തിരുവനന്തപുരം: ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ . ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പാർട്ടി യുടെ പൂർണ്ണ പിന്തുണ പിണറായിയ്ക്ക് നൽകിക്കൊണ്ട് സിപി എം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത് .
‘പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പിച്ച അനുഭവം ഉണ്ട്. അത് കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട.
കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന കളങ്കമില്ലാത്ത സർക്കാരിനെതിരെ കള്ളക്കഥകൾ ചമച്ച്, അരാജകസമരം നടത്തി സർക്കാരിനെ തകർക്കാമെന്ന് കരുതേണ്ട. പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം സമ്മതിക്കില്ല.’ കോടിയേരി പാർട്ടി പത്രത്തിൽ നിലപാട് വ്യക്തമാക്കി.
കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്തത് കേസിൽ എൽഡിഎഫിനും സർക്കാരിനും ഭയക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണെന്നും ലേഖനത്തിൽ പറയുന്നു.അതേസമയം കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതിൽ മോദി സർക്കാരിന് അതിവൈഭവമുണ്ട് . അത് മറക്കുന്നില്ല എന്നും ഒരു സൂചന നൽകുന്നുണ്ട് .
കള്ളക്കടത്തു സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണെന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ പരാമർശത്തെ വിമർശിച്ചു കോടിയേരി ഇങ്ങനെ പറഞ്ഞു : ”പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് സ്വർണത്തിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് സൂചിപ്പിക്കുന്നത് .
ഇപ്പോൾ സസ്പെൻഷനിലായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണെന്ന് കോടിയേരിചൂണ്ടിക്കാട്ടി . ഭരണശേഷിയുളള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് . ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാട്ടി. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് ഇതിൽ നിന്ന് വ്യക്തമായിരിക്കുകയാണെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.














































