കണ്ണൂര്‍: മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാര്‍ദ്ധക്യപെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി.കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. സിപിഎം മഹിളാ നേതാവും പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുമായ സ്വപ്ന അശോകാണു വ്യാജ ഒപ്പിട്ട് പണം തട്ടിയതെന്നു പരാതിക്കാർ പറഞ്ഞു. ഇരിട്ടി കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റ് ആണ് സ്വപ്ന . മരിച്ച കൗസു തോട്ടത്താന്റെ ബന്ധുക്കളാണ് പരാതി നല്‍കിയത്. കൗസുവിന്റെ മകളുടെ ഭര്‍ത്താവ് ക്യാന്‍സര്‍ രോഗിയായ കടുമ്പേരി ഗോപി തന്റെ പെന്‍ഷന്‍ വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നത് അറിഞ്ഞത് ,
സ്വപ്നയെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എങ്കിലും പൊലീസ് കേസേടുത്തില്ലെന്ന് പരാതി ഉയരുന്നു. വ്യാജരേഖ ചമയ്ക്കല്‍ ആള്‍മാറാട്ടം ധനാഹരണം എന്നിങ്ങനെ ഗുരുതര കുറ്റമാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. തളര്‍വാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താന്‍ കൗസു കഴിഞ്ഞ മാര്‍ച്ച് 9 നായിരുന്നു മരിച്ചത്. തൊഴിലുറപ്പ് ജോലിയായിരുന്നു ഇവരുടെ മക്കള്‍ക്ക് ഉണ്ടായിരുന്നു. ഈ മൂന്ന് പെണ്‍മക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂഷിച്ചത്.
അമ്മ മരിച്ച കാര്യം ഇവര്‍ മാര്‍ച്ച് 20ന് പായം പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തിരുന്നു. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപയാണ് വ്യാജ ഒപ്പിട്ട് സ്വപ്ന തട്ടിയെടുത്തത്.
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മാതൃ സഹോദരിയുടെ മകളായ സ്വപ്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവു കൂടിയാണ്.