ്യുന്നതിലെല്ലാം എന്റേതായി ഒരു വരി കൊടുത്തു…! എനിക്കായി ഒന്നും നടന്നില്ലെങ്കിലും, പലരുടെയും മനസ്സിൽ തോന്നുന്ന ഒരു സംതൃപ്തി ഉണ്ടല്ലോ, അതു മതി! നന്നായി ജീവിച്ച് മരിക്കാൻ! ഞാൻ ഈ ലോകത്ത് നിന്ന് പോയാലും നമ്മളെപറ്റി ഓർക്കാൻ ഒരു നാല് പേരുണ്ടെങ്കിൽ, അതാണ് കളറ് മോളേ! “
സി.ഐയുടെ മുറിയിലെത്തിയ തോമസ് തന്റെ മേലാധികാരിയായ അനിയന് സല്യൂട്ട് നല്കി
എറണാകുളം: ചെങ്ങമനാട് പൊലീസ് സ്റ്റേഷന്റെ ചുമതല ഇനി സഹോദരങ്ങൾക്ക് . നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്‍ തോമസ് കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസും ടി.കെ. വര്‍ഗീസുമായിരിക്കും ഇനി ചെങ്ങമനാട് പൊലീസ് സ്റ്റേഷന്റെ ഭരണം നിയന്ത്രിക്കുക . ക്രൈംബ്രാഞ്ചില്‍ എസ്.ഐ ആയിരുന്ന ഇളയ മകന് ജോസി ഉദ്യോഗക്കയറ്റത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് സ്റ്റേഷന് ഹൗസ് ഓഫിസറായി ചെങ്ങമനാട് സ്റ്റേഷനില്‍ ചുമതലയേറ്റത് .
വടക്കേക്കര സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന അനിയൻ തോമസ് സ്ഥലം മാറ്റത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങമനാട് സ്റ്റേഷനിലെത്തി ചാര്‍ജെടുത്തത് .
സി.ഐയുടെ മുറിയിലെത്തിയ തോമസ് തന്റെ മേലാധികാരിയായ അനിയന് സല്യൂട്ട് നല്‍കുകയും സ്ഥലംമാറ്റ ഉത്തരവ് സമര്‍പ്പിക്കുകയും ചെയ്തു. സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പുവെക്കുകയും ചെയ്തു. 22 വര്‍ഷം മുമ്പാണ് തോമസ് സര്‍വിസില്‍ പ്രവേശിച്ചത്. ജോസി 16 വര്‍ഷം മുൻപും.
ജോസിയുടെയും തോമസിന്റെയും ഏക സഹോദരി ബീന സഭ നേതൃത്വം നല്കുന്ന സ്ഥാപനത്തിലെ ജോലിക്കാരിയാണ്
റാന്നി: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച പിപി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ശക്തിയാർജ്ജിക്കുന്നു . നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം 21 ദിവസം പിന്നിട്ടിട്ടും ഇപ്പോഴും റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലാണ്. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മറവുചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മത്തായിയുടെ ഭാര്യ ഷീബയും കുടുംബവും. വ്യക്തമായ തെളിവുകൾ കിട്ടാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് അന്വേഷണ സംഘം സൂചന നൽകി.
തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ, വ്യാജ രേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ മത്തായിയുടെ മരണത്തിനു പിന്നിൽ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് 4 ദിവസം മുൻപ് റാന്നി മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചിരുന്നു.
വനപാലകർ പ്രതികളായ കേസിൽ ആരുടെയും പേര് റിപ്പോർട്ടിൽ ചേർക്കാതിരുന്നതും 5 പേരിൽ താഴെയാണ് പ്രതികളെന്നു സൂചന നൽകി ശിക്ഷാ നിയമത്തിലെ വകുപ്പ് 34 ചേർത്തതും ആക്ഷേപത്തിന് ഇടയാക്കി. മത്തായിയെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമാണെന്നും മരണശേഷം വ്യാജരേഖകൾ ചമച്ച് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമം നടത്തി എന്നതുമടക്കം ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ സംഘത്തിന്റേത്.
