”ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡൻ്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്? അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?”
ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു മനോരമ ന്യൂസ് ചാനലിലെ നിഷ പുരുഷോത്തമനെ വ്യക്തിപരമായി അധിക്ഷേപിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് ഇപ്പോൾ വിവാദമായിരിക്കയാണ് . സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് വരുന്നത് .
ഇതിനെപ്പറ്റി നിഷയുടെ മറുപടി ഇങ്ങനെ :
ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കണ്ട നിരവധി സുഹൃത്തുക്കൾ വിളിച്ചു…
പത്രപ്രവർത്തക യൂണിയൻ നേതാക്കളടക്കം ഒട്ടേറെപ്പേർ..’ കേസ് കൊടുക്കണം എന്നാണ് ഭൂരിപക്ഷത്തിൻ്റെയും അഭിപ്രായം….
ഞാൻ അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല….
സ്ഥാപന മേധാവികൾ എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും…
ഇതിനോടകം കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത..
ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ ആ പരാതികൾ ഉണ്ട്….
വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എൻ്റെ ചിന്ത….
പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം…
ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡൻ്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്?
അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?
അപ്പോൾ കഴിഞ്ഞ കുറച്ചുനാളുകളായി CPI (M ) സൈബർ ടീം എനിക്കെതിരെ ബോധപൂർവം നടത്തുന്ന വ്യക്തിഹത്യയുടെ തുടർച്ചയായേ ഞാൻ ഇതിനെ കാണുന്നുള്ളൂ..
അഞ്ച് മണിക്കൂർ തുടർച്ചയായ ലൈവ് വാർത്താ അവതരണത്തിനിടെ സംഭവിച്ച നാക്കുപിഴയെപ്പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണ്!
ഒരു ചാനലും പത്രവും നടത്തുന്ന പാർട്ടിയാണ് വാർത്തകളുടെ കുത്തൊഴുക്കിൽ സംഭവിക്കുന്ന പിഴവുകളെ കുത്തിപ്പൊക്കി എനിക്കും എൻ്റെ സ്ഥാപനത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്… പിന്തുണയുമായി വിളിച്ച എല്ലാ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്….
ഇതിലൊന്നും ഞാൻ തളരില്ല എന്ന് വാക്കുതരുന്നു… മനോരമ എന്ന വടവൃക്ഷത്തിൻ്റെ തണലിലാണ് എന്നതാണ് എൻ്റെ ഏറ്റവും വലിയ കരുത്ത് …..
15 വർഷമായി ദൃശ്യമാധ്യമ പ്രവർത്തന രംഗത്ത്…..
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ബാധ്യതയാണ് എനിക്കുള്ളത്…
ഭരണാധികാരികളോട് അപ്രിയ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും…അത് ഇനിയും ഒരു മാറ്റവും ഇല്ലാതെ തുടരും….തൽക്കാലം മാധ്യമപ്രവർത്തനമാണ്, സർക്കാരിൻ്റെ PR ജോലിയല്ല ചെയ്യുന്നത്…..PR ചെയ്യുന്നവർ ഭംഗിയായി ആ പണി ചെയ്യട്ടെ ,തെറ്റില്ല….
മാധ്യമപ്രവർത്തനം സ്തുതിപാഠലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തൽക്കാലം നമുക്ക് സഹതപിക്കാം. !














































