കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന സമിതിയംഗവും എഴുത്തുകാരനും ഹിപ്നോ തെറാപ്പിസ്റ്റ് മായിരുന്ന ജോൺസൺ ഐരൂർ നിലമ്പൂരിൽ അന്തരിച്ചു. വിട പറഞ്ഞത് 74മത്തെ വയസ്സിൽ . സംസ്ക്കാരം നാളെ രാവിലെ 10ന്.
ക്ലിനിക്കല്‍ ഫോറന്‍സിക് ഹിപ്നോളജിയില്‍ നടത്തിയ സേവനങ്ങളെ മാനിച്ച്, ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകൃത ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ‘ഡോക്ടര്‍ ഓഫ് സയന്‍സ്’ ബിരുദ ബഹുമതിയും ഫെല്ലോഷിപ്പും ലഭിക്കുകയുണ്ടായി.
കറന്റ് ബുക്സില്‍ സെയില്‍സ് മാനായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്പി-തപാല്‍ വകുപ്പില്‍ ആര്‍.എം.എസ്.ക്ലാസ്-3 യൂണിയന്‍ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡണ്ടും ആയിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.


മിശ്രവിവാഹ സംഘം, കേരള യുക്തിവാദി സംഘം എന്നീ സംഘടനകളില്‍ യഥാക്രമം സംസ്ഥാന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത്, യുവകലാസാഹിതി എന്നിവയുടെ സക്രിയ പ്രവര്‍ത്തകനായിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ധാരാളം എഴുതിയിരുന്നു. പ്രധാന കൃതികള്‍: ഭക്തിയും കാമവും, ഹിപ്നോട്ടിസം ഒരു പഠനം, അനുസരണക്കേടിന്റെ സുവിശേഷം, പ്രതീകങ്ങള്‍ മനഃശാസ്ത്ര ദൃഷ്ടിയില്‍, യുക്തിചിന്ത (വിവര്‍ത്തനം)
2012 ൽ ഹിപ്നോതെറാപ്പിയുടെ ഉള്ളറകൾ തേടി ജോൺസൺ ഐരൂരിനെ കാണാൻ അമേരിക്കയിലെ ഹവായ് യൂണിവേഴ്സിറ്റിയിൽ Religious Studies Professorആയ ലീ സീഗൾ നിലമ്പൂരിൽ എത്തി . ജോൺസൺ ഐരൂരിന്റെ ഹിപ്നോതെറാപ്പി സമ്പ്രദായം അദ്ദേഹം കൗതുകത്തോടെ നോക്കി കാണുകയും, ഹിപ്നോസിസിനു വിധേയനാകുകയും ചെയ്തു . ഐരൂർ തന്നെ ഹിപ്നോസിസിനു വിധേയനാക്കിയ രീതിയും , തനിക്കുണ്ടായ അനുഭവങ്ങളും Trance-Migrations: Stories of India, Tales of Hypnosis (Chicago: The University of Chicago Press, 2014) എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 2014 ലിൽ ആണ് പുസ്തകം പുറത്തിറങ്ങിയത് . ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള ആളാണ് Prof. Lee Siegel .
1946 ഡിസംബര്‍ 4-ാം തീയതി കൊല്ലം ജില്ലയിലെ ചെറുവക്കലില്‍ വാളകം മരങ്ങാട്ടുകോണത്ത് ഐരൂര്‍ വീട്ടില്‍ പാസ്റ്റര്‍ ജെ. വര്‍ഗ്ഗീസ്. ചെറുവക്കല്‍ പണയില്‍ വീട്ടില്‍ റാഹേലമ്മ ദമ്പതികളുടെ മകനായി ജോൺസൺ ഐരൂർ ജനിച്ചു.
ഭാര്യ: കോമളം. മക്കള്‍- തനുജ, നിഖില്‍.