പൊലീസ് റിപ്പോർട്ടിൽ പ്രതികളുടെ പേരു ചേർത്താൽ, സർവീസ് ചട്ടം അനുസരിച്ച് മുഴുവൻ പേരെയും സസ്പെൻഡ് ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാണ് പേരുകൾ ഉൾപ്പെടുത്താതെ റിപ്പോർട്ട് നൽകിയതെന്നും ആക്ഷേപമുണ്ട്.
ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾ മരണത്തിൽ കേസെടുത്തിട്ടുണ്ട്. 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷനും 7 പേർക്കു സ്ഥലംമാറ്റവുമാണ് കേസിൽ വനം വകുപ്പ് എടുത്ത നടപടി. മത്തായിയുടെ കസ്റ്റഡി അനധികൃതമായിരുന്നെന്ന് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജൻ കുമാർ റിപ്പോർട്ട് നൽകിയിരുന്നു
വിഷയത്തിൽ നിസ്സംഗത പാലിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇപ്പോൾ ഉയരുന്നത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മത്തായിയുടെ മരണം രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന അശങ്കയിലാണ് സി പിഎം ലോക്കൽ നേതൃത്വം . ഇക്കാര്യം പാർട്ടി നേതൃത്വത്തെ അവർ അറിയിച്ചിട്ടുണ്ട് എന്നാണ് അറിവ് .
വനം മന്ത്രി കെ രാജു മത്തായിയുടെ വീട് സന്ദർശിക്കാൻ കൂട്ടാക്കാത്തതും കർഷകരെ രോഷം കൊള്ളിച്ചിട്ടുണ്ട് . മത്തായിയുടെ മൃതദേഹം വീട്ടുകാർക്ക് തോന്നുന്ന സമയത്തു സംസ്കരിക്കട്ടെ എന്ന വനം മന്ത്രിയുടെ നിരുത്തരവാദപരമായ മറുപടി കർഷരെ തെല്ലൊന്നുമല്ല രോഷം കൊള്ളിച്ചത് . രണ്ടു മാസം കഴിഞ്ഞാൽ പഞ്ചയാത്ത് തിരഞ്ഞെടുപ്പും അടുത്ത വർഷം ആദ്യം നിയമസഭാ ഇലക്ഷനും ഉണ്ടെന്ന കാര്യം ഭരിക്കുന്നവർ മറക്കരുതെന്ന് നാട്ടുകാരും വീട്ടുകാരും ഇവരെ ഓർമ്മപ്പെടുത്തുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി ഒഴികെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും സിപിഎം പിടിച്ചതോടെ ജില്ലയിൽ ഒറ്റ സീറ്റും കോണ്‍ഗ്രസിനില്ലാതായി. ഈ അവസരം മുതലെടുത്തു അടുത്ത തിരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം . മത്തായിയുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ അവർ പ്രഖ്യാപിച്ചിട്ടുണ്ട് .
മത്തായിയുടെ ഭാര്യ ഷീബയും മക്കളും
യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിജെ ജോസഫ്, പിസി ജോര്‍ജ്, അനൂപ് ജേക്കബ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരും മത്തായിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇടത് നേതാക്കളോ മന്ത്രിമാരോ മത്തായിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ് . ഇതാണ് സി പി എമ്മിനെ ആശങ്കപ്പെടുത്തുന്നത് . പ്രതിപക്ഷം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമോ എന്ന് സി പി എം ഭയക്കുന്നു.
