തലശ്ശേരി : കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കുറ്റത്തിന് തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് അൽഫോൻസാ ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്ന വൈദീകനെ അൾത്താരയിൽ നിന്ന് വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ . നടപടി അപലപനീയവും, പ്രതിഷേധാർഹവുമെന്ന് കെസിവൈഎം സംസ്ഥാന സമിതി ഒരു പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി .
ചായ്യോത്ത് അൽഫോൻസാ ഇടവക വികാരി ഫാ. ലൂയി മരിയദാസിനെതിരെയാണ് നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് കൊണ്ട് തിരുക്കർമ്മം ചെയ്തു കൊണ്ടിരുന്ന വൈദികനെ, തിരുക്കർമ്മങ്ങൾക്കിടയിൽ നിന്നും യാതൊരു മുന്നറിയിപ്പും ഇല്ലാതെ പള്ളിയുടെ മുൻവശത്തെക്ക് വിളിച്ചു വരുത്തുത്തി , അച്ചന്റെയും വിശ്വാസികളുടേയും ഒപ്പ് വാങ്ങിച്ചുവെന്നു ക്രൈസ്തവ സംഘടനകൾ കുറ്റപ്പെടുത്തി. മതപരമായ ചടങ്ങുകൾ നിർത്തി വെക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടപ്പോൾ തന്നെ വൈദികൻ എല്ലാ ചടങ്ങുകളും നിർത്തി ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും എല്ലാ സുരക്ഷാ മുൻകരുതലും എടുത്ത് സാമൂഹിക അകലം പാലിച്ചാണ് തിരുക്കർമ്മങ്ങൾ നടത്തിയതെന്നും കെ സി വൈ എം പറഞ്ഞു.
ക്രിസ്ത്യൻ സമുദായത്തിന്റെ കാര്യത്തിൽ പോലിസ് കാണിക്കുന്ന ഉത്സാഹം എല്ലാ വിഭാഗങ്ങളുടെയും കാര്യത്തിലും ഉണ്ടാകുന്നുണ്ടോ എന്നത് നിയമപാലകരും സർക്കാരും ആത്മപരിശോധന നടത്തണമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു പറഞ്ഞു .
നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ചായ്യോത്തെ ഇടവക സമൂഹത്തിന്, കെസിവൈഎം പ്രസ്ഥാനത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും . സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, വൈസ് പ്രസിഡന്റ്മാരായ ജെയ്സൺ ചക്കേടത്ത്, ലിമിന ജോർജ്ജ്, ട്രഷറർ ലിജീഷ് മാർട്ടിൻ, സെക്രട്ടറി മാരായ അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജയൻ, സിബിൻ സാമുവേൽ, അബിനി പോൾ തുടങ്ങിയവർ സംസാരിച്ചു. സീറോ മലബാർ യൂത്ത് മൂവ്മെന്റ് അബുദാബി യൂണിറ്റും പോലീസ് നടപടിയെ അപലപിച്ചു