കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ ജലീലിനെ പിടിക്കാൻ കസ്റ്റംസ് വലവിരിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നയതന്ത്ര ബാഗേജ് വഴി വന്ന ഖുർആന്റെ ഒരു കോപ്പി വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു ഗ്രന്ഥം 576 ഗ്രാം ഉണ്ടെന്നാണ് കണ്ടെത്തല്‍.
പരിശുദ്ധ ഖുര്‍ ആന്‍ എന്ന് പേരെഴുതി 250 പാക്കറ്റുകള്‍ ആണ് വിദേശത്തുനിന്നു വന്നത്. 4478 കിലോ ആകെ തൂക്കം. യു എ ഇ കോൺസുലേറ്റിൽ നിന്ന് സി ആപ്റ്റിലേക്ക് മുപ്പത്തിരണ്ടുപെട്ടികളാണ് എത്തിയത്. ഇതിൽ രണ്ടെണ്ണം ആളുകളുടെ സാന്നിധ്യത്തിൽ പൊട്ടിച്ചു. ഇതിൽ മതഗ്രന്ഥങ്ങളായിരുന്നു. മുപ്പതുപെട്ടികൾ പൊട്ടിക്കാതെ സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി . ഇതിൽ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സി ആപ്റ്റിൽ ബാക്കിവന്ന ഒരു പെട്ടി തൂക്കം പരിശോധിക്കാനായി കസ്റ്റംസ് അധികൃതർ കൊണ്ടുപോയിട്ടുണ്ട്.
മന്ത്രി ജലീലിന്റെ ഓഫീസ് നിർദ്ദേശിച്ചതിനനുസരിച്ചാണ് പ്രവർത്തിച്ചതെന്നാണ് സി ആപ്റ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്. ജീവനക്കാരിൽ നിന്ന് കസ്റ്റംസ് അധികൃതർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് .
മലപ്പുറത്തേക്ക് കൊണ്ടുപോകാൻ പുസ്തകങ്ങൾ കയറ്റിയ അടച്ചുമൂടിയ വണ്ടിയിലാണ് മതഗ്രന്ഥങ്ങൾ ഉളള പെട്ടികളും കൊണ്ടുപോയത്. ഇത് ജലീൽ സമ്മതിച്ചിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. . മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ കിട്ടുമെന്നിരിക്കെ ഇറക്കുമതി ചെയ്തത് എന്തിനാണെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.














































