മൂന്നാർ : പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ ഒരു വളര്‍ത്തുനായ തന്റെ കളികൂട്ടുകാരിയെ തപ്പി കണ്ണീരൊലിപ്പിച്ച് കുരച്ചു നടക്കുന്ന കാഴ്ച കണ്ടുനിന്നവരുടെ മിഴികൾ നനയിച്ചു. കൂടെ കളിച്ചു നടന്ന രണ്ടരവയസുകാരി കുഞ്ഞുധനുവിനെ കാണാതെ വന്നപ്പോൾ വേദനയോടെ അവൻ ആ പ്രദേശമാകെ ഓടി നടക്കുകയായിരുന്നു . പ്രിയപ്പെട്ട കുഞ്ഞു ധനു ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിൽ കരഞ്ഞു ശബ്ദമുണ്ടാക്കി അവൻ ദിവസങ്ങളോളം അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുകയായിരുന്നു . ധനുഷ്‌കയുടെ വീട്ടിൽ വളർന്ന, കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായയാണ് ധനുവിനെ തപ്പി ഓടിനടന്നത്
രക്ഷാപ്രവർത്തകരും നാട്ടുകാരും ആ പ്രദേശമാകെ തപ്പിയിട്ടും അവന്റെ കുഞ്ഞുധനുവിനെ കണ്ടത്താനായില്ല . ഒടുവില്‍ കൂവി തന്നെ തന്റെ പ്രിയപ്പെട്ട കളികൂട്ടുകാരിയുടെ ചലനമറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തു.
പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലാണ് രണ്ടര വയസുകാരി ധനുഷയുടെ മൃതദേഹം കണ്ടെത്തിയത്. നായ ധനുഷയുടെ മണം പിടിച്ച് രാവിലെ മുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ രക്ഷാപ്രവർത്തകർ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത് .
ഫയര്‍ഫോഴ്‌സും പോലീസും പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്തായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്. ഇതിന് സമീപത്തുള്ള പാലത്തിന്റെ അടിയിലായിരുന്നു ധനുഷയുടെ മൃതദേഹം വെള്ളത്തിൽ മുങ്ങി കിടന്നത്.
പെട്ടിമുടിയില്‍ മണ്ണിടിഞ്ഞു കാണാതായവര്‍ക്കായുള്ള തിരച്ചിലിന്റെ എട്ടാംദിനമാണ് ധനുഷ്‌കയെന്ന രണ്ടര വയസ്സുകാരിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത് .
ധനുഷയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ഇനി ആ കുടുംബത്തില്‍ ജീവനോടെയുള്ളത്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയുടെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. ഡീന്‍ കുര്യാക്കോസ് എംപിയും തിരച്ചില്‍ നടക്കുന്ന ഗ്രാവല്‍ ബങ്കില്‍ എത്തിയിരുന്നു.
കുട്ടിയെ കണ്ടെത്തിയതിനു ശേഷവും കുവി അവിടെ തന്നെ തളർന്നു കിടന്നു. സ്‌നേഹം പകർന്നു നൽകിയ കൂട്ടുകാരി ഇനി ഒരിക്കലും തന്നോടൊപ്പം കൂട്ടുകൂടാൻ വരില്ലെന്ന യാഥാര്‍ഥ്യം ആ നായക്ക് മനസിലായിട്ടുണ്ടാവും ! കണ്ണീരൊഴുക്കിയുള്ള അവന്റെ കിടപ്പ് കണ്ടപ്പോൾ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും കണ്ണു നിറഞ്ഞു .














































