കോട്ടയം : ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് വൈക്കത്തിനടുത്ത് വെള്ളൂരിലെ വീട്ടില്‍ ആയിരുന്നു അന്ത്യം. സുധാകര്‍ പി നായര്‍ എന്നാണ് ഔദ്യോഗിക നാമം .
മലയാള മനോരമ മംഗളം വാരികകൾ ഉൾപ്പെടെ നിരവധി ജനപ്രിയ പ്രസിദ്ധീകരണങ്ങളിൽ നോവലുകൾ രചിച്ചു. നിരവധി നോവലുകൾ പുസ്തകങ്ങളായി.
1985 ൽ മംഗളം നോവൽ അവാർഡ് മത്സരത്തിൽ സമ്മാനാർഹമായ ചുറ്റുവിളക്ക് എന്ന നോവൽ മംഗളത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് സുധാകർ ജനപ്രിയ നോവലിസ്റ്റായി മാറിയത്. അദ്ദേഹത്തിന്റെ സമയം എന്ന നോവലും സൂപ്പർ ഹിറ്റായിരുന്നു .


പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചലച്ചിത്രത്തിന്റെയും 1985 ൽ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന ചലച്ചിത്രത്തിന്റെയും കഥ സുധാകറിന്റേതാണ് .. ‘നന്ദിനി ഓപ്പോൾ’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിന് തിരക്കഥയും രചിച്ചു .
പാദസ്വരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആൾത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.
സുധാകര്‍ മംഗളോദയത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാഹിത്യ ആസ്വാദനത്തിന്‍റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയര്‍ത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്‍റെ രചനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു