തിരുവനന്തപുരം: ക്രൈംബ്രാഞ്ച് എ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സർക്കാർ സ്ഥാനക്കയറ്റം നല്‍കി. എവിടെ നിയമിക്കണം എന്ന് പിന്നീട് തീരുമാനിക്കും. പിണറായിയുടെ ഇഷ്ടക്കാരനായ തച്ചങ്കരിക്ക് പൊലീസ് വിഭാഗത്തിന് പുറത്തു സുപ്രധാനമായ ഏതെങ്കിലും പദവി ലഭിക്കുമെന്നാണ് സൂചന.
റോഡ് സേഫ്റ്റി കമ്മീഷണര്‍ ശേഖര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ടോമിന്‍ ജെ തച്ചങ്കരിയെ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു.
കണ്ണൂര്‍ റേഞ്ച് ഐജി, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തെ സേവന കാലാവധിയാണ് ഇനി ടോമിന്‍ ജെ തച്ചങ്കരിക്ക് ഉള്ളത് . അടുത്ത വര്‍ഷം ജൂണില്‍ ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. സീനിയർ ഉദ്യോഗസ്ഥനെന്ന നിലയിൽ തച്ചങ്കരി രണ്ടുവർഷം പോലീസ് തലപ്പത്ത് ഇരുന്നു ക്രമസമാധാന ചുമതല നിർവഹിക്കും . ഭരണം മാറിയാലും തച്ചങ്കരിയെ അവഗണിക്കാൻ സാധ്യതയില്ല . ഇരുമുന്നണിയിലെയും ഉന്നത നേതാക്കളിൽ പലരും തച്ചങ്കരിയുടെ അടുത്ത സുഹൃത്തുക്കളാണ് .