മത്തായിയുടെ സംസ്കാരം നടത്തിയ ശേഷം അറസ്റ്റ് ആകാമെന്ന നിർദേശം ഉദ്യോഗസ്ഥരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമുണ്ടായാതായി അറിയുന്നു . പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും സമരം തുടരുമ്പോൾ അറസ്റ്റ് നടന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് കാരണമാകുമെന്ന അഭിപ്രായം ഭരണപക്ഷത്തിനുണ്ട്.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മുഴുവന്‍ ഫേറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സഭകളും കര്‍ഷക സമൂഹവും യോജിച്ച സമരമാണ് ഇപ്പോൾ നടക്കുന്നത് .
അതേസമയം മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി പോലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും ഇവരുടെ മൊഴി എടുക്കും.
മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ഏഴ് ഉദ്യോഗസ്ഥരിൽ നാലുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവരുടെ മൊഴികൾ വ്യത്യസ്തമാണ്. രണ്ട് ഉദ്യോഗസ്ഥരെയും താത്കാലിക ഡ്രൈവറുടേയും മൊഴി രേഖപ്പെടുത്താനുണ്ട്. ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി അടക്കമുള്ള രേഖകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. അതേ സമയം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നാവർത്തിക്കുകയാണ് കുടുംബം.
കാൽക്ക, ഷിംല എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാത
ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാൽക്ക, ഷിംല എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് കാൽക്ക-ഷിംല പാത (Kalka-Shimla Railway). 96 കി.മി നീളമുള്ള ഈ പാതയുടെ ഇരുവശത്തതും മനോഹരമായ മലകളുടെയും, കുന്നുകളുടേയും ദൃശ്യങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. ആറു മണിക്കൂർ കടന്നു പോകുന്നത് യാത്രക്കാർ അറിയുകയേയില്ല.
ബ്രിട്ടിഷ് ഭരണകാലത്ത് പണിത കാൽക്ക – ഷിംല റെയിൽവേ പാത ചരിത്രപ്രസിദ്ധമാണ്. പാത പൂർത്തിയാക്കാൻ പണിതത് 864 പാലങ്ങളും, 107 തുരങ്കങ്ങളും ആണ്. 1898 ൽ നിർമാണം ആരംഭിഭിച്ച് 1903 ൽ പൂർത്തിയാക്കി.
മലകളും കുന്നുകളും കൊക്കയും നിറഞ്ഞ സ്ഥലങ്ങളിലൂടെ ആ റെയിൽവേ പാത അക്കാലത്ത് ഒരു അത്ഭുതംആയിരുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച 107 തുരങ്കങ്ങളിൽ ഏറ്റവും വലുത് 33 നമ്പർ തുരങ്കം, ബാരോഗ് ആണ് . 1143 മീറ്ററാണ് ഇതിന്റെ നീളം.
ഈ തുരങ്കത്തിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ട് . ഇത് പണിത എൻജിനിയർ ഇതിനുള്ളിൽ വച്ച് ആത്മഹത്യ ചെയ്തു. അതിന് ഒരു കാരണമുണ്ട് .
96 കി.മി നീളത്തിലുള്ള ഈ പാതയുടെ ഇരുവശത്തതും മനോഹരമായ മലകളുടെയും, കുന്നുകളുടേയും ദൃശ്യങ്ങൾ
“കേണൽ ബാരോഗ് ” എന്ന എൻജിനിയറെ ആണ് തുരങ്കത്തിന്റെ പണി ഏൽപ്പിച്ചിരുന്നത്. മലയുടെ രണ്ട് ഭാഗത്ത് നിന്നും ഒരേ സമയം പണി തുടങ്ങി മധ്യഭാഗത്ത് ഒരുമിച്ച് എത്തുന്ന തരത്തിൽ ആയിരുന്നു നിർമ്മാണം. എന്നാൽ നിർഭാഗ്യവശാൽ രണ്ട് തുരങ്കങ്ങളും തമ്മിൽ യോജിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പേരിൽ കേണൽ ബരോഗിന് വലിയ ഒരു തുക പിഴയിട്ടു ബ്രിട്ടീഷ് സർക്കാർ. ഇത് അടയ്ക്കാൻ കഴിയാതെ മനംനൊന്ത് അദ്ദേഹം തുരങ്കത്തിന് ഉള്ളിൽ കയറി സ്വയം വെടിവച്ച് മരിച്ചു. അദ്ദേഹത്തിന്റ ആത്മാവ് ഇന്നും ഇവിടെ ഉണ്ട് എന്ന് ആണ് പലരും വിശ്വസിക്കുന്നത് . ഇന്ന് കേണൽ ബരോഗിന്റെ പേരിൽ ആണ് തുരങ്കം അറിയപ്പെടുന്നത്.
