മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടി എൻ ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.


അദ്ദേഹം ഇലക്ഷൻ കമ്മീഷണറായിരിക്കെ ഒരിക്കൽ ഭാര്യയുമായി ഉത്തർപ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ തൂക്കണാം കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി കൂട്ടത്തിൽ ഭാര്യക്കൊരാഗ്രഹം ഇതിൽ രണ്ട് കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലകനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു. ടി. എൻ. ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം. ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു.
‘എന്ത് തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും. കുഞ്ഞുങ്ങളെ കണ്ടില്ലങ്കിൽ അത് കരയും . അത് എനിക്ക് കാണാൻ വയ്യ’.


ഇത് കേട്ട് ശേഷനും ഭാര്യയും സ്തബ്ധരായി. ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലകനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുക് മണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി ആ സംഭവം. വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല