Home History ”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ” നാലാം ക്ലാസ്സുകാരനെ ചേർത്തു നിര്‍ത്തി ആ പിതാവ് പറഞ്ഞു

”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ” നാലാം ക്ലാസ്സുകാരനെ ചേർത്തു നിര്‍ത്തി ആ പിതാവ് പറഞ്ഞു

2918
0
വർക്കിസാറിന്റെ ശിൽപ്പങ്ങൾ

തൊടുപുഴ : 1944 മെയ് ആദ്യവാരത്തിലെ ഒരു മദ്ധ്യാഹ്നം. യുദ്ധത്തിന്റെ ഭീതിതമായ കെടുതികള്‍ അനുഭവിച്ച് വലഞ്ഞ കോട്ടയം ജില്ലയിലെ കുടക്കച്ചിറ എന്ന ഗ്രാമത്തില്‍ ഒരു കൊച്ചുവീട്ടില്‍ സന്തോഷത്തിന്റെ ചെറിയൊരു സന്ദേശവുമായി ആ നാലാം ക്ലാസ്സുകാരനെത്തി. നാലാം ക്ലാസ്സില്‍ ജയിച്ച് പ്രൈമറി വിദ്യാഭ്യാസത്തിന്റെ കടമ്പ അനായാസം കടന്നു എന്ന സന്തോഷം പക്ഷെ ആശങ്കയ്ക്കും കാരണമായി. ദാരിദ്ര്യദുഃഖം തളർത്തി വലഞ്ഞ ആ ചെറുകുടുംബത്തിന് മകന്റെ തുടര്‍വിദ്യാഭ്യാസം ഒരു ചോദ്യചിഹ്നമായി.

അന്നത്തെ രാമപുരം ഹെഡ്മാസ്റ്റര്‍ റവ.ഫാ. എബ്രഹാം മൂങ്ങാമാക്കല്‍ പള്ളിയില്‍ ഏതോ അത്യാവശ്യകാര്യത്തിന് പോയി മടങ്ങുകയായിരുന്നു. വഴിവക്കിലെ കൊച്ചുവീടിന്റെ കോലായില്‍ നിരത്തി വച്ചിരിക്കുന്ന സിമന്റു പ്രതിമകള്‍ താല്‍പ്പര്യപൂര്‍വ്വം അദ്ദേഹം നോക്കി നിന്നു. ആരാണ് ആ പ്രതിമകള്‍ പണിതത് ? ഫാദര്‍ മുറ്റത്തുനിന്ന് കരണവരോട് തിരക്കി.

”എന്റെ മോനാണച്ചോ.. ഇതാ ഇവന്‍. ”- മുറ്റത്തു നിന്ന നാലാം ക്ലാസ്സുകാരനെ അടുത്തു നിര്‍ത്തി കാരണവര്‍ പ്രതിവചിച്ചു.

ശില്പിയെക്കാള്‍ വലിപ്പത്തില്‍ പണിത് നിരത്തി വച്ചിരിക്കുന്ന പ്രതിമകളെ കുറേക്കൂടി അടുത്തു നിന്ന് അദ്ദേഹം നിരീക്ഷിച്ചു.

”നന്നായിരിക്കുന്നു. ഇവന്‍ പഠിക്കുന്നുണ്ടോ ?” കുട്ടിയുടെ നോക്കി അച്ചൻ ചോദിച്ചു.

”ഇല്ലച്ചൊ. അവന്‍ നാലില്‍ നിന്ന് ജയിച്ചെന്നറിഞ്ഞത് ഇന്നാണ്. ഇതാ ഇപ്പോള്‍ വീട്ടില്‍ വന്ന് കയറിയതേയുള്ളൂ ഇവന്‍.”

കാരണവരുടെ വിശദീകരണം.

”ഇനി തുടര്‍ന്ന് പഠിപ്പിക്കണമെന്നുണ്ട്. പക്ഷെ അതിനുള്ള കഴിവ് എനിക്കില്ലച്ചൊ. ഫീസു കൊടുത്ത് പഠിപ്പിക്കാനും പുസ്തകം വാങ്ങാനും ഞങ്ങള്‍ക്ക് കഴിവില്ല.”

”ശരി. സ്‌കൂള്‍ തുറക്കുമ്പോള്‍ രാമപുരം ഇംഗ്ലീഷ് സ്‌കൂളിലേയ്ക്ക് വരൂ. ഇവന് സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ ഞാന്‍ വേണ്ടതു ചെയ്യാം. ” ഫാദര്‍ ഇത്രയും പറഞ്ഞിട്ട് നടന്നകന്നു.

അടുത്ത വീട്ടിലെ കിണര്‍ കുഴിച്ചപ്പോള്‍ കിട്ടിയ ചുണ്ണാമ്പു പോലത്തെ മണ്ണു കൊണ്ടും സിമന്റുകൊണ്ടും നിര്‍മ്മിച്ച, തന്നെക്കാള്‍ വലിയ പ്രതിമകള്‍ തനിക്കു ഭാഗ്യം കൊണ്ടു വന്നു എന്നറിഞ്ഞ നാലാംക്ലാസ്സുകാരന്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടി. പ്രതിമ നിര്‍മ്മാണം ഒരു ഭ്രാന്താണെന്ന് പറഞ്ഞു ശകാരിച്ചിരുന്ന മാതാപിതാക്കള്‍ക്കും മകന്റെ കരവിരുതില്‍ അന്ന് ആദ്യമായി അഭിമാനം തോന്നി.

അന്നത്തെ ആ നാലാംക്ലാസ്സുകാരനാണ് പിന്നീട് അറിയപ്പെടുന്ന ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ സ്‌കൈലാര്‍ക്ക് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ.ഒ. വര്‍ക്കി മാസ്റ്റര്‍. പ്രൈമറി വിദ്യാര്‍ത്ഥിയായിരിക്കെ തടിയില്‍ ചെറിയ ശില്പങ്ങള്‍ പണിത് സതീര്‍ത്ഥ്യര്‍ക്കും നാട്ടുകാര്‍ക്കും നല്‍കി പണം സമ്പാദിച്ചിരുന്നു ഈ പത്തു വയസ്സുകാരന്‍ .

രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ വര്‍ക്കിയ്ക്ക് തുടര്‍ന്ന് പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും മൂങ്ങാമാക്കലച്ചന്‍ അതിനോടകം സ്ഥലം മാറി പോയതിനാല്‍ നിരാശനാകേണ്ടി വന്നു. എങ്കിലും 1952-ല്‍ ഡ്രോയിംഗിന്റെയും പെയിന്റിംഗിന്റെയും ലോവറും 53-ല്‍ ഹയറും പാസ്സായി. ഏതാനും മാസം അന്നത്തെ കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ആര്‍ട്ടിസ്റ്റ് രാമന്റെ കീഴിൽ ശാസ്ത്രീയമായി ശില്പനിര്‍മ്മാണം അഭ്യസിച്ചു.

കൊച്ചിയില്‍ ഡ്രോയിംഗ് എം.ജി.റ്റി പരീക്ഷയ്ക്ക് സൂപ്പര്‍വൈസറായിരുന്ന മട്ടാഞ്ചേരിക്കാരന്‍ പിറ്റേവര്‍ഷം ഹയര്‍ പരീക്ഷയ്ക്ക് വര്‍ക്കിയോടൊപ്പം പരീക്ഷയ്ക്ക് ചേര്‍ന്നപ്പോള്‍ വര്‍ക്കിയുടെ സ്‌കെച്ച് കോപ്പിയടിച്ചാണ് പാസ്സായത്. അന്ന് വരച്ച ചിത്രങ്ങള്‍ കണ്ട് ജസ്റ്റിസ് എം.എസ്. മേനോന്‍ വര്‍ക്കിയെ പ്രശംസിക്കുകയുണ്ടായി.

ചിത്രകാരൻ, ശില്പി, നോവൽ-നാടക രചയിതാവ് , നാടക സംവിധായകൻ , സംഘാടകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ധ്യാപകനാണ് വർക്കിസാർ

1954-ല്‍ കലയന്താനി സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു കെ ഒ വർക്കി . അദ്ധ്യാപനത്തോടൊപ്പം ശില്പനിര്‍മ്മാണത്തിലും ചിത്രരചനയിലും നാടക പ്രവര്‍ത്തനത്തിലും വ്യാപൃതനായി.

ആദ്യകലത്തു തടി കൊണ്ടുള്ള പ്രതിമകളായിരുന്നു നിര്‍മ്മിച്ചിരുന്നത്. കുമ്പിള്‍ തടി കിട്ടാന്‍ ബുദ്ധിമുട്ടായതോടെ കോണ്‍ക്രീറ്റ് ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കലയന്താനി പള്ളിയിലെ യൗസേഫ് പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ തടിയില്‍ കൊത്തി നല്‍കിയതാണ്.

പ്രൈമറി ഹെഡ്മാസ്റ്ററായി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍സമയം ശില്പിനിർമ്മാണത്തിലായിരുന്നു. റിട്ടയര്‍ ചെയ്ത ശേഷമാണ് കോണ്‍ക്രീറ്റ് ശില്പങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. കലയന്താനി പള്ളിയുടെ നടയില്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്റെ ശില്പം വര്‍ഷങ്ങള്‍ക്കു മുമ്പ് തീര്‍ത്തതാണ്. കലയന്താനി സ്‌കൂളിന് മദര്‍ തെരേസയുടെ അര്‍ദ്ധകായ പ്രതിമ നിര്‍മ്മിച്ചു നല്‍കി. 2002-ല്‍ എറണാകുളം കലാഭവന്റെ മുമ്പില്‍ സ്ഥാപിക്കാന്‍ ഫാ. ആബേലിന്റെ മനോഹരമായ അര്‍ദ്ധകായ പ്രതിമ നിര്‍മ്മിച്ചു. കോതമംഗലത്തുള്ള കലാഭവന്റെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന ആബേലച്ചന്റെ പൂര്‍ണകായ പ്രതിമയും വര്‍ക്കിയുടെ സൃഷ്ടിയാണ്. ആബേലച്ചന്റെ പ്രതിമയ്ക്ക് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിന്നും അവാര്‍ഡും പ്രശംസാപത്രവും കിട്ടിയിട്ടുണ്ട്

ഈരാറ്റുപേട്ടയ്ക്കടുത്ത് അയ്യമ്പാറ പള്ളിയുടെ സമീപത്തെ മലയില്‍ സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച കുരിശിന്റെ വഴിയുടെ മനോഹരങ്ങളായ 14 ശില്പങ്ങള്‍ ഒരു വര്‍ഷം കൊണ്ടാണ് തീര്‍ത്തത്.

സ്‌കൈലാര്‍ക്കിന്റെ കരവിരുതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമ. ഒന്‍പത് അടി ഉയരവും ഒന്നര ടണ്‍ ഭാരവുമുള്ള ശില്പം ഏവരെയും ആകര്‍ഷിക്കും. മാര്‍ബിള്‍, വെള്ളാരംകല്ല്, വെള്ള സിമന്റ് എന്നിവ മിശ്രിതമാക്കി മുട്ടവെള്ളയില്‍ ചാലിച്ച് പ്രത്യേക അനുപാതത്തില്‍ കൂട്ടിയാണ് പ്രതിമകള്‍ നിര്‍മ്മിക്കുന്നത്.