H.S ഹാരിങ്ടൻ എന്ന എൻജിനിയറായിരുന്നു ഈ റെയിൽവേ പാതയുടെ നിർമാണത്തിന് നേതൃത്വം നൽകിയത്. 2008 ൽ ഇവിടം ലോക പൈതൃക പട്ടികയിൽ ഇടം നേടി.(ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മലയോര റെയിൽവേ, കാൽക്ക-ഷിംല റെയിൽവേ, ഇവയെല്ലാം യുനെസ്കോ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. )
ബ്രിട്ടീഷ് ഭരണകാലത്ത് 1864 ൽ ഇന്ത്യയുടെ വേനൽകാല തലസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ടു ഷിംല. ഷിംലയുടെ ആദ്യ പേര് ശ്യാമള എന്ന് ആയിരുന്നു. 1819 ൽ ആണ് ബ്രിട്ടീഷ്കാർ ശ്യാമള എന്ന പേര് മാറ്റി ഷിംല എന്നാക്കിയത് .
തിരുവനന്തപുരം: കേട്ടറിവിനേക്കാൾ വലുതാണ് സ്വപ്നയെന്ന സത്യം ! വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനും കമ്മിഷന് ലഭിച്ചെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളർ കിട്ടും സ്വപ്നയ്ക്ക് കമ്മിഷനായി.
ലൈഫ് മിഷന് കരാര്‍ കിട്ടിയത് സന്ദീപ് നായര്‍ വഴിയെന്ന് യൂണിടാക്ക് ഉടമ സന്ദീപ് ഈപ്പന് മുൻപ് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമോയോ ചര്‍ച്ച നടന്നിട്ടില്ലെന്നും സ്വപ്നയായിരുന്നു ഇടനിലക്കാരിയെന്നും സന്തോഷ് ഈപ്പന് വ്യക്തമാക്കി. 18 കോടിയുടെ കരാറാണ് ഒപ്പിട്ടത്. അതില്‍ പതിനാലര കോടി തങ്ങള്‍ക്കി കിട്ടി. കരാര്‍ ഒപ്പിട്ടതിന് സ്വപ്ന കമ്മിഷന് ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പന് പറഞ്ഞു . തനിക്ക് ഭാഷ അറിയാത്തതിനാല്‍ അറബിയുമായി സംസാരിച്ചത് സ്വപ്നയാണെന്നും അദ്ദേഹം പറഞ്ഞു
അതേസമയം സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി മൂന്നുവര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. സ്വപ്ന സുരേഷും ശിവശങ്കറും മൂന്ന് തവണ ഒന്നിച്ച് വിദേശ യാത്ര നടത്തിയെന്നതിന്റെ വിവരങ്ങളും പുറത്തായി. മുഖ്യമന്ത്രിയുടെ യുഎഇ ഔദ്യോഗിക സന്ദര്‍ശന സംഘത്തിലംഗമായിരിക്കെയും സ്വപ്നയും ശിവശങ്കറും അവിടെ വച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു . സ്വപ്നയും ശിവശങ്കറും ദുബായില്‍ നടത്തിയ ഇടപാടുകളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്ന സുരേഷ് മൂന്നാമതൊരാളുമായി ചേര്‍ന്ന് സംയുക്ത ലോക്കര്‍ അക്കൗണ്ട് തുറന്നതെന്നും സ്വപ്ന സമ്മതിച്ചതായി ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൂന്നു പ്രതികളും യുഎഇയില്‍ മൂന്നാം പ്രതി ഫാസില്‍ ഫരീദുമായി 2019 ആഗസ്റ്റില്‍ കൂടിക്കണ്ടാണ് കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താന്‍ ആസൂത്രണം ചെയ്തതെന്നും സ്വപ്ന സമ്മതിച്ചതായി അറിയുന്നു . മൂന്നു പ്രതികളും അവര്‍ തമ്മിലുള്ള കുറ്റകൃത്യത്തിലെ ബന്ധങ്ങളും മറ്റു ചിലരുടെ പങ്കാളിത്തവും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി കോടതിയെ അറിയിച്ചു.
