കൊച്ചി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ഇലക്ഷൻ കമ്മീഷൻ ജോസ് പക്ഷത്തിന് നല്‍കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. പി.ജെ ജോസഫിന്റെ ഹര്‍ജിയിൽ ഒരു മാസത്തേക്കാണ് സ്‌റ്റേ .
പാർട്ടിയുടെ ഭരണഘടന ലംഘിച്ചാണ് ജോസ് പാര്‍ട്ടി രൂപീകരിച്ചതെന്നാണ് സിവില്‍ കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹര്‍ജയില്‍ ഉന്നയിച്ചു .
കമ്മീഷനിലെ രണ്ടംഗങ്ങള്‍ ചിഹ്നം അനുവദിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഒരംഗം എതിര്‍ത്തെന്നും 450 അംഗ സംസ്ഥാന കമ്മിറ്റിയെ 305 ആയി പരിഗണിച്ച കമ്മീഷന്റെ നടപടി തെറ്റാണന്നും ഹര്‍ജിയില്‍പറയുന്നു.
രണ്ടുകൂട്ടരും സമര്‍പ്പിച്ച പട്ടികയില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ തന്നെ സംസ്ഥാന കമ്മിറ്റിയുടെ മൊത്തം അംഗ സംഖ്യ കുറച്ച് പരിഗണിച്ചത് ശരിയായ നടപടിയല്ലന്നും കമ്മീഷന് ഇതിന് അധികാരമില്ലന്നും കമ്മീഷന്‍ പരിധി വിട്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചു . തുടർന്നാണ് ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചത് .
സ്റ്റേ കിട്ടിയതോടെ ജോസഫ് വിഭാഗം പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ ആഹ്ളാദ പ്രകടനം നടത്തി