തുമ്പച്ചിമലയില്‍ സ്ഥാപിക്കാന്‍ അബ്രാഹത്തിന്റെ ബലിയുടെ ശില്പം നിര്‍മ്മിച്ചു.പള്ളികളില്‍ സ്ഥാപിക്കാനുള്ള ഹന്നാന്‍വെള്ള പാത്രങ്ങള്‍, മനോഹരങ്ങളായ ഓയില്‍ പെയിന്റിംഗുകള്‍ എല്ലാം ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. തൊടുപുഴ ഉപാസനയില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പെയിന്റിംഗ് ഇദ്ദേഹത്തിന്റേതാണ്.

കേരളത്തിന്റെ വടക്കേയറ്റത്ത് ചെമ്പേരിമുതല്‍ ആലപ്പുഴ വരെ തന്റെ കരവിരുതില്‍ തീര്‍ത്ത ശില്പങ്ങള്‍ സ്ഥാപിക്കപ്പെട്ടു. വിദേശത്ത് ജര്‍മ്മിനിയിലും ഇറ്റലിയിലും വരെ നൂറുകണക്കിന് പോര്‍ട്രെയിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.

തൊടുപുഴ ഉപാസന ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി ചിത്രമാണ് ഏറ്റവും വലുതും ശ്രദ്ധിക്കപ്പെട്ടതും. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഓരോ ക്ലാസ്സ് മുറികളിലുമായി ഡസന്‍ കണക്കിന് മഹാരഥന്‍മാരുടെ പോര്‍ട്രെയിറ്റുകള്‍ ആകര്‍ഷണീയമായി പൂര്‍ത്തിയാക്കി സ്ഥാപിച്ചിരിക്കുന്നു. ഒപ്പം തേക്കു പലകയില്‍ അവരുടെ ഉദ്ധരണികളും.

ശില്പനിർമ്മാണത്തോടൊപ്പം നാടകരചനയിലും അവതരണത്തിലും അഭിനയത്തിലും ഒരുകൈ പയറ്റി. 1954-ല്‍ തകര്‍ന്ന ബന്ധങ്ങള്‍ എന്ന നാടകം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു കൊണ്ടാണ് തുടക്കം. 58-ല്‍ തൊടുപുഴ വച്ചു നടന്ന സംസ്ഥാന നാടകമത്സരത്തില്‍ ഇടയനും തൊഴുത്തും എന്ന നാടകത്തിന് അവതരണത്തിന് ഒന്നാം സ്ഥാനവും ഇലവുങ്കന്‍ എന്ന കഥാപാത്രത്തെ തന്മയത്വമായി രംഗത്തവതരിപ്പിച്ച സ്‌കൈലാര്‍ക്കിന് നല്ല നടനുള്ള സമ്മാനവും ലഭിച്ചു.

ഇളംദേശം ബ്ലോക്ക് ഉദ്ഘാടനത്തിന് അരങ്ങേറിയ സ്‌കൈലാര്‍ക്കിന്റെ നടവരമ്പ് എന്ന നാടകത്തിന് അന്നത്തെ ഗവര്‍ണ്ണറായിരുന്ന വി.വി. ഗിരിയില്‍ നിന്നും അവാര്‍ഡ് ലഭിച്ചു. ഒട്ടേറെ ഏകാങ്കങ്ങള്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലുകള്‍ക്കായി എഴുതി സംവിധാനം ചെയ്തു. വര്‍ണ്ണ സര്‍പ്പം, നദിയുടെ സ്വപ്നം, ഒയാസിസ്, യുഗസംക്രമം തുടങ്ങിയ ഏകാങ്കങ്ങള്‍ക്കെല്ലാം ജില്ലാ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ശാന്തിദൂതന്‍ എന്ന പേരില്‍ സിക്ക് ഭീകരതയ്‌ക്കെതിരെ റേഡിയോ നാടകമെഴുതിയത് തിരുവനന്തപുരം നിലയം സംപ്രേഷണം ചെയ്തിട്ടുണ്ട്. നാടകവും നോവലും ഉള്‍പ്പെടെ നാല് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

