വയനാട് : കാരാപ്പുഴ സ്വദേശി പി ജെ ജോര്‍ജ്ജ് കവുങ്ങ് കൊണ്ട് പണിത വീടിന് ഇപ്പോൾ പ്രായം അഞ്ചു വയസ് . പറമ്പിലെ 97 കവുങ്ങുകള്‍ വെട്ടിയാണ് വീടിനു ആവശ്യമായ തടി ഒരുക്കിയത് . കവുങ്ങ് സംസ്കരിച്ചെടുത്ത് ബലം കൂട്ടി നിർമാണത്തിന് ഉപയോഗിച്ചു . ഇതിനായി പറമ്പിൽ തന്നെ നീളത്തിൽ കുഴിയെടുത്ത്, കവുങ്ങ് തടികൾ ബോറിക് ആസിഡ് മിശ്രിതത്തിൽ 48 മണിക്കൂർ നേരം മുക്കി വയ്ച്ചു.
മകുടം പോലെ മേൽക്കൂര വരുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ഭിത്തി മുകളിലേക്ക് വരുമ്പോൾ മേൽക്കൂരയായി മാറുന്നു . ഭിത്തിയും സീലിങ്ങും ഉറപ്പിക്കാൻ വളരെ കുറച്ചു കമ്പിയേ ഉപയോഗിച്ചിട്ടുള്ളൂ. ഭിത്തിയിൽ കനംകുറച്ച് സിമന്റ് പ്ലാസ്റ്ററിങ്ങും ചെയ്തിട്ടുണ്ട്.
മേൽക്കൂര വാർക്കാതെ തന്നെ ഇരുനിലയുടെ സൗകര്യം വീട്ടിൽ ഒരുക്കി. പഴയ വീടുകളിൽ കാണുന്നതുപോലെ തടിമച്ച് പണിതാണ് ഇത് സാധ്യമാക്കിയത് . അതിൽ തടികൊണ്ട് ഫ്ലോറിങ് ചെയ്തു. ഗോവണിയാണ് അകത്തെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഗോവണിക്കു ചുറ്റുമായിട്ടാണ് വീടിനെ വിന്യസിച്ചിരിക്കുന്നത് .


മുളയിലും മരത്തിലുമൊക്കെ വീടുകളും റിസോര്‍ട്ടുകളുമൊക്കെ നിര്‍മ്മിച്ചു നല്‍കുന്ന പടവ് ബില്‍ഡേഴ്സിന്‍റെ ഉടമ കൂടിയാണ് പി ജെ ജോര്‍ജ്ജ് .
“വയനാട്ടില്‍ തന്നെയുള്ള 70 വര്‍ഷം പഴക്കമുള്ളൊരു തറവാട് വീട്. ആ വീടിന്‍റെ ഭിത്തി പൊളിച്ചപ്പോ കണ്ടത് മുളയാണ്. അതു കണ്ടപ്പോ സംഭവം കൊള്ളാമല്ലോന്ന് തോന്നി. ആ തറവാട് കണ്ടതില്‍ പിന്നെയാണ് മുളയില്‍ വീട് വയ്ക്കണമെന്നു തീരുമാനിച്ചത്. ” ജോർജ്ജ് പറഞ്ഞു.
















































