ഞായറാഴ്ച വിശുദ്ധ കുർബാന കഴിഞ്ഞു ദൈവാലയ പടികൾ ഇറങ്ങി പള്ളിമേടയിലേക്കു പോവുകയായിരുന്നു ഞാൻ. വിശുദ്ധ കുർബാന കഴിഞ്ഞു വിശ്വാസികൾ എല്ലാവരും പോയിരുന്നു. അപ്പോഴതാ എനിക്കു എതിർവശം ഏകദേശം എൺപതു കഴിഞ്ഞ ഒരു വൃദ്ധൻ ഒരു വാക്കിങ് സ്റ്റിക്കുമായി നടന്നു വരുന്നു. വളരെ ആയാസപ്പെട്ടാണു നടപ്പ് . അദ്ദേഹത്തെ കാത്തു ഞാൻ അവിടെ നിന്നു. അടുത്തെത്തിയപ്പോൾ ജർമ്മൻ ഭാഷയിൽ ദൈവത്തിനു സ്തുതി നൽകി സംഭാഷണം ആരംഭിച്ചു.
”എന്റെ പേര് വാൾട്ടർ . ഞാൻ എന്റെ ഭാര്യയെ കാണാൻ പോവുകയാണ്.” അദ്ദേഹം പറഞ്ഞു
ഞാനും കൂടെ വരട്ടെ എന്നു ചോദിച്ചപ്പോൾ ആ മുഖത്തു ഒരുപാടു സന്തോഷം.
ദൈവാലയനടകൾ കയറി ഞങ്ങൾ വാൾട്ടറിന്റെ ഭാര്യ മരിയുടെ അടുത്തെത്തി.
അതൊരു കബറിടമായിരുന്നു. പുപ്ഷാകൃതമായി അതു സൂക്ഷിച്ചിരിക്കുന്നു. ഒരു പുതിയ കബറിടമാണന്നേ തോന്നു. അത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.
ഇനി വാൾട്ടറിന്റെയും മേരിയുടെയും കഥ ചുരിക്കി പറയാം.
58 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആറു വർഷം മുമ്പാണ് മരിയ, വാൾട്ടറിനെ വിട്ടു പോയത്. അന്നു മുതൽ ദിവസവും മൂന്നു നേരം മരിയയുടെ കബറിടം സന്ദർശിക്കുകയായിരുന്നു വാൾട്ടറിന്റെ ഏറ്റവും പ്രിയപ്പെട്ട ജോലി .
നടക്കാൻ ബുദ്ധിമുട്ടായതിനാൽ ഇപ്പോൾ ദിവസത്തിൽ ഒന്നേ സാധിക്കുകയുള്ളു എന്നതാണ് വാൾട്ടറിന്റെ ഏറ്റവും വലിയ ദുഃഖം.
ആറു വർഷം മുമ്പു ഭാര്യയെ യാത്രയാക്കുമ്പോൾ ഭാര്യയ്ക്കു സമ്മാനമായി വിവാഹമോതിരം നൽകിയാണ് വാൾട്ടർ പറഞ്ഞയച്ചത്.
കബറിടത്തിന്റെ അടുത്തെത്തി മരിയുടെ ചിത്രത്തിൽ തലോടി മരിയെ നിന്റെ വാൾട്ടറിതാ വന്നിരിക്കുന്നു എന്നു പറയും. അതിനു ശേഷം വിശേഷങ്ങളെല്ലാം മരിയയോടു പറയും. അല്പനേരം നിശബ്ദമായി മരിയ പറയുന്നതു കേൾക്കും. പിന്നിടു മരിച്ച വിശ്വാസികൾക്കുള്ള പ്രാർത്ഥനയും ചൊല്ലി , സുഖമായി ഉറങ്ങി കൊള്ളുക, നാളെ വരാം എന്നു പറഞ്ഞു തിരികെ നടക്കും.
സിമിത്തേരിയിൽ ഞാൻ കണ്ടിടത്തോളം ഏറ്റവും സുന്ദരമായ കാഴ്ച. മരണത്തെയും പരാജയപ്പെടുത്തുന്ന അനശ്വര സ്നേഹത്തിന്റെ കഥ.
വിവാഹ ജീവിതത്തിലെ സമർപ്പണവും ദാമ്പത്യ വിശ്വസ്തതയും ഭംഗിവാക്കായി മാറുന്ന ഈ കാലത്തു ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ ഈ അനശ്വര സമർപ്പണ കഥ എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.
(ഇപ്പോൾ ജർമ്മനിയിൽ ശുശ്രൂഷ ചെയ്യുന്ന, തൊടുപുഴ കലയന്താനി സ്വദേശി ഫാ. ജയ്‌സൺ കുന്നേൽ ഫേസ്ബുക്കിൽ പങ്കുവച്ച ഒരനുഭവിക്കുറിപ്പ് )