അതേസമയം ശിവശങ്കറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്തുവന്നു . ഐഎഎസുകാർക്കിടയിൽ വിശ്വാസവഞ്ചകർ ഉണ്ടെന്നും കൂടുതൽ ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ല എന്നും സുധാകരൻ പറഞ്ഞു. സ്വപ്നയുമായുള്ള സൗൃഹദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന് പദ്ധി കരാറുകരാനില്‍നിന്ന് സ്വപ്ന പണം വാങ്ങിയതിന് സർക്കാർ എന്ത് പിഴച്ചുവെന്നും ജി സുധാകരന് ചോദിച്ചു. ദുര്‍ഗന്ധം ശിവശങ്കരന് വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. മുഖ്യമന്ത്രി അറിയാതെ അയാൾ ചെയ്ത കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു
രണഘടനാപരമായി ശിവശങ്കര്‍ ശിക്ഷിക്കപ്പെടണം. അതയാള്‍ക്ക് കിട്ടും. എന്നാല്‍ അയാള്‍ക്ക് സ്വര്‍ണക്കച്ചവടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്‍ ഇവരുമായി ചേര്‍ന്ന് നടത്തിയ സൗഹൃദങ്ങള്‍ അപമാനകരമാണ്. അതിനാണ് സസ്പെന്‍ഡ് ചെയ്തത്. ഞങ്ങള്‍ ശിവശങ്കരന്മാരുടെയും സ്വപ്നയുടെയും ആരാധകരല്ലെന്നും ജി. സുധാകരന് പറഞ്ഞു.ആദ്യമായാണ് സർക്കാരിലെ ഒരു മന്ത്രി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ചത്.
പ്രതിപക്ഷത്തിനെതിരെയും സുധാകരൻ കടുത്ത വിമർശനം ഉന്നയിച്ചു. രാമായണമാസത്തില്‍ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കളളപ്രചാരണങ്ങളും വ്യക്തിഹത്യകളും നടത്തിക്കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തിന്റെ കുപ്രചരണം. ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതൊരുവലിയ നേട്ടമാണ്. കാലം ആ നേട്ടം സുവര്‍ണ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. സര്‍ക്കാരിനെ മൊത്തത്തില്‍ പറയുന്നതിന് പകരം മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്ന് സുധാകരൻ ആരോപിച്ചു.
മൂന്നാർ : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ചിന്നത്തായ് (62) മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. തിങ്കളഴ്ചത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല.
നിലവിൽ പെട്ടിമുടി ദുരന്തത്തിൽ ആകെ 58 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദുരന്തത്തിൽ അകപ്പെട്ട 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായും അവിടെ നിന്ന് മാറ്റിയുള്ള പരിശോധനയും പ്രദേശത്തെ പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഏറ്റവും ഒടുവില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ്. പ്രദേശവാസികളും രണ്ട് ദിവസമായി തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. രണ്ടു പോലീസ് നായയുടെ സഹായവും ഉപയോഗിച്ചാണ് തിരച്ചില്‍. സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെയും ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. പ്രദേശവാസികളുടെ വളര്‍ത്തുനായ്ക്കളെയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.