തിരുവനന്തപുരം : നിപാ പ്രതിരോധത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച സിസ്‌റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലിചെയ്‌ത സ്ഥലത്തേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപാക്കെതിരായ പോരാട്ടത്തിന്റെ രക്തസാക്ഷിയാണ് ലിനി.
ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. അതിന്റെ പേരിലാണ് ഈ പ്രതിഷേധം.ആരോഗ്യമന്ത്രിയെക്കുറിച്ച് കെപിസിസി അധ്യക്ഷൻ ഏറ്റവും മ്ലേച്ഛമായി സംസാരിക്കുമ്പോൾ ആദ്യം പ്രതികരിക്കുക ലിനിയുടെ ഉൾപ്പെടെയുള്ള കുടുംബമായിരിക്കും. ഇതിന്റെ പേരിൽ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ഒരു രീതിയിലും അനുവദിക്കില്ല. സിസ്‌റ്റർ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുഞ്ഞുമക്കൾക്കും സജീഷിനും ഈ നാട് സംരക്ഷണം നൽകും ‐ മുഖ്യമന്ത്രി പറഞ്ഞു.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങള്‍ ഇനി പറയാനുണ്ടെന്നുപറഞ്ഞാണ് മാര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് മുഖ്യമന്ത്രി കടന്നത്.
നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തില്‍ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തില്‍ നിന്നാകും.
അതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ലെന്നും സിസിറ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ് ആ കുടുംബത്തോടും കുഞ്ഞുമക്കളോടും ഭര്‍ത്താവ് സജീഷിനോടും ഒപ്പമാണ് കേരളമെന്നും അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.