മുളപ്പുറത്ത് വച്ച് തൂവലും തൂമ്പയും എന്ന നാടകം സ്റ്റേജിൽ നടക്കുമ്പോൾ ഒരു പ്രധാന നടൻ പെട്ടെന്ന് രോഗബാധിതനായി . ആ ഘട്ടത്തില്‍ നിമിഷനേരം കൊണ്ട് സ്റ്റേജില്‍ പകരക്കാരനായി വന്ന് കാണികളുടെ പ്രശംസ നേടി. തൊടുപുഴയില്‍ വച്ച് വയലും വീടും പരിപാടിയില്‍ ശാന്തിദൂതന്‍ എന്ന ആകര്‍ഷണീയമായ നിശ്ചലചിത്രം അവതരിപ്പിച്ച് മന്ത്രി സുന്ദരത്തില്‍ നിന്നും അവാര്‍ഡ് നേടി.

സ്‌കൈലാര്‍ക്കിന്റെ ശില്പ നിർമ്മാണം വേറിട്ടൊരു ശൈലിയിലാണ് . ആദ്യം പ്രതിമയ്ക്ക് വേണ്ട ആകൃതിയില്‍ കമ്പി വെല്‍ഡ് ചെയ്ത് ഫ്രെയിം ഉണ്ടാക്കുന്നു. തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് ബെയ്‌സ് ഉണ്ടാക്കുന്നു. പിന്നീട് വെള്ളാരംകല്ല് പൊടിച്ചതും വൈറ്റ് സിമന്റും മാര്‍ബിള്‍ പൊടിയും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് മുട്ടവെള്ളയില്‍ കുഴച്ച് അവസാനരൂപം വരുത്തുന്നു. ഇങ്ങനെ നിര്‍മ്മിച്ച ക്രിസ്തുവിന്റെ കുരിശിന്റെ വഴിയിലെ 14 രംഗങ്ങള്‍ ഭാവതീവ്രതയോടെ ചാതുര്യമാര്‍ന്ന ശില്പസമുച്ചയം ഈരാറ്റുപേട്ടയ്ക്കടുത്ത് അയ്യമ്പാറയില്‍ സ്ഥാപിച്ചിട്ടുണ്ട് . ഈ ശില്പസമുച്ചയത്തിന് പാലാ മെത്രാനില്‍ നിന്നും ട്രോഫിയും അവാര്‍ഡും ലഭിച്ചു.

തൊടുപുഴ ഗാന്ധിസ്‌കവയറിൽ സ്ഥാപിക്കാനായി ഗാന്ധിജിയുടെ പ്രതിമ ഉണ്ടാക്കാൻ ആദ്യം നിയോഗിച്ചിരുന്നത് വർക്കിസാറിനെയായിരുന്നു .പിന്നീട് മുനിസിപ്പല്‍ കൗണ്‍സില്‍ അതിൽനിന്നു പിന്മാറി . ആ പിന്മാറ്റത്തെപ്പറ്റി വർക്കിസാറിന്റെ പ്രതികരണം ഇങ്ങനെ.

