തിരുവനന്തപുരം: വിരമിച്ച സർക്കാർ ജീവനക്കാർക്ക് 60 വയസ്സുവരെ തുടരാനുള്ള വിദഗ്ധസമിതി ശുപാർശ നടപ്പാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വിരമിക്കുന്ന ജീവനക്കാരിൽ താത്പര്യമുള്ളവരെ ശമ്പളവും ആനുകൂല്യവും വർധിപ്പിക്കാതെ 60 വയസ്സുവരെ തുടരാൻ അനുവദിച്ചു സാമ്പത്തികപ്രതിസന്ധി പരിഹരിക്കണമെന്നു മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു . ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ റിട്ടയർചെയ്തശേഷം നൽകിയാൽ മതിയെന്നും നിർദേശിച്ചു.
”തങ്ങളുടെ രാഷ്ട്രീയനയങ്ങളുമായി യോജിക്കുന്നതേ സർക്കാർ നടപ്പാക്കൂ. പെൻഷൻപ്രായം കൂട്ടാനോ വിരമിക്കൽ നീട്ടിവെക്കാനോ ഈ സർക്കാർ തീരുമാനിക്കില്ല. മദ്യത്തിന്റെ നികുതി ഉയർത്തുക, പെട്രോളന്റെയും ഡീസലിന്റെയും നികുതിഘടന പരിഷ്കരിച്ച് നിരക്ക് ഉയർത്തുക തുടങ്ങിയ നിർദേശങ്ങളും സ്വീകരിക്കില്ല.” – ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി . മദ്യത്തിന്റെ നികുതി ഉയർത്തുക, പെട്രോളന്റെയും ഡീസലിന്റെയും നികുതിഘടന പരിഷ്കരിച്ച് നിരക്ക് ഉയർത്തുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ സ്വീകരിക്കില്ല.
കോവിഡ് കാരണം സർക്കാരിനുണ്ടായ സാമ്പത്തികപ്രതിസന്ധി പഠിക്കാൻ ഡോ. സുനിൽ മാണി അധ്യക്ഷനായി മറ്റൊരു സമിതിയെയും സർക്കാർ നിയോഗിച്ചിരുന്നു. പെൻഷൻപ്രായം 58 ആയി ഉയർത്തിയാൽ 5265 കോടിരൂപ പ്രതിവർഷം ലാഭിക്കാമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു . അതും സർക്കാർ അംഗീകരിച്ചില്ല.