”ഞാന്‍ 2005 ജനുവരി ആദ്യം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനെ കണ്ട് തൊടുപുഴയില്‍ ഒരു ഗാന്ധിപ്രതിമ സ്ഥാപിക്കുന്നതിനെ പറ്റി സംസാരിച്ചു. തൊടുപുഴയില്‍ ഒരുദേശീയ നേതാവിന്റെയും പ്രതിമ ഇല്ലാത്തതിനാലും സംസ്ഥാനത്ത് നിലവിലുള്ള ഗാന്ധിപ്രതിമകള്‍ മിക്കതും ഗാന്ധിജിയുമായി സാമ്യമില്ലാത്തതിനാലും ചെറുപ്പം മുതലുള്ള ആഗ്രഹവും നിമിത്തമാണ് അഞ്ചാറു വര്‍ഷമായി ഇതിനുവേണ്ടി ശ്രമിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ പ്രതിമ പണി പൂര്‍ത്തിയാക്കി വിവരമറിയിച്ചു. അദ്ദേഹവും രണ്ട് കൗണ്‍സിലര്‍മാരും പ്രതിമ വന്ന കണ്ട് തൃപ്തിപ്പെട്ട് തിരികെ പോയി. പിന്നീട് കൗണ്‍സില്‍ യോഗത്തിനു ശേഷം തിരക്കിയപ്പോള്‍ പ്രതിമ നിര്‍മ്മാണം മറ്റൊരു ശില്‍പ്പിയെ ഏല്‍പ്പിച്ചു എന്നറിയിച്ചു. അതിന് പറഞ്ഞ ന്യായം എന്നേക്കാള്‍ കൂടുതല്‍ പ്രതിമകള്‍ നിര്‍മ്മിച്ചത് രണ്ടാമത്തെ ശില്പിയാണ് എന്നാണ് . അദ്ദേഹം മീന്‍കുന്നത്ത് നിര്‍മ്മിച്ച പ്രതിമ മനോഹരമാണത്രേ . കൂടാതെ ഗാന്ധിപ്രതിമകളെല്ലാം നില്‍ക്കുന്നതാകയാല്‍ ഇരിക്കുന്ന പ്രതിമയാണ് തൊടുപുഴയ്ക്ക് വേണ്ടതതെന്നും പറഞ്ഞു. .

ഒരു വര്‍ഷത്തോളം സമയമെടുത്ത് പണിത് പൂര്‍ത്തിയാക്കിയ ഗാന്ധി പ്രതിമ മുനിസിപ്പല്‍ കൗണ്‍സില്‍ തിരസ്‌കരിച്ചതിന്റെ മനോവ്യഥയിലും നിരാശയിലുമായിരുന്നു ഈ ശില്പി . മറ്റു ജില്ലകളില്‍ തന്റെ ശില്പങ്ങള്‍ ധാരാളമായി സ്ഥാപിക്കുപ്പെടുമ്പോള്‍ സ്വന്തനാടായ തൊടുപുഴ ഇദ്ദേഹത്തെ തഴയുകയായിരുന്നു .

കലയന്താനി യുഗശില്പി ക്ലബ്ബിന്റെ സ്ഥാപകൻ കൂടിയായ വർക്കിസാർ സാമൂഹിക പ്രവര്‍ത്തനരംഗത്തും മുന്‍പന്തിയില്‍ നിന്നിരുന്നു .കലാ രംഗത്ത് ഒട്ടേറെ ഓർമ്മകൾ ബാക്കി നിർത്തിക്കൊണ്ടാണ് വർക്കി സാർ വിടപറയുന്നത്.

കലയന്താനിയിലെ കലാസാംസ്കാരിക സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന കുന്നത്തുപാലയ്ക്കൽ കെ ഒ വർക്കിസാർ വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെയാണ് അന്തരിച്ചത് . 89 വയസായിരുന്നു. ഭൗതിക ശരീരം ഇന്ന് രാവിലെ പത്തിന് തൊടുപുഴ മുതലക്കോടത്തുള്ള വസതിയിൽ കൊണ്ടുവരും . സംസ്ക്കാരശുശ്രൂഷകൾ ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ചു കലയന്താനി സെന്റ് മേരീസ് പള്ളിയിൽ ഭൗതികദേഹം സംസ്കരിക്കും.

വാർത്തയും ഫോട്ടോകളും: സാബു നെയ്യശേരി, വിബിസി ന്യുസ്, തൊടുപുഴ

Read Also കലയന്താനിക്കാരുടെ പ്രിയപ്പെട്ട വർക്കിസാർ അന്തരിച്ചു

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here